വർഗീയ കലാപം തുടരുന്ന മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം വീണ്ടും നീട്ടി. ഒക്ടോബർ 21 വരെയാണ് ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം നീട്ടിയിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനത്തെ ഐക്യവും ക്രമസമാധാനവും നിലനിർത്തുന്നതിനും സാമൂഹിക വിരുദ്ധരുടെ പ്രവർത്തനങ്ങൾ തടയുന്നതിനും വേണ്ടിയാണ് നിയന്ത്രണം നീട്ടിയതെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.
പൊതുജനങ്ങളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ, തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരുടെ വസതികളിലേക്കുള്ള ആൾക്കൂട്ട ആക്രമണം, പൊലീസ് സ്റ്റേഷനുകളിലെ ആഭ്യന്തര കലാപം എന്നിവയുൾപ്പെടെ ചൂണ്ടിക്കാട്ടി ഡിജിപി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച അറിയിപ്പിൽ പറയുന്നു.