ഫീനിക്സ്( യുഎസ്): സഹോദരിയുടെ തിരോധാനത്തിനു പിന്നില്‍ സ്വന്തം അച്ഛനാണെന്ന് അറിഞ്ഞിട്ടും പോലീസ് നടപടിയെടുക്കാതിരിക്കുക. ഒടുവില്‍ സാധ്യമായ മാര്ഗങ്ങളിലൂടെയെല്ലാം അച്ഛനെതിരെ കേസെടുക്കാനായി സോഷ്യല്‍ മീഡിയയില്‍ ക്യാംപയിന് നടത്തുക. വര്‍ഷങ്ങളോളം അച്ഛന് കുറ്റം നിഷേധിക്കുക. ഒടുവില്‍ അച്ഛന് തന്നെയാണ് കൊലപാതകിയെന്ന് തെളിയിക്കുക. കേള്‍ക്കുമ്പോള്‍ ഒരു സിനിമാക്കഥ പോലെ തോന്നുമെങ്കിലും ഇത് സംഭവിച്ച കഥയാണ്.
2000ത്തിലാണ് 17കാരിയായ അലിസയെ കാണാതാകുന്നത്. യുഎസിലെ അരിസോണയിലെ ഫീനിക്സ് നഗരത്തില്‍ രണ്ടാനച്ഛനായ മൈക്കിളിനും അഞ്ച് സഹോദരങ്ങള്‍ക്കുമൊപ്പമായിരുന്നു അലീസ കഴിഞ്ഞിരുന്നത്. ചെറുപ്പത്തിലെ അമ്മ മരിച്ചതിനാല്‍ അലീസയെ അമ്മയെപ്പോലെയായിരുന്നു കുഞ്ഞനുജത്തി സാറ കരുതിയിരുന്നത്. സാറ നന്നെ ചെറുപ്പമായിരിക്കേ ക്യാന്‍സര്‍ ബാധിച്ച് അമ്മ ബാര്‍ബറ മരിക്കുകയായിരുന്നു.
അലീസയുടെ അച്ഛന് മൈക്കിളായിരുന്നില്ല. പക്ഷെ ഇരുവരും തമ്മില്‍ വളരെ അടുപ്പത്തിലായിരുന്നുെന്നാണ് സാറ പറയുന്നത്. അലീസ മൈക്കളിനെ വിളിച്ചിരുന്നതും ‘ഡാഡ്’ എന്ന തന്നെയായിരുന്നു. അങ്ങനെയിരിക്കേയാണ് ഒരു ദിവസം അലീസയെ കാണാതാകുന്നത്.
അലീസ എങ്ങോട്ടോ ഒളിച്ചോടിയതാണെന്നായിരുന്നു പോലീസിന്റെ വാദം. താന്‍ കാലിഫോര്‍ണിയയിലേയ്ക്ക് ഒളിച്ചോടുകയാണെന്ന് അലീസ എഴുതിയ ഒരു കത്തും പോലീസ് കണ്ടെടുത്തിരുന്നു.
എന്നാല്‍ കുറച്ചു മുതിര്‍ന്നപ്പോള്‍ കാര്യങ്ങള്‍ അത്ര ലളിതമല്ലെന്ന് അലീസയ്ക്ക് തോന്നിത്തുടങ്ങി. അലീസയെ കാണാതായ ദിവസം മൈക്കിള്‍ അവളെ നേരത്തെ സ്കൂളില്‍ നിന്ന് ഇറക്കിയിരുന്നുവെന്നാണ് ബസ് ഫീഡ് റിപ്പോര്‍ട്ട്. കൂടാതെ തന്നെ മൈക്കിള്‍ ദുരുപയോഗം ചെയ്തിട്ടില്ലെന്ന് എഴുതി ഒപ്പിട്ട ചില വിചിത്രമായ കത്തുകളും പോലീസ് പിന്നീട് കണ്ടെത്തി.
