ന്യൂഡല്‍ഹി: മുസ്ലിംപ്രീണനം ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ തിരിച്ചടിയായെന്ന ആരോപണത്തെ മറികടക്കാന്‍ ആശയപ്രചാരണത്തിന് സി.പി.എം.മുസ്ലിംപ്രീണനമെന്നത് തെറ്റായ പ്രചാരണമെന്നാണ് വിശദീകരണം. ഇതിനെ ചെറുത്തുതോല്‍പ്പിക്കണമെന്നും മതനിരപേക്ഷ-ജനാധിപത്യ മൂല്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് പാര്‍ട്ടിയുടെ മുസ്ലിം ന്യൂനപക്ഷത്തോടുള്ള സമീപനമെന്നും ലോക്സഭാതിരഞ്ഞെടുപ്പ് അവലോകനംചെയ്തുള്ള കേന്ദ്രകമ്മിറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കി.
ഇക്കാര്യത്തില്‍ എസ്.എന്‍.ഡി.പി. നേതൃത്വത്തിന്റെ സംശയകരമായ ഇടപെടലുകളെ തുറന്നുകാട്ടണമെന്നും ചൂണ്ടിക്കാട്ടി. ഈ മാസം 21-ന് ചേരുന്ന സംസ്ഥാനകമ്മിറ്റി യോഗം ആശയപ്രചാരണത്തിനും തെറ്റുതിരുത്തല്‍ പ്രക്രിയക്കും രൂപംനല്‍കിയേക്കും.
പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടുബാങ്കായ ഈഴവവോട്ടുകളില്‍ ഗണ്യമായ അടിയൊഴുക്കുണ്ടായതിനെ സി.പി.എം. ഗൗരവത്തോടെ കാണുന്നുവെന്നതിന്റെ തുറന്നുപറച്ചിലാണ് റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. പല മണ്ഡലത്തിലും, തൃശ്ശൂര്‍, ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ പ്രത്യേകിച്ചും, പാര്‍ട്ടിയുടെ അടിസ്ഥാനവോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. ഹിന്ദുവികാരം ഉണര്‍ത്തിവിട്ടതും ജാതിസ്വാധീനവുമാണ് ഇതിലേക്ക് നയിച്ചതെന്ന് പറയുന്നു.
തിരഞ്ഞെടുപ്പിനുശേഷം എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ എഴുതിയ ലേഖനത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിന്നാക്ക-പട്ടികജാതി വിഭാഗങ്ങളെ തഴഞ്ഞതാണ് തിരിച്ചടിയായതെന്ന് പറഞ്ഞത് വിവാദമായിരുന്നു.
എന്‍.ഡി.എ. സഖ്യത്തിലേക്ക് ഈഴവവോട്ടുകളെ വന്‍തോതില്‍ അടര്‍ത്താന്‍ ബി.ഡി.ജെ.എസിന്റെ സാന്നിധ്യം വഴിവെച്ചെന്നാണ് സി.പി.എം. കരുതുന്നത്. അതിരുകടന്ന മുസ്ലിംപ്രീണനം സി.പി.എം. തിരഞ്ഞെടുപ്പുപ്രചാരണവേളയില്‍ നടത്തിയെന്ന പ്രചാരണം വ്യാപകമായത് ഇതിന് ആക്കംകൂട്ടി.
ക്രൈസ്തവസഭകള്‍ക്കകത്ത് വളര്‍ന്നുവരുന്ന മുസ്ലിംവിരോധം ബി.ജെ.പി. മുതലെടുത്തെന്നും സി.പി.എം. റിപ്പോര്‍ട്ടിലുണ്ട്. ഇതും സഭാനേതാക്കളെ കേസുകാട്ടി വിരട്ടി ഒപ്പംനിര്‍ത്തിയതും കാരണം ക്രൈസ്തവവിഭാഗത്തിലെ ഒരു വിഭാഗം ബി.ജെ.പി.ക്ക് അനുകൂലമായെന്നും പറയുന്നു.
അടിസ്ഥാനവോട്ടുകളുടെ ചോര്‍ച്ചയ്ക്ക് തടയിട്ടില്ലെങ്കില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ദൂരവ്യാപകപ്രത്യാഘാതമാണ് സി.പി.എം. പ്രതീക്ഷിക്കുന്നത്.
2019-ലെ തിരഞ്ഞെടുപ്പിനുശേഷം ശബരിമല വിഷയത്തിലുള്‍പ്പെടെ വീടുവീടാന്തരം കയറിയിറങ്ങി പാര്‍ട്ടിനിലപാട് വിശദീകരിച്ച സി.പി.എം. അതേ മാതൃകയിലുള്ള ദൗത്യത്തിന് മുതിര്‍ന്നേക്കും.
69 1 minute read