
വടകര: കോഴിക്കോട് കേന്ദ്രീകരിച്ച് മലബാർ സംസ്ഥാന രൂപീകരണത്തിന് ആസൂത്രിതമായ ശ്രമം നടക്കുന്നതായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. ബാംഗ്ലൂരിൽ നടന്ന പോപ്പുലർഫ്രണ്ടിന്റെ സമ്മേളനത്തിലാണ് ഈ അജണ്ട ശക്തമാക്കാൻ തീരുമാനമുണ്ടായതെന്ന് വിജയയാത്രയ്ക്ക് വടകരയിൽ നൽകിയ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു.
എസ് കെ എസ് എസ് എഫ് നേതാവ് അടുത്തിടെ ഈ ആവശ്യം മുന്നോട്ട് വെച്ചതും മുസ്ലിം ലീഗിന്റെ ഒത്താശ അതിനുള്ളതും അങ്ങേയറ്റം അപകടകരമാണ്. കേരളം ഒരു അഗ്നി പർവതത്തിന് മുകളിലാണ്. 1921ൽ മലപ്പുറത്ത് സംഭവിച്ചത് കേരളം മുഴുവൻ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് മതതീവ്രവാദികൾ. വടകര പുതുപ്പണത്ത് നിന്നും പോലും യു പിയിൽ ആക്രമണം നടത്താൻ ഭീകരവാദികൾ പോവുന്നു. – സുരേന്ദ്രൻ പറയുന്നു.
ലൗജിഹാദ് നടത്തി പാവപ്പെട്ട പെൺകുട്ടികളെ സിറിയയിലേക്ക് എത്തിക്കുന്നു. യു ഡി എഫ് അധികാരത്തിൽ വന്നാൽ ഉപമുഖ്യമന്ത്രി സ്ഥാനം ലീഗിനാണെന്ന് ഉറപ്പാണ്. അവർ നാളെ മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് പറയും. കോൺഗ്രസിലെ ഒരു ഹിന്ദു നേതാവിനും ഇനി രക്ഷയില്ല. കോൺഗ്രസ് വർഗീയ ശക്തികളുടെ കീഴിലാണ്. കോൺഗ്രസിൽ ആരാണ് നേതാവെന്ന് തീരുമാനിക്കുന്നത് മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയുമാണ്. – സുരേന്ദ്രൻ പറഞ്ഞു.