ARTICLESWEB MAGAZINE

കടലെടുക്കാത്ത ദ്വീപോര്‍മ്മകള്‍

ഡോ. രശ്മി. ജി

 അനുഭവങ്ങൾ ആഞ്ഞു കൊത്തുന്നത് അല്ലെങ്കിൽ കൊത്തപ്പെടുന്നത്  അവയുടെ തീഷ്ണതകളാലാണ്. തീ വ്രമായ അനുഭവങ്ങൾ അനുവാചകൻ്റെ ഉള്ളം പൊള്ളിക്കുന്നതിനൊപ്പം ഒട്ടനവധി തിരിച്ചറിവുകളും സമ്മാനിക്കുന്നുണ്ട്. അത്തരത്തിലാണ് അനുഭവമെഴുത്തുകളും ഓർമ്മയെഴുത്തുകളും ഏറെ പ്രസക്തമാകുന്നത്.” തക്കി ജ്ജ.  എന്ന പുസ്തകത്തിലൂടെ പ്രശസ്തനായ ജയചന്ദ്രൻ മൊകേരിയുടെ പുതിയ പുസ്തകം കടൽ നീലം. ഒരേ സമയം അനുഭവമെഴുത്തുകളാലും ഓർമ്മയെഴുത്തുകളാലും സമ്പന്നമാണ്. കദനനൊമ്പരങ്ങളുടെ നീർച്ചാലുകൾ കീറുന്ന സ്ഥിരം ഓർമ്മയെഴുത്തുകളുടെ നിഴൽപ്പാടുകൾ കടൽ നീലത്തിലില്ല.
കടൽനീലച്ചാലുകൾ
 മാലദ്വീപിലെ അനുഭവങ്ങളെ ചേർത്തെഴുതിയ തക്കി ജ ജയുടെ തുടർച്ചയോ അനുബന്ധ മോ ആയി നിലനിൽക്കുന്ന ,എന്നാൽ അതേ സമയം സ്വതന്ത്രമായി നിൽക്കുവാൻ ശേഷിയുള്ള കുറിപ്പുകളുടെ സമാഹാരമാണ്  കടൽനീലം… എന്നു ‘പറയാം.   അനുഭവങ്ങളുടെ സമാഹരണം എന്നതിലുപരി നിരീക്ഷണങ്ങളുടെ സമാഹരണം എന്ന നിലയിലും കടൽ നീലം ഏറെ പ്രസക്തമാകുന്നു.
വ്യത്യസ്തങ്ങളായ ദ്വീപുകളിൽ eജാലി ചെയ്യേണ്ടി വന്ന ജയചന്ദ്രൻ തൻ്റെ ജോലിക്കൊപ്പം താൻ കണ്ടറിഞ്ഞ ദ്വീപ് വിശേഷങ്ങളെ സവിസ്തരം കടൽ നീലത്തിൽ അവതരിപ്പിക്കുന്നു….   ദ്വീപിൻ്റെ ഭൂമി ശാസ്ത്ര ഘടന ,കാലാവസ്ഥ ,പ്രകൃതി. എന്നിവയെല്ലാം തന്നെ ചാരുതകൾ ചോരാതെ എഴുതപ്പെട്ടിരിക്കുന്നു… ആ ഒരു തലത്തിൽ കടൽ നീലം കേവലമൊരു അനുഭവക്കുറിപ്പല്ല ,മറിച്ച് മാലദ്വീപിൻ്റെ സാംസ്കാരിക സവിശേഷതകളെ അടയാളപ്പെടുത്തുന്ന ഗ്രന്ഥമായി മാറുന്നു
മടുപ്പിൻ്റെ
നേർക്കാഴ്ചകൾ
