ഫെയർനെസ് ക്രീമുകൾ ഉപയോഗിക്കുന്നവരിൽ വൃക്കരോഗമുണ്ടാകുന്നതായി കണ്ടെത്തിയിരിക്കുകയാണ് കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ നെഫ്രോളജി വിഭാഗം ഡോക്ടർമാർ. തൊലി വെളുക്കാനായി ഉയർന്ന അളവിൽ ലോഹമൂലകങ്ങളടങ്ങിയ ക്രീമുകൾ ഉപയോഗിച്ച സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ളവരിലാണ് മെമ്പനസ് നെഫ്രോപ്പതി എന്ന അപൂർവ വൃക്കരോഗം കണ്ടെത്തിയത്.
വിപണിയിൽ ലഭിക്കുന്ന എന്തും മുഖത്ത് തേക്കുന്ന പ്രവണത ഒഴിവാക്കണമെന്ന് ജില്ല ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു. സൗന്ദര്യവർധക ഉൽപന്നങ്ങളിലെ ഇറക്കുമതി വിവരം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നമ്പർ, സാധനത്തിന്റെ പേരും വിലാസവും എന്നിവ സൂക്ഷ്മമായി പരിശോധിക്കണം. വ്യാജ ഉൽപന്നങ്ങൾ വിൽപന നടത്തുന്നത് കുറ്റകരമാണ്. ഇത്തരം ഉൽപന്നങ്ങൾ വിൽക്കുന്നത് കണ്ടാൽ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂൺ വരെ ചികിത്സ തേടിയെത്തിയ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടെയുള്ള രോഗികളിലാണ് രോഗം കണ്ടെത്തിയത്. 14 വയസ്സുകാരിയിലാണ് ആദ്യം ശ്രദ്ധയിൽപ്പെട്ടത്. മരുന്നുകൾ ഫലപ്രദമാകാതെ അവസ്ഥ ഗുരുതരമായ സാഹചര്യത്തിലാണ് കൂടുതൽ അന്വേഷിച്ചത്. ഇതോടെയാണ് പ്രത്യേക ഫെയർനെസ് ക്രീം അടുത്ത ദിവസങ്ങളിൽ ഉപയോഗിച്ചതായി കണ്ടെത്തിയത്.
ഇതേസമയത്തുതന്നെ കുട്ടിയുടെ ബന്ധുവായ കുട്ടികൂടി സമാനരോഗാവസ്ഥയുമായി ചികിത്സ തേടിയെത്തി. ഇരുവർക്കും അപൂർവമായ നെൽ 1 എം.എൻ പോസിറ്റിവായിരുന്നു. അന്വേഷണത്തിൽ ഈ കുട്ടിയും ഫെയർനെസ് ക്രീം ഉപയോഗിച്ചതായി തെളിഞ്ഞു.
ഇതിനിടെ 29 വയസ്സുകാരനായ മറ്റൊരു യുവാവുകൂടി സമാനലക്ഷണവുമായി വരുകയും അന്വേഷണത്തിൽ ഇതേ ഫെയർനെസ് ക്രീം രണ്ട് മാസമായി ഉപയോഗിച്ചതായി തെളിയുകയും ചെയ്തു. ഇതോടെ സമാനലക്ഷണങ്ങളുമായി ചികിത്സ തേടിയ മുഴുവൻ പേരെയും വിളിച്ചുവരുത്തി. എട്ടുപേർ ഫെയർനെസ് ക്രീം ഉപയോഗിച്ചവരാണെന്ന് മനസ്സിലായി. ഇതോടെ ഫെയർനെസ് ക്രീം വിശദ പരിശോധനക്ക് വിധേയമാക്കിയെന്ന് ആസ്റ്റർ മിംസിലെ സീനിയർ നെഫ്രോളജിസ്റ്റുമാരായ ഡോ. സജീഷ് ശിവദാസും ഡോ. രഞ്ജിത്ത് നാരായണനും പറഞ്ഞു.
പരിശോധനയിൽ ക്രീമിൽ മെർക്കുറിയുടേയും ഈയത്തിന്റെയും അളവ് അനുവദനീയമായതിനേക്കാൾ 100 മടങ്ങ് അധികമാണെന്ന് കണ്ടെത്തി. ഈ ക്രീമുകളിൽ ചേർത്തവ സംബന്ധിച്ചോ നിർമാണം സംബന്ധിച്ചോ ഒരു വിവരവുമുണ്ടായിരുന്നില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
മാസങ്ങൾക്കു മുമ്പ് ‘ഓപറേഷൻ സൗന്ദര്യ’ വഴി പിടിച്ചെടുത്ത അനധികൃത ഉൽപന്നങ്ങളിൽ ഉൾപ്പെട്ടതാണ് വില്ലനായ ഫേസ് ക്രീം. കൃത്യമായ നിർമാണവിവരങ്ങളോ ചേരുവകളുടെ വിശദാംശങ്ങളോ ഇല്ലാതെ വിൽപന നടത്തിയ സൗന്ദര്യവർധക വസ്തുക്കൾ ഡ്രഗ്‌സ് കൺട്രോൾ വിഭാഗമാണ് അന്ന് പിടിച്ചെടുത്തത്. മലപ്പുറമടക്കം മൂന്ന് ജില്ലകളിൽ നടത്തിയ പരിശോധനയിൽ 10,000 രൂപയുടെ ഉൽപന്നങ്ങളാണ് പിടികൂടിയത്. നാല് കേസ് രജിസ്റ്റർ ചെയ്‌തെങ്കിലും പിന്നീട് ഒന്നും സംഭവിച്ചില്ല.
നിറം കൂട്ടാനുള്ള ക്രീം തേച്ച് ഗുരുതരാവസ്ഥയിലായ 14കാരി സുഖം പ്രാപിച്ചതായി ആസ്റ്റർ മിംസ് മെഡിക്കൽ ചീഫ് ഡോ. പി.എസ്. ഹരി പറഞ്ഞു. ഒരു വർഷത്തോളമായി ഈ കുട്ടി ചികിത്സയിലാണ്. ചികിത്സയിൽ കഴിയുമ്പോഴും ക്രീം ഉപയോഗിച്ചിരുന്നു.
അന്ന് രോഗം എങ്ങനെ വന്നെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിരുന്നില്ല. ക്ഷീണം, മൂത്രത്തിൽ അമിതമായ പത, കാലുകൾ, മുഖം എന്നിവയിൽ വരുന്ന നീര് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. ക്രീം നിർത്തിയാൽ മുഖത്തിന് ചുളിവ് വരുന്നതായും കാണുന്നുണ്ട്.