തിങ്കളാഴ്ച മുതൽ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേയ്ക്ക് പോകുന്ന എല്ലാ യാത്രക്കാരും 72 മണിക്കൂറിനുള്ളില്‍ എടുത്ത കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാകണമെന്ന നിബന്ധന പ്രവാസികൾക്ക് ഭാരിച്ച ചെലവുള്ളതാക്കുന്നുവെന്ന് ആക്ഷേപം.
അതേ സമയം പുതിയ ഉത്തരവ് പിൻവലിക്കണമെന്ന് വിവിധ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.
നിലവിൽ സഊദിയിൽ കൊവിഡ് പരിശോധന നടത്താൻ വാറ്റ് അടക്കം 300 റിയാൽ വേണം. ദുബായിൽ 150 ദിര്‍ഹത്തിന് അടുത്തുമാണ്. ഒമാനില്‍ ഇതിന്റെ രണ്ടിരട്ടിയാകും. സഊദിയിൽ നിന്ന് കേരളത്തിലേക്കുള്ള നിലവിലെ വിമാന ടിക്കറ്റ് നിരക്ക് ശരാശരി 1750 റിയാലിന് അടുത്തുമാണ്. നാട്ടിലെത്തിയ ഉടന്‍ വീണ്ടും കൊവിഡ് പരിശോധന നടത്തണം. അതിന് 2,200 രൂപ വരും. വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലെങ്കില്‍ ഹോട്ടല്‍ മുറിയെടുക്കേണ്ടിവരും. അതും വലിയ ചെലവുള്ളതാണ്.തിരിച്ച് വരുമ്പോഴും കൊവിഡ് പരിശോധന വേണം.