BREAKING NEWSKERALALATEST

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; ഈ വര്‍ഷവും പകലും രാത്രിയുമായി നടത്താന്‍ തീരുമാനം

തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്നംകുളത്ത് നടക്കുന്ന 65-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ മികച്ച സംഘാടനം ഉറപ്പാക്കുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇതിനായി എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയാക്കിയെന്ന് മന്ത്രി അറിയിച്ചു. 2023 ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശ്ശൂര്‍ കുന്നംകുളം ഗവ: വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്റ്റേഡിയത്തിലാണ് കായികോത്സവം സംഘടിപ്പിക്കുന്നത്. 15 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തൃശ്ശൂര്‍ ജില്ല സംസ്ഥാന കായികോത്സവത്തിന് ആതിഥ്യമരുളുന്നത്.
സബ് ജൂനിയര്‍ ബോയ്‌സ് ആന്റ് ഗേള്‍സ് (അണ്ടര്‍ -14), ജൂനിയര്‍ ബോയ്‌സ് ആന്റ് ഗേള്‍സ് (അണ്ടര്‍ 17) സീനിയര്‍ ബോയ്‌സ് ആന്റ് ഗേള്‍സ് (അണ്ടര്‍ 19) എന്നീ 6 കാറ്റഗറികളിലായി 3000 ത്തില്‍ പരം മത്സരാര്‍ത്ഥികളാണ് ഈ കായികമേളയില്‍ പങ്കെടുക്കുന്നത്. ഇതില്‍ പകുതി ആണ്‍കുട്ടികളും, പകുതി പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 350 ഓളം ഒഫീഷ്യല്‍സ്, ടീം മാനേജേഴ്‌സ്, പരിശീലകര്‍ എന്നിവര്‍ ഈ മേളയില്‍ പങ്കെടുക്കും. 64-ാമത് സ്‌കൂള്‍ കായിക മേള, ഇന്ത്യയില്‍ തന്നെ ആദ്യമായി ഒരു സംസ്ഥാന സ്‌കൂള്‍ കായികോത്സവം പകലും രാത്രിയുമായി നടത്തി ചരിത്രം സൃഷ്ടിച്ചതാണ്. ഇതേ മാതൃകയില്‍ ഈ വര്‍ഷവും പകലും രാത്രിയുമായിട്ടാണ് മത്സരങ്ങള്‍ നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നത്. 86 വ്യക്തിഗത ഇനങ്ങളും രണ്ട് ക്രോസ് കണ്‍ട്രി മത്സരങ്ങളും 10 ടീം ഇനങ്ങളും (റിലേ) ഉള്‍പ്പെടെ ആകെ 98 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.
ദേശീയ സ്‌കൂള്‍ മത്സരങ്ങള്‍ നവംബര്‍ രണ്ടാം വാരം നടക്കുന്നതിനാലും 37-ാമത് ദേശീയ ഗെയിംസ് ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ 9 വരെ ഗോവയില്‍ നടക്കുന്നതിനാലുമാണ് സംസ്ഥാന കായികോത്സവം ഈ വര്‍ഷം നേരത്തെ നടത്തേണ്ടി വരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്ന് ഉപജില്ല, ജില്ല മത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളായ കുട്ടികളാണ് സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരത്തിനായി എല്ലാവിധ ആധുനിക സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഡിസ്‌പ്ലേ ബോര്‍ഡ് , ഫോട്ടോ ഫിനിഷ് ക്യാമറ, വിന്‍ഡ് ഗേജ്, ഫൗള്‍ സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍, സ്റ്റാര്‍ട്ട് ഇന്‍ഡിക്കേറ്റ് സിസ്റ്റം, എല്‍ ഇ ഡി വാള്‍ തുടങ്ങിയ സജ്ജീകരണങ്ങള്‍ ഉണ്ടായിരിക്കുന്നതാണ്.
എസ്.എസ്.വി (സ്‌പോര്‍ട്‌സ് സ്‌പെസിക് വോളന്റിയര്‍സ്) ആയി അറുപതോളം പേരെ സജ്ജീകരിക്കും. ഒഫിഷ്യല്‍സിനും വോളന്റിയേര്‍സിനും ഉള്ള പ്രത്യേക ഓറിയന്റേഷന്‍ ഉണ്ടായിരിക്കുന്നതാണ്. സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ 1000 പേര്‍ക്ക് ഒരേസമയം ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള ഭക്ഷണ ശാലയും ക്രമീകരിച്ചിട്ടുണ്ട്. ബെദനി സ്‌കൂള്‍ ഗ്രൗണ്ട് ആണ് വാര്‍മിംഗ് അപ് ഏരിയ. അലോപ്പതി, ഹോമിയോപ്പതി, സ്‌പോര്‍ട്‌സ് ആയുര്‍വേദ, സ്‌പോര്‍ട്‌സ് ഫിസിയോതെറാപ്പി, ആംബുലന്‍സ് എന്നീ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍ ടീം സജ്ജീകരിക്കുന്നതാണ്.
