പ്രവാസികൾക്ക് നാട്ടിലേക്ക് വരാൻ കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സർക്കാർ തീരുമാനത്തിനെതിരായ ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ദുബായ് കെഎംസിസിക്ക് വേണ്ടി ഷഹീർ ആണ് ഹർജി നൽകിയത്. കേരളത്തിന് പുറത്ത് ഇത്തരം നിബന്ധനകൾ ഇല്ലെന്ന് ഹർജിക്കാരൻ പറയുന്നു. ഇതേ ആവശ്യം ഉന്നയിച്ചു റെജി താഴ്മൺ നൽകിയ ഹർജിയും കോടതിയുടെ പരിഗണയിൽ ഉണ്ട്. എന്നാൽ പരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ ആരെയും യാത്ര ചെയ്യാൻ അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
കഴിഞ്ഞ ദിവസമാണ് വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് മന്ത്രിസഭ നിർബന്ധമാക്കുന്നത്. നിബന്ധനക്കെതിരെ ഉയർന്ന പ്രതിഷേധം അവഗണിച്ചാണ് മന്ത്രിസഭാ തീരുമാനം. വന്ദേഭാരത് ദൗത്യമുൾപ്പെടെ എല്ലാ വിമാനങ്ങളിൽ വരുന്നവർക്കും കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണം. ഇതിനായി പിസിആർ പരിശോധനയക്ക് പകരം ട്രൂ നെറ്റ് പരിശോധന നടത്തിയാൽ മതിയാകും. ഒരു മണിക്കൂറിനകം പരിശോധനാ ഫലം ലഭിക്കുന്ന ട്രൂ നെറ്റിന് 1000 രൂപയാണ് ചെലവ്.
ചാർട്ടേഡ് വിമാനത്തിൽ വരുന്നവർക്ക് കേന്ദ്രസർക്കാർ പരിശോധന നടത്തിയില്ലെങ്കിൽ വിമാനം ഏർപ്പാടാക്കുന്ന സംഘടനകൾ ട്രൂ നെറ്റ് പരിശോധനയ്ക്ക് ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നാണ് സർക്കാർ നിലപാട്. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കാനും തീരുമാനിച്ചു. രോഗമില്ലാത്തവരും ഉള്ളവരും ഒരു വിമാനത്തിൽ വരുകയാണെങ്കിൽ രോഗവ്യാപനത്തിന് സാധ്യതയുള്ളതിനാൽ പ്രവാസികളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നാണ് സർക്കാർ വിശദീകരണം.