വീടിനുള്ളില്‍ നിറയെ സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുള്ള നിരീക്ഷണ സംവിധാനങ്ങളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും മറ്റുള്ളവര്‍ വീട്ടില്‍ ഒളിഞ്ഞു നോക്കാതിരിക്കാനാണെന്നുമായിരുന്നു മൈക്കിളിന്റെ ന്യായീകരണമെന്നാണ് എബിസി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു പുറമെ വീട്ടിലേയ്ക്ക് വരുന്നതും പുറത്തേയ്ക്ക് വിളിക്കുന്നതുമായ എല്ലാ ഫോണ്‍ കോളുകളും റെക്കോഡ!് ചെയ്തിരുന്നതായും പോലീസ് കണ്ടെത്തി. എന്നാല്‍ അലീസയുടെ തിരോധാനത്തിനു പിന്നില്‍ തനിക്ക് പങ്കില്ലെന്നും പെണ്‍കുട്ടിയെ കാണാതായ ദിവസം താന്‍ തിരിച്ചു വീട്ടിലെത്തുമ്പോള്‍ അലീസയുടെ കത്ത് കാണുകയായിരുന്നുവെന്നുമാണ് മൈക്കിള്‍ യുഎസ് ചാനലായ എബിസി ന്യൂസിനോട് പറഞ്ഞത്.
ചെറുപ്പത്തില്‍ സാറായ്ക്കും അച്ഛനെ സംശയമൊന്നുമില്ലായിരുന്നു. എന്നാല്‍ വലുതാകുന്തോറും അവളുടെ സംശയവും വളര്‍ന്നു. എന്നാല്‍ മൈക്കളിനെതിരെ അന്വേഷണം നടത്താന്‍ പോലീസിന് തെളിവുകളൊന്നും ഇല്ലായിരുന്നു. ഒടുവില്‍ 2017ല്‍ സാറ പ്രതിഷേധവുമായി മുന്നിട്ടിറങ്ങി. അച്ഛനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ക്യാംപയിന് തുടങ്ങിയ സാറാ ഇതേ ലക്ഷ്യവുമായി പോഡ്കാസ്റ്റുകളും ആരംഭിച്ചു. ‘വോയ്സസ് ഫോര്‍ ജസ്റ്റിസ്’ എന്നായിരുന്നു 2019ല്‍ ആരംഭിച്ച പോഡ്കാസ്റ്റിന്റെ പേര്. വലിയ ജനപിന്തുണ ലഭിച്ചെങ്കിലും രണ്ടാനച്ഛനായ മൈക്കിളിനെതിരെ എന്തെങ്കിലും നടപടിയെടുക്കാന്‍ പോലീസ് തയ്യാറായില്ല. ഒടുവില്‍ ഏപ്രില്‍ മാസത്തില്‍ സാറാ ടിക് ടോക് അക്കൗണ്ട് ആരംഭിച്ചതോടെ കാര്യങ്ങള്‍ മാറി മറിഞ്ഞു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ നേരിട്ട പീഡനത്തെപ്പറ്റി അലീസ സാറയോടു പറയുന്ന സിസിടിവി ദൃശ്യങ്ങളായിരുന്നു ടിക് ടോക്കില്‍ പങ്കുുവെച്ചത്. എന്നാല്‍ ‘തന്റെ ഊഹങ്ങള്‍ പരമാവധി കുറച്ചു വെച്ച് കാര്യങ്ങള്‍ സംസാരിക്കുക’ എന്നതാണ് ഉദ്ദേശിച്ചതെന്നാണ് സാറ എല്ലെ.കോമിനോട് പറഞ്ഞത്. എന്നാല്‍ യുവാക്കളെ ലക്ഷ്യമിട്ട് നിര്‍മിച്ച ടിക് ടോക് അക്കൗണ്ടിലെ വീഡിയോ കണ്ടത് ലക്ഷങ്ങളാണ്. വീട്ടില്‍ നടത്തിയ ഒരു റെയ്ഡില്‍ 26 പൈപ്പ് ബോംബുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് അനുമതിയില്ലാതെ സ്ഫോടകവസ്തുക്കള്‍ കൈവശം വെച്ച മറ്റൊരു കേസില്‍ ജയില്‍ ശിക്ഷയനുഭവിച്ച ശേഷം പുറത്തിറങ്ങിയ മൈക്കിളുമായി സാറ നടത്തിയ സംഭാഷണത്തിന്റെ വീഡിയോയാണ് ഏറ്റവുമധികം പേര് കണ്ടത്.