  ജീവിതം എങ്ങിനെയാണ് വിരസമാകുന്നത് ,വ്യക്തികളെ എങ്ങിനെയാണ മടുപ്പാകുന്നത് എന്ന് ആലോചിച്ചാൽ അതിനൊരു പാട് ദാർശനിക തലങ്ങളിലേയ്ക്കു സഞ്ചരിക്കേണ്ടി വരും. എന്നാൽ അത്തരം ദാർശനിക ഭാരങ്ങളൊന്നുമില്ലാതെ ജീവിതം മടുപ്പാകുന്നതെന്ന് അതിലളിതമായി ജയചന്ദ്രൻ അവതരിപ്പിക്കുന്നു. സ്ഥിരമായി ചെയ്യുന്ന ജോലി ,സ്ഥിരമായി കാണുന്ന മുഖങ്ങൾ , ഒന്നര രണ്ട് കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ നിലനിൽക്കുന്ന ഭൂപ്രദേശം. എന്നിവയാണ് ജീവിതത്തെ മടുപ്പാക്കി മാറ്റുന്നത്. നിങ്ങളെ എനിക്കു മടുപ്പായി എന്ന് നേർക്കു നേർ നിന്നു പറയുന്ന ദ്വീപ് വിദ്യാർത്ഥികളെ കടൽ നീലത്തിൽ ധാരാളമായി കണ്ടെത്താം.. ദ്വീപിലെ ജനസംഖ്യ ആയിരത്തി ഇരുനൂറോളം വരും.. ആ നിലയ്ക്ക് കണ്ടവരെത്തന്നെ വീണ്ടും വീണ്ടും കണ്ടു കൊണ്ടേയിരിക്കണം ഒരു ദിവസം തന്നെ ഒരാളെത്തന്നെ പത്തോ ഇരുപതോ തവണ കാണുക എന്നത് കാഴ്ചയിലെ ദുരന്തമാണ് … ക്ലാസിലും അത് ആവർത്തിക്കുമ്പോൾ മടുപ്പ് പൂർണ്ണ മാകുന്നു .
ദ്വീപ് വാസികളുടെ യാഥാസ്ഥിതികമായ കാഴ്ചപ്പാടുകളും ഇടപെടലുകളും ദ്വീപിന് പുറത്തുന്നു എത്തുന്ന വിദേശികളോടുള്ള മനോഭാവങ്ങൾ ,സ്കൂൾ മാനേജ്മെൻ്റ് നടപ്പിലാക്കുന്ന യുക്തിരഹിതമായ പ്രവർത്തനങ്ങൾ എന്നിവയെല്ലാം തന്നെ ദ്വീപിൽ ജോലിക്കായി എത്തുന്ന വിദേശികളെയും മടുപ്പിലാക്കുന്നു
ഇത്തരം മടുപ്പുകളെ അതിജീവിച്ച് ജീവിതം മുമ്പോട്ടു കൊണ്ടു പോകുന്ന അധ്യാപകരെ ,സ്കൂൾ മാനേജ്മെൻ്റ്  പ്രത്യേകിച്ചു കാരണങ്ങളൊന്നുമില്ലാതെ  തന്നെ സ്ഥലം മാറ്റുകയാ പിരിഞ്ഞു പോകാൻ നിർബന്ധിതരാക്കുകയാ  ചെയ്യുന്നു. ഒടുവിൽ നിരാശയുടെ കരിമ്പടവും പേറി  രായ്ക്കുരായ് മാനം പാഞ്ഞലഞ്ഞു സ്വന്തം കര പറ്റേണ്ടി വന്ന ഒട്ടനവധി അധ്യാപകരുടെ ജീവിതങ്ങളെ ജയചന്ദ്രൻ കടൽ നീലത്തിൽ പരിചയപ്പെടുത്തുന്നുണ്ട്
യാഥാർത്ഥ്യങ്ങളുടെ നേരനുഭവങ്ങൾ
