BREAKINGKERALA
Trending

31 മൃതദേഹങ്ങളും 158 ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും, തിരച്ചില്‍ നിര്‍ത്തിയിട്ടില്ല- മന്ത്രി കെ. രാജന്‍

കല്‍പറ്റ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളിലെ ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും ഒരു സംഘവും ദൗത്യം നിര്‍ത്തിയിട്ടില്ലെന്നും റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍. കൃത്യമായ സംവിധാനങ്ങളിലൂടെയാണ് രക്ഷാപ്രവര്‍ത്തനം മുന്നോട്ടു പോകുന്നതെന്നും കണക്കുകള്‍ പ്രകാരം മാത്രമാണ് ആളുകളെ ഉള്ളിലേക്ക് കടത്തിവിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
പുത്തുമലയിലെ 64 സെന്റ് സ്ഥലത്ത് തിരിച്ചറിയാത്ത 31 ഭൗതിക ശരീരങ്ങളുടെയും 158 ശരീരഭാഗങ്ങളുടെയും സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച മൂന്നു മണിക്ക് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ദുരന്തത്തില്‍ മരണമടഞ്ഞവരില്‍ തിരിച്ചറിയാത്തവരുടെ സംസ്‌കാര ചടങ്ങുകള്‍ ഞായറാഴ്ചയാണ് ആരംഭിച്ചത്. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഓണ്‍ലൈന്‍ അവലോകന യോഗത്തിന് ശേഷമായിരിക്കും സംസ്‌കാര നടപടികള്‍ ആരംഭിക്കുക. റവന്യൂ മന്ത്രി കെ. രാജനും വനം മന്ത്രി എ.കെ ശശീന്ദ്രനും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുക്കും.
മരിച്ച് 72 മണിക്കൂറിനുശേഷവും തിരിച്ചറിയാന്‍ സാധിക്കാത്ത പക്ഷം അജ്ഞാത മൃതദേഹമായി കരുതി സംസ്‌കരിക്കാന്‍ നിയമമുണ്ടെങ്കിലും, സംസ്‌കാര നടപടികള്‍ക്കു തൊട്ടുമുമ്പുവരെ ബന്ധുക്കള്‍ക്ക് തിരിച്ചറിഞ്ഞ് കൊണ്ടുപോവാന്‍ സര്‍ക്കാര്‍ അവസരം ഓരുക്കിയിട്ടുണ്ട്. മൃതദേഹഭാഗങ്ങളുടെയടക്കം ഡിഎന്‍എ എടുക്കുകയും സംസ്‌കരിക്കുന്ന സ്ഥലം കൃത്യമായി രേഖപ്പെടുത്തുകയും ചെയ്തതിന് ശേഷമാണ് സംസ്‌കാരം നടത്തുക.
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും കാണാതായ അവസാനത്തെ വ്യക്തിയെയും കണ്ടെത്തുന്നതുവരെ പരിശോധന തുടരുമെന്നും ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് കേന്ദ്രമന്ത്രിയെ പഠിപ്പിക്കാനുള്ള അവസരമല്ല ഇതെന്ന് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ വിമര്‍ശനം സംബന്ധിച്ച് എ.കെ ശശീന്ദ്രന്‍ പ്രതികരിച്ചു. അനധികൃത ഖനനവും അനധികൃത മനുഷ്യവാസവുമാണ് വയനാട് ദുരന്തത്തിന് കാരണമെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ വിമര്‍ശനം.

Related Articles

Back to top button