ഒമൈക്രോൺ വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. രാജ്യത്ത് അതിതീവ്ര രോഗ വ്യാപനമുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വ്യാപപനം തടയാൻ ബൂസ്റ്റർ ഡോസുകളെടുക്കണമെന്നും ഇനിയും വാക്‌സിനെടുക്കാത്തവർ അതിനായി മുന്നോട്ട് വരണമെന്നും പ്രസിഡന്റ് ആവശ്യപ്പെട്ടു.
പ്രതിദിന രോഗികളുടെ എണ്ണം രാജ്യത്ത് വീണ്ടും ഒരു ലക്ഷം കടന്നതോടെയാണ് ബൈഡന്റെ മുന്നറിയിപ്പ്. ഡിസംബർ ഒന്നിന് 86,000 രോഗികൾ എന്നത് 14ാം തീയതി 1.17 ലക്ഷത്തിലേക്ക് ഉയർന്നു. ആഗോളതലത്തിൽ പൊതുജനാരോഗ്യ മേഖല നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഒമൈക്രോൺ വകഭേദമാണെന്നും എല്ലാവരും ഒരുമിച്ച് നിന്ന് ഇതിനെ നേരിടണമെന്നും ജി7 രാജ്യങ്ങളുടെ ഉച്ചകോടിയിൽ ആരോഗ്യ മന്ത്രിമാർ ആവശ്യപ്പെട്ടു.
ഒമൈക്രോൺ വകഭേദം പിടിമുറുക്കിയതോടെ പല യൂറോപ്യൻ രാജ്യങ്ങളും യാത്രാ നിയന്ത്രണം ഉൾപ്പെടെ ഏർപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കൂടുതൽ കോവിഡ് ബാധിച്ച രാജ്യമായ അമേരിക്കയിൽ പ്രതിദിനം 1150 എന്ന ശരാശരിയിലാണ് മരണ നിരക്ക്. രോഗികളുടെ എണ്ണം വർധിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ സർവകലാശാലകളിൽ ക്ലാസുകൾ ഓൺലൈനായി മാറ്റിയിട്ടുണ്ട്. ഒപ്പം മറ്റ് മേഖലകളിലേക്കും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ് അമേരിക്ക