കടൽ നീലം ദ്വീപിൻ്റെ കാഴ്ചകളെ മാത്രമല്ല അവിടുത്തെ ജനതയുടെ സാംസ്കാരിക തനിമകളെ യാഥാർത്ഥ്യ ബോധത്തോടെ ആവിഷ്ക്കരിക്കുന്നുണ്ട്. ചെറിയ ഒരു ലോകത്ത് തിങ്ങി ഞെരുങ്ങി കഴിയേണ്ടി വരുന്ന ദ്വീപ് നിവാസികളുടെ ലൈംഗികതയെ കുറിച്ചുള്ള  വിശകലനങ്ങൾ പുസ്തകത്തെ വേറിട്ട നിലയിലേക്ക് എത്തിക്കുന്നു. സ്ത്രീ പുരുഷ ബന്ധത്തിൽ മലയാളി സമൂഹം പുലർത്തുന്ന ജാഗ്രതകളെയും വേവലാതികളെയും അപ്രസക്തമാക്കി കൊണ്ടാണ് ദ്വീപ് സമൂഹത്തിലെ സ്ത്രീ പുരുഷ ബന്ധങ്ങൾ നിലകൊള്ളുന്നത്.ദ്വീപിലെ പ്രണയം ദ്വീപുകൾ  പോലെ തന്നെ ഹ്രസ്വമാണ്. അതിവേഗത്തിൽ ബന്ധങ്ങളുണ്ടാവുകയും അതിനെക്കാൾ വേഗത്തിൽ  വേർപിരിയലുകളും ഉണ്ടാകുന്നുണ്ട് ദ്വീപ് വാസികൾക്കിടയിൽ .. എങ്കിൽ തന്നെയും പുതിയ ഇണകളുമായി അവരുടെ ജീവിതം മുൻപോട്ടു തന്നെ പോകുന്നു വിവാഹിതർക്ക് സർക്കാരിൻ്റെ സഹായങ്ങൾ ലഭ്യമാകാറുണ്ട് എന്നുള്ളത് ദ്വീപ് വാസികളെ സന്തോഷിപ്പിക്കുന്ന ഒരു കാര്യം തന്നെയാണ്.കരച്ചിലോ ആത്മഹത്യയോ ഒന്നുമില്ലാതെ പുതിയ ജീവിതത്തിലേക്കു പോകുന്ന ദ്വീപ് വാസികളുടെ ജീവിത ശൈലി ഒരു പക്ഷേ വിദേശികൾ എന്നു പറയപ്പെടുന്ന ഇന്ത്യൻ ജനതയ്ക്ക് സ്വീകാര്യമാകണമെന്നില്ല. അധ്യാപക വിദ്യാർത്ഥി യെന്ന പവിത്ര ബന്ധത്തെ അട്ടിമറിച്ചു കൊണ്ട് ജീവിക്കുന്ന ‘ദ്വീപിലെ വിദ്യാർത്ഥികൾ തങ്ങളുടെ പ0ന കാലയളവിൽ തന്നെ തങ്ങളുടെ ശരീരത്തിൻ്റെ കാമനകൾ തിരിച്ചറിയുന്നു’ അധ്യാപികയോടു പോലും ‘കാമം വെളിപ്പെടുന്ന വിരുതൻമാർ പോലും കടൽ നീലത്തിലുണ്ട്… സാമ്പ്രദായികമായ കണ്ണുകളിലൂടെ കണ്ടാൽ വലിയ പ്രയാസങ്ങൾ അനുഭവപ്പെടുന്ന രതിക്കഥകൾ ദ്വീപ് സമൂഹത്തിൽ ധാരാളമായുണ്ട്. താനെഴുതിയ കുറിപ്പുകളാണ് തൻ്റെ ജയിൽ വാസത്തിലേക്ക് നയിച്ചതെന്ന് വിശ്വസിക്കുന്ന ജയചന്ദ്രൻ അക്കൂട്ടത്തിൽ ലൈംഗികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ കൂടി ആളുകളിൽ പ്രകോപനം സൃഷ്ടിച്ചിട്ടുണ്ട് എന്നതു കൂടി
ചൂണ്ടിക്കാണിക്കുന്നു
അധോലോകത്തിൻ്റെ കാഴ്ചകൾ
