BREAKING NEWSKERALA

12 മണിക്കൂര്‍ ചോദ്യം ചെയ്തു ബിനീഷിനെ വിട്ടു, പക്ഷേ ക്ലീന്‍ ചിറ്റില്ല, വീണ്ടും വിളിക്കുമെന്ന് ഇഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടു. 12 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു. തത്കാലം പോകാന്‍ അനുവദിച്ചെങ്കിലും ബിനീഷിന് ക്ലീന്‍ ചിറ്റില്ല. വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇഡി അറിയിച്ചു. ബെംഗളൂരു ലഹരിമരുന്ന് കേസ് പ്രതികള്‍ സ്വര്‍ണക്കടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യല്‍.
സ്വപ്ന സുരേഷിനു കമ്മിഷന്‍ ലഭിച്ച സ്ഥാപനങ്ങളില്‍ ബിനീഷിനുള്ള പങ്കും ബിനീഷിന്റെ സാമ്പത്തിക ഇടപാടുകളും ഇഡി ആരാഞ്ഞു. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിതമായി എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത്. രാവിലെ ഒന്‍പതരയോടെ ബിനീഷ് കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തി.
എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണന്‍ പത്തു മണിക്ക് ഓഫിസില്‍ എത്തിയതോടെ ചോദ്യം ചെയ്യല്‍ തുടങ്ങി. സ്വപ്ന സുരേഷടക്കമുള്ള പ്രതികളുടെ റിമാന്‍ഡ് നീട്ടാന്‍ ഇഡി കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ബിനീഷിനെ ചോദ്യം ചെയ്യുന്നതിന്റെ സൂചന തുറന്നിട്ടത്. ബെംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചു എന്നു സംശയമുണ്ട്.
ഈ കേസ് അന്വേഷിച്ച നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഇഡിയില്‍ നിന്ന് വിവരങ്ങള്‍ തേടി. കേസില്‍ ഇഡി ഒരു ഉന്നത വ്യക്തിയെ ചോദ്യം ചെയ്തു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് 20 പേരെ കൂടി ചോദ്യം ചെയ്യേണ്ടതുണ്ട്. ബെംഗളൂരു ലഹരിമരുന്ന് കേസില്‍ പ്രധാന പ്രതി അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയുമായുള്ള അടുത്ത ബന്ധം പുറത്തുവന്ന സാഹചര്യത്തില്‍ സ്വര്‍ണക്കടത്തും ലഹരിമരുന്ന് കേസുമായുള്ള ബന്ധമാണു ബിനീഷില്‍നിന്നു പ്രധാനമായും തേടിയത്.
അതിനൊപ്പം യുഎഇ കോണ്‍സുലേറ്റിലെ വീസ സ്റ്റാംപിങ്ങിനുള്ള കരാര്‍ ലഭിച്ച യുഎഎഫ്എക്‌സ് സൊല്യൂഷന്‍സ് എന്ന സ്ഥാപനവുമായി ബിനീഷിന്റെ ബന്ധവും പരിശോധിച്ചു. ഈ സ്ഥാപനത്തില്‍നിന്ന് സ്വപ്നയ്ക്ക് 70 ലക്ഷം രൂപ കമ്മിഷന്‍ ലഭിച്ചിരുന്നു. 2015ല്‍ തുടങ്ങിയ ശേഷം പ്രവര്‍ത്തനം നിലച്ച 2 കമ്പനികളിലെ ബിനീഷിന്റെ പങ്കാളിത്തവും പരിശോധിക്കും. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കു പ്രതികളുമായുള്ള ബന്ധം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയെങ്കില്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകനെ ചോദ്യം ചെയ്യുന്നത് സിപിഎമ്മിനു തലവേദനയാകുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

Related Articles

Back to top button