കോട്ടയം:സി.എഫ് തോമസിന്റെ വിയോഗം കേരളാ കോണ്‍ഗ്രസില്‍ ശ്രഷ്ടിക്കുന്നത് നികത്താന്‍ ആകാത്ത വലിയ വിടവാണ്.പാര്‍ട്ടി രൂപീകരണ ഘട്ടത്തില്‍ കെ.എം ജോര്‍ജിന്റെയും ബാലകൃഷ്ണ പിള്ളയുടെയുമെല്ലാം ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തലായിരുന്നു കെ.എം മാണിയും സി.എഫ് തോമസും പോലുള്ള യുവാക്കള്‍. മാണി പാലായില്‍ സ്ഥാനാര്‍ത്ഥിയായി ജയിച്ചുകയറി. സി.എഫ് പാര്‍ട്ടിയുടെ ചങ്ങനാശേരി മണ്ഡലം അധ്യക്ഷനുമായി. സി.എഫ് തോമസ് സെന്റ് ബെര്‍ക്കുമന്‍സ് സ്കൂളില്‍ അധ്യാപകനായിരുന്ന കാലഘട്ടമാണത്. പിന്നീട് കേരളാ കോണ്‍ഗ്രസ് കോട്ടയം ജില്ലാ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികളും വഹിച്ചു.
1979 ലെ കേരളാ കോണ്‍ഗ്രസിന്റെ പിളര്‍പ്പില്‍ കെ.എം മാണിക്കൊപ്പം നിന്ന സി.എഫ് അദ്ദേഹത്തിന്റെ ഏറ്റവും വിശ്വസ്തന് എന്നാണ് അറിയപ്പെട്ടത്. 1980 ല്‍ മാണി ഗ്രൂപ്പ് ഇടതുപക്ഷത്തായിരുന്ന കാലത്ത് അന്ന് പാര്‍ട്ടിയുടെ ശക്തി പരീക്ഷണം കൂടിയായിരുന്നു ആ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടിക്ക് മറ്റൊരു നേതാവിനെ തേടേണ്ടി വന്നില്ല. 80 ല്‍ ആദ്യമായി എംഎല്‍എയായ സിഎഫ് തോമസിനെ തുടര്‍ച്ചയായി ഒമ്പത് തവണയാണ് ചങ്ങനാശേരിക്കാര്‍ നിയമസഭയിലേക്ക് അയച്ചത്. കേരളാ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ സൗമ്യമുഖം വിവാദങ്ങളില്‍ കക്ഷി ചേരാത്ത ജനപ്രതിനിധി എന്നിങ്ങനെയാണ്കേരള രാഷ്ട്രീയത്തില്‍സിഎഫ് തോമസിന്റെ സ്ഥാനം.
ഇടയ്ക്കൊരു കാലഘട്ടത്തില്‍ പാര്‍ട്ടി ചെയര്മാന് സ്ഥാനം വഹിച്ചെങ്കിലും കേരളാ കോണ്‍ഗ്രസ് ലയനസമയത്ത് മാണിക്ക് വേണ്ടി പദവി ഒഴിഞ്ഞു. പദവികള്‍ ലഭിച്ചപ്പോഴും നഷ്ടപ്പെട്ടപ്പോഴും പരാതികളോ അവകാശവാദങ്ങളോ മുഴക്കിയില്ല. പിന്നീട് അവസാന കാലത്ത് ഡെപ്യൂട്ടി ചെയര്മാന് സ്ഥാനം വഹിച്ചു. മാണിയുടെ വിശ്വസ്തനായിരുന്നെങ്കിലും കേരളാ കോണ്‍ഗ്രസിന്റെ ഒടുവിലത്തെ പിളര്‍പ്പില്‍ പി.ജെ ജോസഫിനൊപ്പമാണ് നിന്നത്. എന്തായാലും കേരളാ കോണ്‍ഗ്രസിന്റെ തല മുതിര്‍ന്ന നേതാക്കളായ കെ.എം മാണിയും സി.എഫ് തോമസും കെ.നാരായണക്കുറുപ്പുമെല്ലാം 21-ാം നൂറ്റാണ്ടിന്റെ നഷ്ടങ്ങളാണ്. ഇത് കേരളാ കോണ്‍ഗ്രസിലും കോട്ടയം രാഷ്ട്രീയത്തിലും വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നും ഉറപ്പ്.