BREAKINGNATIONAL

ഭൂരിപക്ഷ ജനത ഒരു ദിവസം ന്യൂനപക്ഷമാവും; മതപരിവര്‍ത്തന കേസില്‍ ജാമ്യം നിഷേധിച്ച് അലഹബാദ് ഹൈക്കോടതി

മതസമ്മേളനങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കുകയാണെങ്കില്‍ ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ജനത ഒരിക്കല്‍ ന്യൂനപക്ഷമാവുമെന്ന നിരീക്ഷണം നടത്തി അലഹബാദ് ഹൈക്കോടതി. സ്വന്തം ഗ്രാമത്തിലെ ആളുകളെ പങ്കെടുപ്പിച്ച് ഡല്‍ഹിയില്‍ നടത്തിയ സാമൂഹിക ഐക്യദാര്‍ഢ്യ ചടങ്ങില്‍ ക്രിസ്തുമത പരിവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് യു.പി. പോലീസ് കേസെടുത്ത കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാള്‍ ഈ നിരീക്ഷണം നടത്തിയത്. 2021-ലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് കൈലാഷിനെതിരേ പോലീസ് കേസെടുത്തത്.
ഈ പ്രക്രിയ തുടരാന്‍ അനുവദിച്ചാല്‍ രാജ്യത്തെ ഭൂരിപക്ഷം വരുന്ന ജനത ഒരു ദിനം ന്യൂനപക്ഷമാവുമെന്നും അത്തരം മതപരിവര്‍ത്തന ലക്ഷ്യം വെച്ചുള്ള മതസമ്മേളനങ്ങള്‍ അടിയന്തിരമായി നിര്‍ത്തിവെക്കണമെന്നും കോടതി പറഞ്ഞു. ഭരണഘടനയുടെ 25-ാം അനുച്ഛേദത്തെ ലംഘിക്കുന്നതാണീ പ്രവൃത്തിയെന്നു കോടതി ചൂണ്ടിക്കാട്ടി. 25-ാം അനുഛേദം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല നല്‍കുന്നത്. പകരം മതം പ്രചരിപ്പിക്കാനും സ്വന്തം മനസ്സാക്ഷിയില്‍ വിശ്വസിക്കാനും സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുമുള്ള സ്വാതന്ത്ര്യമാണ് നല്‍കുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഉത്തര്‍പ്രദേശ് സംസ്ഥാനത്തുടനീളം എസ്സി/എസ്ടി വിഭാഗങ്ങളില്‍ നിന്നും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മറ്റ് വിഭാഗങ്ങളില്‍ നിന്നും ആളുകളെ ക്രിസ്തു മതത്തിലേക്ക് നിയമവിരുദ്ധമായി മതപരിവര്‍ത്തനം ചെയ്യുന്നതായുള്ള നിരവധി കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. രാംകാളി പ്രജാപതി എന്നയാളാണ് കൈലാഷിനെതിരെ പരാതി നല്‍കിയത്. ചികിത്സക്കായി തന്റെ മാനസിക രോഗിയായ സഹോദരനെ ഒരാഴ്ചത്തേക്ക് കൈലാഷ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയെന്നും തിരിച്ചു വന്ന കൈലാഷ് ഗ്രാമത്തിലെ ജനങ്ങളെയാകെ മതപരിവര്‍ത്തനം നടത്തിയെന്നുമാണ് പരാതി. മതപരിവര്‍ത്തനത്തിനു പകരമായി പ്രജാപതിയുടെ സഹോദരന് പണം വാഗ്ദാനം ചെയ്തിരുന്നുവെന്നും എഫ്.ഐ.ആറിലുണ്ട്.
ഇതെല്ലാം പരിഗണിച്ച് പ്രതിക്ക് ജാമ്യം നല്‍കാന്‍ കോടതി വിസമ്മതിച്ചു.

Related Articles

Back to top button