മത്സരങ്ങള്‍ കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ തല്‍സമയം സംപ്രേഷണം ഉണ്ടായിരിക്കും. മത്സര ഫലങ്ങള്‍, മത്സരങ്ങളുടെ പ്രസക്ത ഭാഗങ്ങള്‍ എന്നിവ ഉടന്‍ തന്നെ സ്റ്റേഡിയത്തില്‍ സ്ഥാപിച്ചിട്ടുളള സ്‌ക്രീനിലൂടെയും ംംം.ുെീൃെേ.സശലേ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റിലൂടെയും അറിയിക്കുന്നതാണ്. കായികമേളയുടെ വിജയത്തിനായി 17 സബ് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നതായിരിക്കും. കായികോത്സവത്തിനോട് അനുബന്ധിച്ചുള്ള ദീപശിഖാപ്രയാണം ഒക്ടോബര്‍ 16-ന് രാവിലെ തേക്കിന്‍കാട് മൈതാനത്തു നിന്നും ആരംഭിക്കും. വൈകുന്നേരം 5 മണിയോട് കൂടിയാണ് ദീപശിഖ കുന്നംകുളത്ത് എത്തുന്നത്. 17 ന് രാവിലെ 7 മണിക്കു മത്സരങ്ങള്‍ ആരംഭിക്കുകയും രാവിലെ 9 മണിക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുകയും ചെയ്യും.
തുടര്‍ന്ന് വൈകീട്ട് 3.30 ന് കുട്ടികളുടെ മാര്‍ച്ച് പാസ്റ്റും, ദീപശിഖ തെളിയിക്കലും ഉത്ഘാടന സമ്മേളനവും ആണ്. ഉത്ഘാടനത്തിനു ശേഷം വിവിധ സ്‌കൂളുകളിലെ കുട്ടികളുടെ കലാപരിപാടികള്‍ ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് മത്സരങ്ങള്‍ വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് 8.30-ന് അവസാനിക്കും. മറ്റ് ദിവസങ്ങളില്‍ രാവിലെ 6.30 ന് മത്സരങ്ങള്‍ ആരംഭിച്ച് വൈകുന്നേരം 8.30 -ന് അവസാനിക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഒക്ടോബര്‍ 20-ന് വൈകീട്ട് 4 മണിക്ക് സമാപന സമ്മേളനവും, സമ്മാന ദാനവും നടക്കും.
15 ഓളം സ്‌കൂളുകളിലായിട്ടാണ് കുട്ടികളുടെ താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. കായിക താരങ്ങളുടെ യാത്രയ്ക്കായി വിവിധ സ്‌കൂളുകളില്‍ നിന്നും 20-ഓളം ബസ്സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കുന്നംകുളം നഗരസഭ, പോലീസ്, ഫയര്‍ ഫോഴ്‌സ്, ആരോഗ്യ വകുപ്പ്, മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി തുടങ്ങിയ എല്ലാ വിഭാഗം ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും മത്സരങ്ങളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.
മത്സരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്ന കായിക താരങ്ങള്‍ക്ക് 2000/ രൂപയും, രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1500/ രൂപയും, മൂന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് 1250/ രൂപയും സര്‍ട്ടിഫിറ്റും മെഡലും നല്‍കുന്നതാണ്. മത്സരത്തില്‍ ഒന്ന്, രണ്ട് മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന ജില്ലകള്‍ക്ക് യഥാക്രമം 2,20,000, 1,65,000, 1,10,000 എന്നിങ്ങനെ സമ്മാനതുക നല്‍കും. ഓരോ വിഭാഗത്തിലും വ്യക്തിഗത ചാമ്പ്യന്‍മാരാകുന്ന കുട്ടികള്‍ക്ക് 4 ഗ്രാം സ്വര്‍ണ്ണ പതക്കം സമ്മാനമായി നല്‍കും. കൂടാതെ സംസ്ഥാന റെക്കോഡ് സ്ഥാപിക്കുന്ന കായികതാരങ്ങള്‍ക്ക് 4000 രൂപ വച്ച് സമ്മാന തുക നല്‍കും. ബെസ്റ്റ് സ്‌കൂള്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ തുടങ്ങി നാല്‍പ്പതോളം ട്രോഫികള്‍ വിജയികള്‍ക്ക് സമ്മാനമായി നല്‍കും.

Related Articles

Back to top button