BREAKINGINTERNATIONAL

84 ലക്ഷം രൂപ വില, റോബോട്ട് നായയോട് കുരയ്ക്കാന്‍ പറഞ്ഞപ്പോള്‍ വായില്‍ നിന്നും തീ, വെള്ളത്തില്‍ ചാടി യൂട്യൂബര്‍

റോബോട്ടിക്‌സ് വിപ്ലവത്തിന്റെ കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്. എന്തിനും ഏതിനും സഹായികളായി റോബോട്ടുകളെ തേടുന്നതിലേക്ക് ലോകം മാറിക്കൊണ്ടിരിക്കുകയാണ്. പലതരത്തില്‍ സേവനങ്ങള്‍ ചെയ്യുന്ന റോബോട്ടുകള്‍ അടുത്തകാലത്തായി കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. അക്കൂട്ടത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ ശ്രദ്ധ നേടിയ ഒന്നാണ് റോബോട്ട് നായകള്‍.
ശബ്ദത്തിലൂടെ നാം നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന നായ്ക്കളുടെ രൂപത്തില്‍ നിര്‍മ്മിച്ചിട്ടുള്ള ഇത്തരം റോബോട്ടുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചു വരുന്നത്. അത്തരത്തില്‍ ഒരു നായ റോബോട്ടിനെ വാങ്ങി പണി കിട്ടിയ ഒരു യൂട്യൂബറുടെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ലക്ഷങ്ങള്‍ മുടക്കി സ്വന്തമാക്കിയ ഈ റോബോട്ടിനോട് കുരയ്ക്കാന്‍ പറഞ്ഞപ്പോള്‍ അത് തീ തുപ്പി യൂട്യൂബറെ പൊള്ളല്‍ ഏല്‍പ്പിക്കുകയായിരുന്നു.
IShowSpeed എന്ന് അറിയപ്പെടുന്ന അമേരിക്കന്‍ യൂട്യൂബറാണ് ഏകദേശം 84 ലക്ഷം രൂപ വിലയുള്ള ഈ റോബോട്ട് നായയെ സ്വന്തമാക്കി തന്റെ വീഡിയോയില്‍ അവതരിപ്പിക്കുന്നതിനിടയില്‍ പണി വാങ്ങിയത്. ഒരു ലൈവ് സ്ട്രീമിങ്ങിനിടെ തന്റെ റോബോട്ട് നായയുടെ കഴിവുകള്‍ ഇദ്ദേഹം കാഴ്ചക്കാര്‍ക്കായി പരിചയപ്പെടുത്തി കൊടുക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നായയുടെ വായില്‍ നിന്നും തീജ്വാലകള്‍ പുറത്തേക്ക് വരികയും അതില്‍ യൂട്യൂബര്‍ക്ക് തന്നെ പൊള്ളല്‍ ഏല്‍ക്കുകയും ചെയ്തത്.
സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ ഇദ്ദേഹം ആദ്യം നായ റോബോയോട് ഇരിക്കാനും തനിക്ക് കൈ തരാനും ആവശ്യപ്പെടുന്നത് കാണാം. അതെല്ലാം റോബോ കൃത്യമായി അനുസരിക്കുന്നു. തുടര്‍ന്ന് അദ്ദേഹം റോബോയോട് കുരയ്ക്കാന്‍ ആവശ്യപ്പെടുന്നു. അപ്പോഴാണ് റോബോയുടെ വായില്‍ നിന്നും തീജ്വാലകള്‍ പുറത്തേക്ക് വരികയും ഇദ്ദേഹത്തിന് പൊള്ളലേല്‍ക്കുകയും ചെയ്തത്. രക്ഷപ്പെടാനായി തൊട്ടടുത്തുള്ള സിമ്മിംഗ് പൂളിലേക്ക് യൂട്യൂബര്‍ ചാടുന്നതും റോബോയോട് സ്റ്റോപ്പ് കമാന്‍ഡ് നല്‍കി കുരയ്ക്കുന്നത് നിര്‍ത്താന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
വളരെ വേഗത്തിലാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. 45 ദശലക്ഷത്തിലധികം ആളുകള്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു. എന്നാല്‍, വീഡിയോ വ്യാജമാണെന്നും എഫക്ടുകള്‍ ഇട്ട് ആളെ പറ്റിക്കുന്നതാണെന്നും ആയിരുന്നു ചിലരുടെ അഭിപ്രായം.

Related Articles

Back to top button