ന്യൂഡല്‍ഹി: ചര്‍മം പരസ്പരം ചേരാതെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. പോക്സോ ആക്ട് പ്രകാരം ‘ശരീരഭാഗങ്ങള്‍ പരസ്പരം (skin to skin contact) ചേരാതെ ഒരു പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നതിനെ ലൈംഗിക പീഡനമായി കണക്കാക്കാനാകില്ലെന്ന ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ച് ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ ഉത്തരവ് ഇതോടെ റദ്ദായി.
മൂന്ന് വനിതാ അഭിഭാഷകര്‍ നല്കിയ ഹര്‍ജി പരിഗണിച്ചായിരുന്നു സുപ്രീംകോടതി നടപടി. വസ്ത്രത്തിനു പുറത്തുകൂടി പെണ്‍കുട്ടിയുടെ മാറില്‍ സ്പര്‍ശിച്ചതിനെ ലൈംഗിക പീഡനമായി കാണാനാകില്ലെന്ന ഉത്തരവ് അപകടരമായ കീഴ്വഴക്കം ഉണ്ടാക്കുമെന്നു ഹര്‍ജിയെ പിന്തുണച്ചു കൊണ്ട് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ കോടതിയില്‍ പറഞ്ഞു. ഒരു സംഭവത്തെ പോക്സോ പ്രകാരം ലൈംഗിക പീഡനമായി കണക്കാക്കണമെങ്കില്‍ ലൈംഗിക ഉദ്ദേശത്തോടെ ചര്‍മവും ചര്‍മവും ചേര്‍ന്നുള്ള സ്പര്‍ശനം ആവശ്യമാണെന്നു വിവാദ ഉത്തരവില്‍ പറയുന്നു. സതീഷ് എന്ന വ്യക്തി 2016 ഡിസംബറില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണു പരാതി.
നാഗ്പുരിലെ വീട്ടിലേക്ക് പെണ്‍കുട്ടിയെ പേരയ്ക്ക നല്‍കാമെന്നു പറഞ്ഞ് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍വച്ച് പെണ്‍കുട്ടിയുടെ മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ മേല്‍വസ്ത്രം മാറ്റാതെയാണ് മാറിടത്തില്‍ സ്പര്‍ശിച്ചത്. അതിനാല്‍ത്തന്നെ അതിനെ ലൈംഗിക ആക്രമണമായി കണക്കാക്കാനാകില്ലെന്നും വിവാദ ഉത്തരവില്‍ പറയുന്നു. മറിച്ച് ഐപിസി 354 വകുപ്പ് പ്രകാരം പെണ്‍കുട്ടിയുടെ അന്തസ്സിനെ ലംഘിച്ചതിനു പ്രതിക്കെതിരെ കേസെടുക്കാം. എന്നാല്‍ ഈ വകുപ്പ് പ്രകാരം കുറഞ്ഞത് ഒരു വര്‍ഷം മാത്രമാണു തടവുശിക്ഷ. പോക്സോ ആക്ട് പ്രകാരമാണെങ്കില്‍ കുറഞ്ഞത് 3 വര്‍ഷവും.