കൊച്ചി: സോഷ്യല്‍ മീഡിയയില്‍ വിവാദമായ വീഡിയോയ്ക്ക് മറുപടിയുമായി ബാലചന്ദ്രന്‍ ചുള്ളിക്കാട്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുതെന്നും അദ്ദേഹം പങ്കു വച്ച കുറിപ്പില്‍ പറയുന്നു. രണ്ട് വര്‍ഷം മുന്‍പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ചുള്ളിക്കാടുമായുള്ള വിവാദത്തിന്റെ വീഡിയോയായിരുന്നു ഈ അടുത്ത് സോഷ്യല്‍ മീഡിയയിലൂടെ വീണ്ടും പ്രചരിച്ചത്. പഴയരീതിയിലുള്ള കവിത എഴുത്തിലേക്ക് തിരിച്ചുവരുമോ എന്ന സദസ്സില്‍നിന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ് വിവാദമായത്. ഞാന്‍ എന്റെ സൌകര്യം പോലെയാണ് ജീവിക്കുന്നതെന്നായിരുന്നു ചുള്ളിക്കാടിന്റെ മറുപടി.
‘ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കു. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.’ എന്നാണ് ചുള്ളിക്കാട് ഇതിനോട് പ്രതികരിച്ചത്.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ സന്ദേശം
സുഹൃത്തുക്കളേ,
രണ്ടുകൊല്ലം മുമ്പ് മാതൃഭൂമി സാഹിത്യോല്‍സവത്തില്‍ ഒരാളോട് ഞാന്‍ പറഞ്ഞ മറുപടി ഇന്നലെ സാമൂഹ്യമാധ്യമങ്ങളില്‍ പകര്‍ച്ചവ്യാധിയായത് അറിഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ എന്നെ അനുകൂലിക്കാനോ പ്രതിരോധിക്കാനോ അഭിനന്ദിക്കാനോ നിങ്ങളുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്ന് അപേക്ഷിക്കുന്നു. എനിക്കുള്ള ശകാരവും തെറിയും എനിക്കു വിട്ടേക്കൂ. അതു നിങ്ങളെ ബാധിക്കരുത്. ശരാശരി മലയാളികളുടെ ഈ കൃമികടി എനിക്ക് കുട്ടിക്കാലംമുതലേ നല്ല ശീലമാണ്. അതു ഞാന്‍ സഹിച്ചോളാം. എന്റെ പേരില്‍ നിങ്ങളുടെമേല്‍ ചെളി തെറിക്കരുത്.
സ്‌നേഹപൂര്‍വ്വം
ബാലചന്ദ്രന്‍ ചുള്ളിക്കാട്
‘കവിതയില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? കവിതയിലേക്ക് ഇനി മടങ്ങിവരുമോ? സിനിമയുടെ കപടലോകത്ത് നിന്ന് മടങ്ങിവന്നുകൂടെ?,’ എന്നായിരുന്നു ചോദ്യോത്തര വേളയില്‍ സദസ്സില്‍ നിന്നും ഒരാള്‍ ചുള്ളിക്കാടിനോട് ചോദിച്ചത്. ‘സൗകര്യമില്ല,’ എന്നാണ് ചുള്ളിക്കാട് ചോദ്യകര്‍ത്താവിന് മറുപടി നല്‍കിയത്. പിന്നീട് തനിക്കിഷ്ടമുള്ള പോലെയാണ് ജീവിക്കുകയെന്നും മറ്റുള്ളവരെ പ്പോലെ ജീവിക്കാന്‍ കഴിയില്ലെന്നും ചുള്ളിക്കാട് പറഞ്ഞിരുന്നു. ഇതായിരുന്നു സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയായത്. ചുള്ളിക്കാടിന്റെ മറുപടി ചോദ്യകര്‍ത്താവിനെ അപമാനിക്കുന്നതായിരുന്നു എന്നാണ് പ്രധാനമായും ഉയര്‍ന്ന വിമര്‍ശനം. ചുള്ളിക്കാടിന്റെ അഹങ്കാരഭാവമാണ് ഇതിലൂടെ പുറത്തുവന്നതെന്നും വിമര്‍ശനം ഉയരുകയായിരുന്നു.