BREAKINGINTERNATIONAL

93 -കാരന് വീണ്ടും വിവാഹം, ആരും നോക്കാനില്ലാത്ത കാലത്ത് കൂട്ടുകാരനെഴുതിക്കൊടുത്ത വീട് തിരികെ വേണമത്രെ

തന്റെ വീടും സ്വത്തും ഒക്കെ സഹപ്രവര്‍ത്തകനായിരുന്നയാള്‍ക്ക് എഴുതിക്കൊടുത്തതിന്റെ പേരില്‍ പശ്ചാത്തപിക്കുകയാണ് ഇപ്പോള്‍ ചൈനയില്‍ നിന്നുള്ള ഒരു 93 -കാരന്‍. കാര്യം വളരെ സിംപിളാണ്. ടാന്‍ എന്നയാളെ അയാളുടെ ഭാര്യയോ മക്കളോ ഒന്നും നോക്കിയിരുന്നില്ല. അങ്ങനെ തന്നെ നോക്കാന്‍ തയ്യാറായ ഗു എന്ന ഒരു സഹപ്രവര്‍ത്തകന് ടാന്‍ തന്റെ ഫ്‌ലാറ്റ് എഴുതി നല്‍കുകയായിരുന്നു.
എന്നാലിപ്പോള്‍ 93 -ാമത്തെ വയസ്സില്‍ ടാന്‍ വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. അതോടെ തന്റെ ഫ്‌ലാറ്റ് തനിക്ക് തന്നെ തിരികെ വേണം എന്ന ആഗ്രഹത്തിലാണ് അയാള്‍. അതിന് വേണ്ടി ടാന്‍ കോടതിയേയും സമീപിച്ചു. എന്നാല്‍, കോടതി ഇയാളുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു. 2005 -ലാണ് ടാനിന്റെയും ഗുവിന്റെയും കുടുംബം ഒരു കരാറിലെത്തുന്നത്. ഗുവും കുടുംബവും ടാനിനെ ശ്രദ്ധിക്കുകയും അയാള്‍ക്ക് കൂട്ടായിരിക്കുകയും ആളെ പരിചരിക്കുകയും വേണം. അതിന് പകരമായി തന്റെ ഫ്‌ലാറ്റ് അവര്‍ക്കുള്ളതായിരിക്കും എന്നതായിരുന്നു എഗ്രിമെന്റ്.
ടാനിനെ സ്ഥിരമായി വിളിച്ച് അന്വേഷിക്കുക, ആഴ്ച തോറും കുടുംബമായി സന്ദര്‍ശിക്കുക, വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങി നല്‍കുക, അസുഖബാധിതനായിരിക്കുമ്പോള്‍ പരിചരിക്കുക എന്നിവയെല്ലാം ചെയ്യണമെന്നാണ് കരാറില്‍ പറഞ്ഞിരുന്നത്. അതിന് പകരമായി തന്റെ ഫ്‌ലാറ്റും അതിലെ സാധനങ്ങളുമെല്ലാം സ്വന്തം മക്കള്‍ക്ക് നല്‍കുന്നതിന് പകരം ഗുവിനും കുടുംബത്തിനുമായിരിക്കും എന്നും ടാന്‍ തന്റെ വില്‍പത്രത്തില്‍ എഴുതിയിരുന്നു.
‘അവര്‍ എന്റെ കുടുംബത്തേക്കാളും എന്നെ സ്‌നേഹിച്ചു. എനിക്ക് വയ്യാത്തപ്പോഴെല്ലാം എന്റെ കൂടെ നിന്നു. എന്റെ ജീവിതവും സമ്പന്നപൂര്‍ണവും സന്തോഷപൂര്‍ണവുമാക്കി’ എന്നാണ് ടാന്‍ കുറിച്ചത്. എന്തായാലും, പിന്നീട് 93 -ാമത്തെ വയസ്സില്‍ മറ്റൊരു വിവാഹം കഴിച്ചപ്പോള്‍ ടാനിന് തന്റെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നി എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

Related Articles

Back to top button