ഈ വീഡിയോയിലായിരുന്നു മൈക്കിള്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യം പറഞ്ഞത്. അലീസയെ കാണാതായതില്‍ ഉത്തരവാദിത്തമുണ്ടോ എന്നായിരുന്നു അച്ഛനോട് സാറയുടെ ചോദ്യം. ‘നീ മരിക്കാനായി കിടക്കൂ സാറാ, നിനക്ക് കേള്‍ക്കേണ്ട ഏറ്റവും സത്യസന്ധമായ ഉത്തരങ്ങള്‍ ഞാന്‍ പറയാം.’ ഇങ്ങനെയായിരുന്നു മൈക്കിളിന്റെ മറുപടി. ഇതിനു പിന്നാലെ 72കാരനായ മൈക്കിളിനെതിരായ നടപടികള്‍ ശക്തിപ്പെട്ടു.
ഒടുവില്‍ സാറ ടിക് ടോക് ആരംഭിച്ച് നാല് മാസത്തിനു ശേഷം ഗ്രാന്റ് ജൂറി മൈക്കിളിനെതിരെ രണ്ടാം ഡിഗ്രി കൊലപാതകക്കുറ്റം ചുമത്തി. താന്‍ കരഞ്ഞുപോയി എന്നായിരുന്നു ഇതിനു പിന്നാലെ സാറയുടെ പ്രതികരണം. ‘നീതി കിട്ടുന്നതു വരെ പ്രതീക്ഷ കൈവിടരുത്.’ അവര്‍ പറഞ്ഞു.
അതേസമയം, തന്നോട് മൈക്കിള്‍ ഉത്തരം പറയാത്തതില്‍ നിരാശയുണ്ടെന്നായിരുന്നു പിന്നീട് സാറയുടെ പ്രതികരണം. ഈ വിഡിയോയ്ക്ക് പിന്നാലെ പോലീസ് മൈക്കിളിനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യാനായി ഗ്രാന്റ് ജൂറിയ്ക്ക് മുന്നില്‍ ഹാജരാക്കുമെന്നാണ് കരുതിയിരുന്നതെന്നും സാറ വ്യക്തമാക്കി. സാറയുടെ നിശ്ചയദാര്‍ഢ്യത്തില്‍ അഭിനന്ദിക്കുന്നു എന്നായിരുന്നു മാരിക്കോപ കൗണ്ടി അറ്റോണിയായ ഓള്സ്റ്റര് അഡേലിന്റെ പ്രതികരണം. ഒരു സഹോദരിയുടെ സ്നേഹത്തിന്റെ ഉദാത്തമാതൃകയാണിതെന്നും അവര്‍ പറഞ്ഞു.
‘ഈ പോരാട്ടത്തില്‍ നീ കാണിച്ച ആത്മധൈര്യം അലീസയുടെ ഓര്‍മകളെ എക്കാലത്തും ജീവിപ്പിക്കും.’ അവര്‍ പറഞ്ഞു. അതേസമയം, അലീസയുടെ മൃതദേഹം ഇതുവരെ എവിടെയാണെന്ന് കണ്ടെത്തിയിട്ടില്ല.
അതേസമയം, തന്റെ പോരാട്ടം തുടരാനാണ് സാറയുടെ തീരുമാനം. യുഎസിലുടനീളം സമാനമായ സാഹചര്യങ്ങളില്‍ കാണാതായ ആളുകളെ കണ്ടെത്താനായി തന്റെ ടിക് ടോക് അക്കൗണ്ട് ഉപയോഗിക്കാനാണ് സാറയുടെ തീരുമാനം.