KERALALATEST

ഗുരുവായൂര്‍ ദേവസ്വത്തിന്റെ 27.5 ലക്ഷം  തട്ടിയെടുത്തു ; പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍

തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തിലെ സ്വര്‍ണ ലോക്കറ്റ് വഴിപാട് പണം തട്ടിപ്പില്‍ ബാങ്ക് ജീവനക്കാരന്‍ അറസ്റ്റില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരന്‍ കോട്ടപ്പടി തമ്പുരാന്‍പടി സ്വദേശി നന്ദകുമാറാണ് അറസ്റ്റിലായത്. നന്ദകുമാറിനെ നേരത്തെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

പഞ്ചാബ് നാഷണല്‍ ബാങ്ക് ഗുരുവായൂര്‍ ശാഖയിലെ ക്ലര്‍ക്കാണ് നന്ദകുമാര്‍. ഗുരുവായൂര്‍ ദേവസ്വം ബാങ്കില്‍ നിക്ഷേപിച്ച 27.5 ലക്ഷം കാണാതായ സംഭവത്തിലാണ് പോലീസ് ബാങ്ക് ജീവനക്കാരനെ അറസ്റ്റ് ചെയ്തത്. ഗുരുവായൂരിലെ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിക്ഷേപിച്ച തുകയായിരുന്നു കാണാതായത്. ദേവസ്വം ഗുരുവായൂര്‍ ടെമ്പിള്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് നടപടി.

കുറവ് വന്ന തുകയില്‍ 16 ലക്ഷം രൂപ ബാങ്ക് തിരിച്ചടച്ചു. നോട്ട് നിരോധന കാലം മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന സ്വര്‍ണ ലോക്കറ്റ് വില്‍പനയെക്കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവുമായി ക്ഷേത്ര രക്ഷാസമിതി രംഗത്തെത്തി.

ദേവസ്വം സ്വര്‍ണ ലോക്കറ്റ് വിറ്റ തുക ബാങ്കിലെ ഉദ്യോഗസ്ഥന്‍ ക്ഷേത്രത്തിലെത്തി ശേഖരിച്ച് ബാങ്കില്‍ അടയ്ക്കുകയാണ് പതിവ്. പണം വാങ്ങുമ്പോള്‍ ദേവസ്വത്തിന് രസീത് നല്‍കും. 2019-20 സാമ്പത്തിക വര്‍ഷം മുതല്‍ രസീതിലുള്ള തുകയെക്കാള്‍ 27.50 ലക്ഷം രൂപ കുറവാണ് അക്കൗണ്ടിലെന്ന് ദേവസ്വം ഇന്റേണല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയതോടെയാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തറിഞ്ഞത്.

Related Articles

Back to top button