KERALANEWS

ഐഎസ്ആർഒ ഗൂഢാലോചനക്കേസ്‌: പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് കോടതി, കുറ്റപത്രം അംഗീകരിച്ചു

ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. ഐ എസ് ആർ ഒ മുൻ ശാസ്ത്രജ്ഞരായ എസ് നമ്പി നാരായണനും ഡി ശശികുമാരനും മാലദ്വീപ് സ്വദേശികളായ മറിയം റഷീദയും അന്തരിച്ച ഫൗസിയ ഹസനും പ്രതികളായി കേരള പോലീസ് 1994-ൽ റജിസ്റ്റർ ചെയ്ത ചാരക്കേസ് പോലീസ് ഉദ്യോഗസ്ഥരും കേരളത്തിലെ ഐ ബി ഉദ്യോഗസ്ഥരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണെന്ന സിബിഐ കുറ്റപത്രം കോടതി അംഗീകരിച്ചു. ഇതുപ്രകാരം അഞ്ച് പ്രതികൾക്കും കോടതി നോട്ടീസ് അയച്ചു. ജൂലൈ 26 ന് കുറ്റപത്രം വായിച്ച് കേൾപ്പിക്കും. തുടർന്ന് കോടതി വിചാരണ നടപടികളിലേക്ക് കടക്കും.ഗൂഢാലോചനയുടെ ആസൂത്രകരായി കണ്ടെത്തിയ മുൻ ഡി ജി പിമാർ ആർ ബി ശ്രീകുമാറും സിബി മാത്യൂസും കേരള പോലീസിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥരായ എസ് വിജയൻ, കെ കെ ജോഷ്വ, പി എസ് ജയപ്രകാശ് എന്നിവരെയാണ് സിബിഐ പ്രതിചേർത്തിരിക്കുന്നത്. കുറ്റപത്രം അനുസരിച്ച് എസ് വിജയൻ ആണ് ഒന്നാം പ്രതി. വിസ നിയമങ്ങൾ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി മറിയം റഷീദയെയും ഫൗസിയ ഹസനെയും കസ്റ്റഡിയിൽ എടുത്തത് എസ് വിജയൻ ആണ്. സ്പെഷ്യൽ ബ്രാഞ്ച് ഇൻസ്‌പെക്ടർ ആയിരുന്നു അന്ന് എസ് വിജയൻ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button