“അവരപ്പോൾ  മരണത്തിലേക്കു നടന്നടുക്കുകയാവും മരണം മാത്രമാണ് ആശ്വാസം അവരുടെ ഓരോ നിമിഷവും ഇനി അതിലേക്കാണ്” ( പുറം: 125)  ദ്വീപിലെ പുതിയ തലമുറ അധോലോകത്തിൻ്റെ വഴിയിലേക്ക് തിരിയുന്നതിൽ അവിടത്തെ സാഹചര്യങ്ങൾ തന്നെയാണുള്ളത്. സ്വയം ജഡമായിക്കിടന്ന് ലഹരിയുടെ ആനന്ദങ്ങൾ അനുഭവിക്കുന്ന അവർ ഒടുവിൽ മരണത്തിലേക്കാണ് ചെന്നെത്തുന്നത്. ലഹരി വസ്തുക്കളുടെ കാരിയറായി പ്രവർത്തിക്കുന്നവർ ജയിലിൽ പെട്ടാൽ പിന്നെ അവർക്ക് ഹീറോ പരിവേഷമാണ് ലഭിക്കുന്നത്. മയക്കുമരുന്നിൻ്റെ അളവ് കൂടുന്നതനുസരിച്ച്  തടവുകാരൻ്റെ മൂല്യവും കൂടുന്നു എന്ന വിചിത്രമായ സ്ഥിതി വിശേഷവും ദ്വീപിൽ നിലനിൽക്കുന്നു .കടുത്ത നിയമങ്ങൾ നില നിൽക്കുമ്പോഴും വഴി തെറ്റിയ കൗമാര യവ്വനങ്ങൾ അതിഗുരുതരമായ പ്രവർത്തനങ്ങളിലേക്കു പോകുന്നു. മാലദ്വീപിൻ്റെ പഴയ കാല അവസ്ഥകളേക്കാൾ ഭീകരമാണ് പുതിയ കാലത്തെ അവസ്ഥ കൾ എന്ന് ഗ്രന്ഥകാരൻ സാക്ഷ്യപ്പെടുത്തുന്നുണ്ട്….
രാഷ്ട്രീയത്തിൻ്റെ ചുവരെഴുത്തുകൾ
  ആത്മകഥാ ക്കുറിപ്പുകൾ / ഓർമ്മക്കുറിപ്പുകൾ രാഷ്ട്രീയമായി പ്രസക്തമാകുന്നത് അവരാഷ്ട്രീയമായ അടയാളപ്പെടുത്തലുകൾ നിർവ്വഹിക്കുമ്പോഴാണ്. മാലദ്വീപിൻ്റെ രാഷ്ട്രീയത്തെ അതി ശക്തമാം വിധത്തിൽ കടൽനീലം പങ്കുവെയ്ക്കുന്നത് ശ്രദ്ധേയമാണ്. ”ഇന്ത്യയുടെ ആത്മമിത്രമായി നിലകൊള്ളേണ്ടുന്ന രാജ്യമായ മാലദ്വീപ് ഇന്ത്യാ വിരുദ്ധ രാഷ്ട്രീയ നിലപാടുകളിലേക്ക് മാറിക്കൊണ്ടിരിക്കുന്നു ചൈന – പാക് സൗഹൃദങ്ങൾക്ക് മാലദ്വീപ് നൽ‌കുന്ന ഊന്നലുകൾ മറ്റൊരു നിലയിലേക്ക് വളരുന്നു. ജനകീയ സ്വഭാവമുള്ള ഭരണാധികാരികളിൽ ദീർഘകാലം ഭരിക്കപ്പെടുകയെന്ന യോഗവും ദ്വീപുവാസികൾക്കില്ല.. ഇത്തരം ശിഥി ല രാഷ്ട്രീയാന്തരീക്ഷങ്ങൾ ദ്വീപ് ജനതയിൽ സൃഷ്ടിക്കുന്ന മാറ്റങ്ങളും ചെറുതല്ല
