ENTERTAINMENTTAMIL

ചിത്രയുടെ ഭാവിവരനായിരുന്ന ഹേമന്ദിനെതിരേ ഗുരുതര ആരോപണവുമായി മാതാവ്

ചെന്നൈ: ടിവി അവതാരകയും നടിയുമായ ചിത്ര കാമരാജിന്റെ (വിജെ ചിത്ര)യുടെ മരണത്തിനുത്തരവാദി ഭാവിവരന്‍ ഹേമന്ദാണെന്ന ആരോപണവുമായി ചിത്രയുടെ മാതാവ്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ വികാരാധീനയായാണ് ഇവര്‍ പ്രതികരിച്ചത്. മകള്‍ കൊല്ലപ്പെട്ടതാണെന്നും അതിനുത്തരവാദി ഹേമന്ദാണെന്നുമാണ് ഇവര്‍ ആരോപിക്കുന്നത്. ചിത്രയ്ക്ക് നീതി ലഭിക്കാന്‍ എല്ലാവരും തന്നോടൊപ്പം നില്‍ക്കണമെന്നും ഇവര്‍ പറഞ്ഞു.
വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന ടെലിവിഷന്‍ സീരിയലിലൂടെ ശ്രദ്ധേയയായ 28 വയസ്സുള്ള നടിയെ ചെന്നൈയിലെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ചിത്രയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക നിഗമനം അനുസരിച്ച് ചിത്രയുടേത് ആത്മഹത്യയാണെന്ന് പോലീസ് പറയുന്നുണ്ടെങ്കിലും ചിത്രയുടെ കവിളത്തും ശരീരത്തിലും കണ്ടെത്തിയ നഖപ്പാടുകള്‍ ദുരൂഹതയുണര്‍ത്തുന്നത് ആണെന്നതിനാല്‍ മറ്റ് തരത്തിലും അന്വേഷണം നീങ്ങുന്നുണ്ട്.
ഇ.വി.പി. ഫിലിം സിറ്റിയില്‍ ഒരു പരിപാടിയുടെ ഷൂട്ട് കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ചിത്ര ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. ഭാവിവരനായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നിയപ്പോള്‍ ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു. ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ കണ്ടത് ഫാനില്‍ തൂങ്ങി നില്‍ക്കുന്ന ചിത്രയെയാണ്.
അമ്മയും ഹേമന്ദുമായുള്ള വഴക്കുകള്‍ മൂലം ഡിസംബര്‍ 4 മുതല്‍ ചിത്ര താമസിച്ചിരുന്നത് ഹോട്ടലിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ചിത്രയും ഹേമന്ദും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞതായുള്ള രേഖകള്‍ ഹേമന്ദ് പോലീസിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഒക്ടോബര്‍ 19ന് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തിരുന്നുവെന്നും ഇതിന്റെ രേഖകളാണ് പോലീസിന് മുമ്പാകെ ഹേമന്ദ് സമര്‍പ്പിച്ചതെന്നുമാണ് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Related Articles

Back to top button