വാളയാർ പെൺകുട്ടികളുടെ അമ്മ അറസ്റ്റിൽ. പാലക്കാട് സ്റ്റേഡിയം ബസ്റ്റാൻഡിനു സമീപത്തുള്ള സമരപ്പന്തലിൽ നിരാഹാരമിരിക്കുകയായിരുന്ന പെമ്പിളൈ ഒരുമൈ നേതാവ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റുന്നത് തടഞ്ഞതിനെ തുടർന്നാണ് അറസ്റ്റ്.
6 ദിവസമായി നിരാഹാരമിരിക്കുന്ന ഗോമതിയുടെ ആരോഗ്യനില മോശമായിരുന്നു. ഇതേ തുടർന്നാണ് ഗോമതിയെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചത്. ഇത് തടയാൻ ശ്രമിച്ച പെൺകുട്ടികളുടെ അമ്മ ഉൾപ്പെടെ 15ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജലജ മാധവൻ, ഡി എച്ച് ആർ എം നേതാവ് സെലീന പ്രക്കാനം എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
അല്പസമയത്തിനകം തന്നെ ജാമ്യം എടുത്ത് ഇവർ ഇതേ സമരപ്പന്തലിൽ മടങ്ങി എത്തിയേക്കും. നാളെ മുതൽ പെൺകുട്ടികളുടെ അമ്മ നിരാഹാരം ഇരിക്കാനും സാധ്യതയുണ്ട്. സമരക്കാരെ പൊലീസ് മർദ്ദിച്ചു എന്ന് ആരോപണമുണ്ട്.