തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍നിന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) പിടിച്ചെടുത്ത ക്രെഡിറ്റ് കാര്‍ഡിന്റെ ഇടപാടുകള്‍ നിര്‍ണായക തെളിവാകും. ബെംഗളൂരു മയക്കുമരുന്നുകേസിലെ പ്രധാനപ്രതി അനൂപ് മുഹമ്മദിന്റെ പേരിലുള്ള ക്രെഡിറ്റ് കാര്‍ഡ് എങ്ങനെ ബിനീഷിന്റെ കൈയില്‍ എത്തി എന്നാണ് ഇ.ഡി. അന്വേഷിക്കുന്നത്. ഇ.ഡി. ഉദ്യോഗസ്ഥര്‍ കാര്‍ഡ് കൊണ്ടുവന്നുെവച്ചതാണെന്ന് ബിനീഷിന്റെ ഭാര്യ റെനീറ്റ ഉള്‍പ്പെടെയുള്ളവര്‍ ആരോപണം ഉന്നയിക്കുന്നുണ്ട്.
അനൂപിന്റെ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ പലയിടത്തും ഇടപാടുകള്‍ നടന്നിട്ടുള്ളതായി ഇ.ഡി. കണ്ടെത്തിയതായാണു വിവരം. ഈ ദിവസങ്ങളില്‍ കാര്‍ഡ് ഉപയോഗിച്ച ഇടങ്ങളില്‍ അനൂപ് ഇല്ലായിരുന്നു. അങ്ങനെയെങ്കില്‍ കാര്‍ഡ് ആര് ഉപയോഗിച്ചുവെന്നു കണ്ടെത്തേണ്ടതുണ്ട്. കാര്‍ഡ് ഉപയോഗിച്ച സ്ഥാപനങ്ങളിലും ഇ.ഡി. പരിശോധന നടത്തി. കാര്‍ഡ് നല്കിയ ബാങ്കില്‍നിന്ന് ഇടപാടുകളുടെ വിശദവിവരങ്ങളും ഇ.ഡി. ശേഖരിച്ചു.
അനൂപ് മുഹമ്മദിനെ മുന്നില്‍നിര്‍ത്തിയാണ് ബിനീഷ് പല ഇടപാടുകളും നടത്തിയതെന്ന നിഗമനത്തിലാണ് അന്വേഷണം നീങ്ങുന്നത്. പലരെയും നടത്തിപ്പുകാരാക്കി ബിസിനസ് ചെയ്യുന്ന തന്ത്രം ഏറെക്കാലമായി ബിനീഷ് നടത്തിയിരുന്നുവെന്നാണ് ഇ.ഡി.യുടെ കണ്ടെത്തല്‍. അതിന്റെ ഭാഗമായാണ് മുമ്പ് പണംമുടക്കിയിട്ടുള്ള സ്ഥാപനങ്ങളുടെവരെ വിവരങ്ങള്‍ ശേഖരിച്ചത്.
സ്റ്റാച്യു ചിറക്കുളം റോഡിലെ ടോറസ് റെമഡീസ് എന്ന സ്ഥാപനത്തിലെ ബിനീഷിന്റെ പങ്കാളിത്തം ഇ.ഡി. അന്വേഷിച്ചത് ഇതിന്റെ ഭാഗമായാണ്. കണ്ണൂര്‍ സ്വദേശിയായ മുന്മന്ത്രിപുത്രനുമായി ചേര്‍ന്നാണ് ബിനീഷും ബിനോയിയും ഈ സ്ഥാപനം തുടങ്ങിയത്. വിവാദമായപ്പോള്‍ മൂവരും പിന്മാറി. പകരം വേറെ നടത്തിപ്പുകാരെത്തി. ഇപ്പോഴും ഈ സ്ഥാപനത്തിന് സര്‍ക്കാരില്‍നിന്ന് മരുന്നുവിതരണത്തിനുള്ള കരാര്‍ ലഭിച്ചിട്ടുണ്ട്. അബ്ദുള്‍ ലത്തീഫ്, അല്‍ജാസിം എന്നിവരുടെ സാമ്പത്തിക ഇടപാടുകളിലും അസ്വഭാവികതകളുണ്ടെന്നാണ് കണ്ടെത്തല്‍