KERALALATEST

കൊച്ചിയില്‍ സുരക്ഷാ ജീവനക്കാരില്‍നിന്ന് കശ്മീരില്‍നിന്ന് കൊണ്ടുവന്ന 18 തോക്കുകള്‍ പിടികൂടി

കൊച്ചി: സുരക്ഷാ ജീവനക്കാരില്‍ നിന്ന് തോക്കുകള്‍ പിടികൂടി. എ.ടി.എമ്മില്‍ പണം നിറക്കുന്നതിന് സുരക്ഷ നല്‍കുന്നവരുടെ 18 തോക്കുകളാണ് കൊച്ചി പോലീസ് പിടികൂടിയത്. തോക്കുകള്‍ക്ക് ലൈസന്‍സ് ഉണ്ടോ എന്നതടക്കം പോലീസ് പരിശോധിക്കും.
മുംബൈയിലെ സ്വകാര്യ ഏജന്‍സികളുടെ സുരക്ഷാ ജീവക്കാരില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തതെന്നും നിലവില്‍ ഭീതിപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ് പറയുന്നു.
ലൈസന്‍സ് ഇല്ലാത്ത തോക്കുകള്‍ കൈവശം വെച്ചിരിക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ശേഷം 18 തോക്കുകള്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
നേരത്തെ തിരുവനന്തപുരത്തെ കരമനയില്‍ നിന്ന് 5 തോക്കുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പരിശോധനയില്‍ വ്യാജ ലൈസന്‍സുകളുടെ പിന്‍ബലത്തിലാണ് തോക്കുകള്‍ കൈവശം വെച്ചിരിക്കുന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പോലീസ് മേധാവി തന്നെ ഈ കാര്യങ്ങളില്‍ വ്യാപകമായ പരിശോധന നടത്താന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
ലൈസന്‍സുകള്‍ യഥാര്‍ത്ഥമാണോ വ്യാജമാണോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. വ്യാജമാണെങ്കില്‍ ജീവനക്കാരെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കടക്കും.
സ്വകാര്യ ഏജന്‍സികളില്‍ സുരക്ഷാ ജീവനക്കാരായി എത്തുന്നവര്‍ സ്വന്തം നിലയില്‍ തോക്കുമായി വരുന്നു എന്നാണ് പോലീസിന് ലഭിച്ച വിവരം. കശ്മീരില്‍ നിന്നാണ് തോക്കുകള്‍ കൊണ്ടു വന്നത് എന്നാണ് പ്രാഥമികമായി പോലീസ് വ്യക്തമാക്കുന്നത്.
മുംബൈയിലെ ഒരു സ്വകാര്യ ഏജന്‍സിയാണ് പണം നിറക്കുന്ന സംഘത്തിന് സുരക്ഷ പോകുന്ന ജീവനക്കാരെ കൈമാറിയിരിക്കുന്നത്. ഏജന്‍സിക്കെതിരെയും അന്വേഷണം ഉണ്ടാകും എന്നാണ് കൊച്ചി സിറ്റി പോലീസ് അറിയിച്ചത്.

Related Articles

Back to top button