തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെകൊലപ്പെടുത്തിയത് കോണ്‍ഗ്രസ് പ്രവര്ത്തകന് സജീവിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നുവെന്ന് മുഖ്യ സാക്ഷി ഷെഹിന് . ആറ് പേരായിരുന്നു ആക്രമി സംഘത്തിലുണ്ടായിരുന്നതെന്നും കൊലപാതകത്തിന് ശേഷം ഇവര്‍ കാറില്‍ രക്ഷപ്പെട്ടുവെന്നും ഷെഹിന് പറയുന്നു. ആക്രമണം നടത്തിയതിന് സമീപമുള്ള സിസിടിവിയും ആക്രമികള്‍ തിരിച്ചു വച്ചു. കൊല്ലപ്പെട്ട ഹക്കും മിഥിരാജും തന്റെ വാഹനത്തിന് പിന്നിലായിരുന്നുവെന്നും. ക്രൂരമായിട്ടായിരുന്നു ആക്രമണമെന്നും ഷെഹിന് പറയുന്നു.
ഇന്നലെ രാത്രിയാണ് വെഞ്ഞാറമ്മൂട്ടില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ബൈക്കിലെത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. ഹക് മുഹമ്മദ് (24), മിഥിലാജ് (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബൈക്ക് ഉടമയടക്കം മൂന്ന് പേര് പൊലീസിന്റെ കസ്റ്റഡിയിലാണ്. രാഷ്ട്രീയകാര്യങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം റൂറല്‍ എസ് പി വ്യക്തമാക്കിയിട്ടുണ്ട്.
ബൈക്കിലെത്തി കൊല നടത്തിയ സംഘം കൃത്യത്തിന് ശേഷം ബൈക്ക് ഉപേക്ഷിച്ച് കാറിലാണ് രക്ഷപ്പെട്ടതെന്നാണ് വിവരം. അക്രമം നടത്തിയതിന് സമീപമുള്ള സിസിടിവി ക്യാമറയും അക്രമികള്‍ തിരിച്ചു വെച്ചെന്ന വിവരത്തിന് സ്ഥിരീകരണമായിട്ടില്ല.
ബൈക്കിലെത്തിയ സംഘം ഇരുവരേയും വളയുകയും മാരകായുധങ്ങളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. നെഞ്ചിന് കുത്തേറ്റ മിഥിലാജ് സംഭവസ്ഥലത്ത് വെച്ചും ഹക് മുഹമ്മദ് ആശുപത്രിയിലും മരിച്ചു. ഹക് മുഹമ്മദ് സിപിഐഎം കലിങ്ങില്‍ മുഖം ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. മിഥി രാജ് ഡിവൈഎഫ്ഐ തേവലക്കാട് യൂണിറ്റ് സെക്രട്ടറിയാണ്. പ്രദേശത്ത് നേരത്തെ കോണ്‍ഗ്രസ് സിപിഎം സംഘര്‍ഷം നിലനിന്നിരുന്നു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശവുമായി ബന്ധപ്പെട്ട് പ്രദേശികമായുണ്ടായ കോണ്‍ഗ്രസ്-സിപിഎം തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. തെരഞ്ഞെടുപ്പിന് ശേഷം പിന്നീട് നിരവധിത്തവണ ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. കഴിഞ്ഞദിവസം ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചു. കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് പിടികൂടിയിരുന്നു. ഈ കേസില്‍ ജയിലില്‍ നിന്നും ജാമ്യത്തിലിറങ്ങിയ പ്രതികളും ഇന്നലത്തെ കൊലപാതകത്തിലുള്‍പ്പെട്ടതായാണ് പൊലീസ് പറയുന്നത്.