തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷയില്‍ കോപ്പിയടിക്കാന്‍ വിദ്യാര്‍ഥികള്‍ ഉപയോഗിച്ചത് 28 മൊബൈല്‍ ഫോണുകള്‍. ഒരു കോളജില്‍ നിന്നും 16 ഉം മറ്റൊരു കോളജില്‍നിന്നും 10 ഉം മറ്റ് രണ്ടു കോളജുകളില്‍ നിന്നും ഓരോ മൊബൈല്‍ഫോണ്‍ വീതവുമാണ് ഇന്‍വിജിലേറ്റഴ്സിന്റെ പരിശോധനയില്‍ ലഭിച്ചത്.
വൈസ് ചാന്‍സലര്‍ ഡോ.എം.എസ്.രാജശ്രീയുടെ നിര്‍ദ്ദേശാനുസരണം പരീക്ഷ ഉപസമിതി നടത്തിയ ഓണ്‍ലൈന്‍ ഹിയറിങ്ങിലാണ് ഈ വിവരങ്ങള്‍ ലഭിച്ചത്. ഒക്ടോബര്‍ 23ന് നടന്ന മൂന്നാം സെമസ്റ്റര്‍ ബിടെക് പരീക്ഷയിലാണ് ക്രമക്കേട് പിടികൂടിയത്. പരീക്ഷാഹാളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനമുണ്ട്. അതിനാല്‍ മൊബൈല്‍ കൊണ്ടുവരുന്നവര്‍ അവ പുറത്തുവയ്ക്കണമെന്ന് ഇന്‍വിജിലേറ്റര്‍മാര്‍ നിര്‍ദേശിക്കാറുണ്ട്.
എന്നാല്‍ ഇന്‍വിജിലേറ്റര്‍മാരെ ബോധ്യപ്പെടുത്താന്‍ ഒരെണ്ണം പുറത്തുവയ്ക്കുകയും രഹസ്യമായി കരുതിവച്ച മറ്റൊരു ഫോണുമായി പരീക്ഷാഹാളിലേക്ക് കയറിയവരുമുണ്ടെന്നാണ് വിവരം. വിസിയുടെ നിര്‍ദ്ദേശാനുസരണം പരീക്ഷ സമിതി നടത്തിയ ഹീയറിങില് പ്രിന്‍സിപ്പല്‍മാരും അധ്യാപകരും പങ്കെടുത്തു. പരീക്ഷാക്രമക്കേടിനായി ഒരേ വിഷയത്തിന് പലതരം വാട്സ്ആപ് ഗ്രൂപ്പുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് വിവരം.
എഴുപത്തഞ്ച് മാര്‍ക്കിനുള്ള ഉത്തരങ്ങള്‍ വരെ ചില ഗ്രൂപ്പുകളില്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. പിടിച്ചെടുത്ത പല മൊബൈല്‍ഫോണുകളും ഇപ്പോള്‍ ലോക്ക് ചെയ്ത സ്ഥിതിയിലാണ്. ഡ്യൂപ്ലിക്കേറ്റ് സിം കാര്‍ഡുകള്‍ ഉപയോഗിച്ചോ ഇമെയില്‍ അകൗണ്ട് ഉപയോഗിച്ച് മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയോ ഫോണ്‍ ഉപയോഗം തടയുവാനും വാട്സ്ആപ്പ് നീക്കം ചെയ്യുവാനും കഴിയും. ചില കോളേജുകളില്‍ ഇത്തരത്തില്‍ പിടിച്ചെടുത്ത മൊബൈലുകള്‍ ഉടന്‍ തിരിച്ചുനല്‍കണം എന്നാവശ്യപ്പെട്ട് അധ്യാപകരോട് കയര്‍ത്തു സംസാരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അതിനാല്‍ ഫോണുകള്‍ വീണ്ടും പരിശോധിച്ച് യഥാര്‍ത്ഥ വിവരങ്ങള്‍ കണ്ടെത്തുന്നതിന് സാങ്കേതിക പരിമിതികളുണ്ടെന്നു പ്രിന്‍സിപ്പല്‍മാര്‍ അഭിപ്രായപ്പെട്ടു. സമാനമായ കോപ്പിയടികള്‍ മറ്റു കോളജുകളിലും നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കും. ഓരോ കോളജുകളിലെയും അച്ചടക്ക സമിതികള്‍ കൂടി വിശദമായ റിപ്പോര്‍ട്ടുകള്‍ അഞ്ച് ദിവസത്തിനകം നല്‍കണമെന്ന് പ്രിന്‍സിപ്പള്‍മാരോട് ആവശ്യപ്പെട്ടു.
അനധികൃതമായി മൊബൈല്‍ ഫോണുമായി പരീക്ഷാ ഹാളില്‍ കയറുന്നവര്‍ക്ക് തുടര്‍ന്നുള്ള മൂന്ന് തവണവരെ പ്രസ്തുത പരീക്ഷ എഴുതാനാവില്ല എന്നതാണ് നിയമം.