പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാന കൊലയുടെ സുത്രധാരന്‍ പെണ്‍കുട്ടിയുടെ മുത്തച്ഛന് കുമരേശന്‍ പിള്ളയെന്ന് കൊല്ലപ്പെട്ട അനീഷിന്റെ കുടുംബം. പണം നല്കി ഹരിതയെ തിരികെ എത്തിക്കാന്‍ ശ്രമം നടന്നുവെന്നും കുടുംബം ആരോപിച്ചു. ഇതിനിടയില്‍ പ്രതികളെ സംഭവസ്ഥലത്തും വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പില്‍ ആയുധം കണ്ടെത്തി.
കൊല്ലപ്പെട്ട അനീഷിന്റെ ഭാര്യ ഹരിതയുടെ അമ്മാവന് സുരേഷിന്റെ വീട്ടിലാണ് പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പിന് ശേഷമാണ് പ്രതികളെ വീട്ടിലെത്തിച്ചത്. അനീഷിനെ കുത്തി കൊലപ്പെടുത്താന്‍ ഉപയോഗിച്ച കത്തി ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോലീസ് ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.
തേങ്കുറിശ്ശി ഇലമന്ദം ആറുമുഖന്റെയും രാധയുടെയും മകനായ അനീഷാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിന്റെ ഭാര്യാപിതാവിനെയും അമ്മാവനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനീഷിന്റെ ഭാര്യ ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍, പ്രഭുകുമാറിന്റെ ഭാര്യാസഹോദരന്‍ സുരേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ്.
ഒന്നിച്ച് മൂന്നുമാസം തികച്ച് ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഹരിതയുടെ അച്ഛനും അമ്മാവനും കൊല്ലപ്പെട്ട അനീഷിനെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് ബന്ധുക്കള്‍ മൊഴി നല്‍കിയിരുന്നു. ഒക്ടോബര്‍ 27നാണ് ഹരിത അനീഷിനൊപ്പം വീടുവിട്ട് ഇറങ്ങിവന്നത്. അന്നുതന്നെ ഇവര്‍ കുഴല്‍മന്ദം പോലീസ് സ്റ്റേഷനില്‍ ഹാജരായി. അനീഷിനൊപ്പം പോകാന്‍ അനുവദിക്കണമെന്ന 18 വയസ് പൂര്‍ത്തിയായ ഹരിതയുടെ നിയമപരമായ ആവശ്യം പോലീസ് അംഗീകരിച്ചു. ഇവര്‍ ക്ഷേത്രത്തില്‍വെച്ച് താലികെട്ട് നടത്തുകയും ചെയ്തു.
ഇവര്‍ തമ്മിലുള്ള അടുപ്പത്തിന്റെ പേരില്‍ ഇരുകുടുംബവും തമ്മില്‍ നേരത്തേ അസ്വാരസ്യമുണ്ടായതായി അയല്‍വാസികള്‍ പറഞ്ഞു. ഇരുവരുടെയും വീടുകള്‍ തമ്മില്‍ ഒരു കിലോമീറ്റര്‍ ദൂരമേ ഉള്ളൂ. വിവാഹശേഷം ഹരിതയുടെ അച്ഛന് പ്രഭുകുമാര്‍ മകളുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൊണ്ടുവന്ന് കൊടുത്തിരുന്നു. അമ്മാവന് സുരേഷ് ഇടയ്ക്കിടെ അനീഷിന്റെ വീട്ടിലെത്തി ചിലപ്പോള്‍ സ്നേഹത്തോടെയും മറ്റു ചിലപ്പോള്‍ ഭീഷണിയുടെ സ്വരത്തിലും സംസാരിച്ചിരുന്നുതായും സഹോദരന് അരുണ്‍ പറയുന്നു.