BREAKING NEWSNATIONAL

ചരിത്രവും പിന്നെ കഥാപാത്രവുമായ ബുധിനി അന്തരിച്ചു

റാഞ്ചി: സാറാ ജോസഫിന്റെ ബുധിനി എന്ന നോവലിലെ നായികയും നെഹ്‌റുവിനെ വിവാഹം ചെയ്തു എന്നാരോപിച്ച് ഊരില്‍ നിന്നും പുറത്താക്കപ്പെടുകയും ചെയ്ത ബുധിനി (80) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്നായിരുന്നു അന്ത്യം.
സാന്താള്‍ ഗോത്രക്കാരിയായ ബുധിനി എന്ന പെണ്‍കുട്ടി 1959-ല്‍ ഝാര്‍ഖണ്ഡിലെ ദാമോദര്‍ നദിയിലെ പാഞ്ചേത്ത് അണക്കെട്ട് ഉദ്ഘാടനം ചെയ്യാനെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ ദാമോദര്‍ വാലി കോര്‍പ്പറേഷന്റെ നിര്‍ദ്ദേശപ്രകാരം മാലയിട്ടു സ്വീകരിച്ചു.
പ്രധാനമന്ത്രിക്കൊപ്പം നിന്ന് ബുധിനി ഡാം രാഷ്ട്രത്തിനു സമര്‍പ്പിച്ച വാര്‍ത്തയും ചിത്രം വാര്‍ത്തയായി. എന്നാല്‍ ഈ സംഭവത്തോടെ ബുധിനിയുടെ ജീവിതം മാറിമറിഞ്ഞു. സാന്താള്‍ ഗോത്രവിഭാഗത്തിന്റെ ആചാരമനുസരിച്ച് പുരുഷന്‍ ഹാരമണിയിച്ചാല്‍ അത് മാംഗല്യഹാരമാണ്. ഗോത്രത്തിന് പുറത്തുള്ള ഒരാള്‍ മാല അണിയിച്ചത് ഗോത്രാചാര ലംഘനമാണെന്ന് വിലയിരുത്തി സാന്താള്‍ ഗോത്രം ബുധിനിയെ ഊരുവിലക്കുകയായിരുന്നു.
ബുധിനിയുടെ ജീവിതകഥ പശ്ചാത്തലമാക്കി സാറാ ജോസഫ് ബുധിനി എന്ന പേരില്‍ തന്നെ മലയാളത്തില്‍ നോവല്‍ എഴുതിയിട്ടുണ്ട്. നോവല്‍ രചനയുടെ ഭാഗമായി സാറാ ജോസഫ് ബുധിനിയെ നേരിട്ട് കണ്ട് സംസാരിച്ചിരുന്നു. പത്രവാര്‍ത്തയെ ആധാരമാക്കി എഴുതിയ നോവലാണ് ബുധിനിയെങ്കിലും യഥാര്‍ത്ഥ ബുധിനിയുടെ ജീവിതകഥയോ ചരിത്ര നോവലോ അല്ല ഈ കൃതി എന്നും ചരിത്രവും ഫിക്ഷനും തമ്മിലും, വാര്‍ത്തയും ഫിക്ഷനും തമ്മിലും ഉള്ള സംയോജനമാണെന്നുമാണ് ബുധിനി എന്ന നോവലിനെ കുറിച്ച് സാറാ ജോസഫ് പറയുന്നത്.

Related Articles

Back to top button