ന്യൂഡൽഹി : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ. ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെതിരെയാണ്
സർക്കാർ സുപ്രീംകോടതിയിൽ ഹര്‍ജി ഫയൽ ചെയ്തത്. സംസ്ഥാന സര്‍ക്കാരിനുവേണ്ടി സ്റ്റാന്റിങ് കോണ്‍സല്‍ സി.കെ ശശിയാണ് ബുധനാഴ്ച രാത്രി റിട്ട് ഹര്‍ജി ഫയൽചെയ്തത്.
നിയമസഭ പാസ്സാക്കിയ എട്ട് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിട്ടിട്ടില്ലെന്നും, തീരുമാനം വൈകിപ്പിക്കുകയാണെന്നും ഹർജിയിൽ സർക്കാർ ചൂണ്ടിക്കാട്ടി. ഗവര്‍ണറുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കി.
ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമായാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഗവർണർക്കെതിരെ സർക്കാർ ഹർജി നൽകിയത്. സർക്കാരിന് പുറമെ, ടിപി രാമകൃഷ്ണൻ എംഎൽഎയും ഹർജി നൽകിയിട്ടുണ്ട്.