ന്യൂഡല്‍ഹി: വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിദേശ സംഭാവന സ്വീകരിക്കാന്‍ ലൈഫ് മിഷന് ഉപയോഗിച്ച പ്രോക്സി സ്ഥാപനം ആണ് യൂണിടാക് എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായി സി ബി ഐ. സി എ ജി ഓഡിറ്റ്, വിദേശസഹായ നിയന്ത്രണ നിയമം എന്നിവ മറികടന്ന് കോഴ കൈപ്പറ്റാന്‍ ആണ് യൂണിടാകിനെ ഉപയോഗിച്ചത് എന്നും സി ബി ഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഫ്ലാറ്റ് നിര്‍മ്മാണത്തിന് ആയി 10 ദശലക്ഷം ദിര്‍ഹം ലൈഫ് മിഷന്റെ അക്കൗണ്ടില്‍ ആണ് എത്തിയിരുന്നത് എങ്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ മാത്രം നിര്‍മ്മാണം കൈമാറാന്‍ കഴിയല്ലായിരുന്നു. യൂണിടാക്കും റെഡ് ക്രസെന്റും തമ്മില്‍ ഉള്ള കരാര്‍ വഴി ആ നടപടിക്രമങ്ങള്‍ മറികടക്കാന്‍ ആയിരുന്നു ശ്രമം. കരാര്‍ ലഭിക്കുന്നതിനായി കൈക്കൂലി നല്‍കിയെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന് മൊഴി നല്‍കിയിട്ടുണ്ട്.
ഈ കൈക്കൂലി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു വരെ ലഭിച്ചു എന്നാണ് എന്നാണ് മൊഴി എന്നും സി ബി ഐയുടെ സത്യവാങ് മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സ്വര്‍ണ്ണ കള്ളക്കടത്തു കേസിലെ പ്രതികള്‍ക്കും ഇടപാടുമായി ബന്ധപ്പെട്ട് പണം ലഭിച്ചിട്ടുണ്ട്. ലൈഫ് മിഷനിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി ആയ സരിത്തിന് ഇ മെയില്‍ സന്ദേശം അയച്ചിട്ടുണ്ട്. ഇതും ലൈഫ് മിഷന് ഇടപാടില്‍ നേരിട്ട് ബന്ധമുള്ളത്തിന്റെ തെളിവ് ആണെന്ന് സി ബി ഐ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. വിദേശസഹായ നിയന്ത്രണ നിയമലംഘനത്തിന്റെ ഒരു ഭാഗം മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് മഞ്ഞുമലയുടെ അറ്റം മാത്രം ആണ്. ലൈഫ് മിഷന് ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ കേസിലെ കൂടുതല്‍ സാക്ഷികളെ ചോദ്യം ചെയ്യേണ്ടി വരും. അന്വേഷണം രാഷ്ട്രീയ പ്രേരിതം അല്ല എന്നും സി ബി ഐ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇതിനിടെ സി ബി ഐ അന്വേഷണത്തിന് എതിരെ സന്തോഷ് ഈപ്പനും സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. കരാര്‍ പ്രകാരം വടക്കാഞ്ചേരിയില്‍ ഫ്ലാറ്റ് നിര്‍മ്മിക്കുന്നതിനുള്ള പണം ആണ് തനിക്ക് ലഭിച്ചത് എന്നും അതില്‍ വിദേശ ലംഘനം ഇല്ല എന്നും വ്യക്തമാക്കി ആണ് സന്തോഷ് ഈപ്പന് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. സി ബി ഐ അന്വേഷണത്തിന് എതിരെ ലൈഫ് മിഷന് നല്കിയ ഹര്‍ജി സുപ്രീം കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.
32 1 minute read