 അകം/പുറം ദ്വന്ദ ഭാവനയിൽ ദീപ് / വിദേശികളെ ക്രമപ്പെടുത്തിയാൽ മാലദ്വീപിലെ ജനസമൂഹത്തിൻ്റെ അന്തരാള ഘട്ടങ്ങളെ അതിൻ്റെ കൃത്യതയിൽ തന്നെ തിരിച്ചറിയാനാവും. അടഞ്ഞ ഒരു ലോകത്തിനുള്ളിൽ അതിനെക്കാൾ ഇടുങ്ങിയ ഒരു ലോകത്ത് കഴിയുന്ന ദ്വീപു നിവാസികൾക്ക് പുറം ലോകത്തെക്കുറിച്ച് കൃത്യമായ ധാരണയില്ല എന്നതിലുപരി അത്തരം കാര്യങ്ങളെ അതി യാഥാസ്ഥിതികമായി പരിഗണിക്കുവാനും അവർ തയ്യാറാകുന്നു .പുതിയ മാറ്റങ്ങളെ അംഗീകരിക്കാത്ത ഇക്കൂട്ടർ തങ്ങളുടെ അറിവില്ലായ്മകളിലേക്ക് ദ്വീപിലെത്തിച്ചേരുന്ന വിദേശികളെക്കൂടി ചേർത്ത് സംഘർഷാവസ്ഥകൾ സൃഷ്ടിക്കുന്നു .. മത യാഥാസ്ഥിതിക ബോധങ്ങൾക്കു കീഴ്പ്പെട്ടൊരു ജനത അനിസ്ലാമികമായതിനെയെല്ലാം ബഹിഷ്ക്കരിച്ചു കൊണ്ട് തങ്ങളുടെ ചെറിയലോകത്തെ അത്യന്തം ശുഷ്ക്കമാക്കി മാറ്റുന്നു .ഇത്തരം ഇടപെടലുകൾ വിദേശികളിൽ വരുത്തുന്ന മാറ്റങ്ങൾ പല തലങ്ങളിലാണ് പ്രകടമാകുന്നത് ദ്വീപിനെ വെറുക്കപ്പെടുന്ന ഒരു ലോകമായി കണ്ടു കൊണ്ട് അരക്ഷിതമായൊരു മനസുമായി മറ്റൊരു ‘ ഇടത്തിൽ ചേക്കേറി ദ്വീപിനെ ദുഷിച്ചു പറയുന്ന അവസ്ഥയുണ്ടാകുന്നു.
കഠിനയാതനകളിലൂടെ കടന്നു വന്ന ജയചന്ദ്രൻ മൊകേരിയുടെ കടൽ നീലം   ദ്വീപ സമൂഹങ്ങളുടെ  സാംസ്കാരിക തനിമകളെ അതിൻ്റെ സമഗ്ര ശോഭയോടു കൂടിത്തന്നെ അവതരിപ്പിച്ചിരിക്കുന്നു .വേറിട്ട കാഴ്ചകളല്ല ,ഉള്ളിൽ നിന്നുള്ള അനുഭവക്കാഴ്ചകളെ അതിലളിതമായി പകർത്തി വെയ്ക്കുന്ന ഈ പുസ്തകം മറ്റ് അനുഭവക്കുറിപ്പുകളിൽ നിന്നും ഏറെ വിഭിന്നമാകുന്നത് അവ ഇരുളടഞ്ഞ സംസ്കാരത്തിലെ വൈയക്തികാനുഭവങ്ങളെ സ്വതന്ത്രമായി ആവിഷ്ക്കരിച്ചു എന്നതിനാലാണ്. മതം. ലൈംഗിക ,രാഷ്ട്രീയം ,സാംസ്കാരികം എന്നിങ്ങനെ ബഹുമുഖമണ്ഡലങ്ങളെ അതിസൂക്ഷ്മമായും തീക്ഷ്ണമായും   പരിശോധിച്ചു കൊണ്ട്.  ചളിപ്പുകളില്ലാതെ അവതരിപ്പിക്കുന്നു -. ദ്വീപ സമൂഹത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാൽ അതി സമ്പന്നമായിരിക്കുമ്പോഴും അവ ഏകപക്ഷീയമായ വിമർശന ബുദ്ധിയിലേക്കു കടക്കുന്നില്ല എന്നതും. കടൽ നീലത്തിൻ്റെ നിലവാരത്തെ വെളിപ്പെടുത്തുന്നു.

Related Articles

Back to top button