മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 56,000 കടന്നു. പുതുതായി 2190 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 105 പേർ മരിക്കുകയും ചെയ്തു. മുംബൈയിൽ കൊവിഡ് കേസുകൾ അനുദിനം വർധിക്കുകയണ്. മുംബൈയിൽ ബിഎംസി കൊവിഡ് പരിശോധനയുടെ മാർഗനിർദ്ദേശം പുതുക്കിയിട്ടുണ്ട്.
56,948 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 1897 പേർ ഇതുവരെ മരിച്ചു. തുടർച്ചയായ രണ്ടാഴ്ചയോളമായി സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 2000 ത്തിന് മുകളിൽ രേഖപ്പെടുത്തുന്നത്. 1044 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ മുംബൈയിലെ രോഗബാധിതരുടെ എണ്ണം 33835 ആയി. മരണസംഖ്യ 1097 ആയി ഉയർന്നു.
16 മരണം താനെയിലും 10 മരണം ജൽഗണിലും 9 എണ്ണം പൂനെയിലും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്തെ പൊലീസ് സേനയിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. ഇതുവരെ 2000 ഓളം പൊലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ധാരാവിയിൽ 18 പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ചേരി പ്രദേശത്തെ രോഗ ബാധിതരുടെ എണ്ണം 1639 ആയി. അതിനിടെ കൊവിഡ് രോഗികളെ പരിശോധിക്കുന്നതിൽ ബിഎംസി പുതിയ മാർഗ നിർദേശം പുറത്തിറക്കി. അടിയന്തര ശസ്ത്രക്രിയ ഉള്ളവർക്കും ഗർഭിണികൾക്കും കൊവിഡ് പരിശോധന നിർബന്ധമില്ലെന്ന് അറിയിച്ചു.