
സ്വർണക്കടത്ത് കേസിൽ പ്രതി ചേർത്തിട്ടുള്ള ഫൈസൽ ഫരീദ് റോയുടെ നിരീക്ഷണത്തിൽ. എൻഐഎയാണ് ഇക്കാര്യം അറിയിച്ചത്. റോയുടെ നിരീക്ഷണത്തിലായതുകൊണ്ടു തന്നെ ഫൈസൽ ഫരീദ് ഒളിവിൽ പോകില്ല.
ദുബായിലുള്ള ഫൈസൽ ഫരീദിനെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് എൻഐഎ അറിയിച്ചു. യുഎഇ ഏജൻസികളുടെ പിന്തുണയുണ്ട്. കേന്ദ്ര വിദേശകാര്യ മന്ത്രാലയവും ഇന്ത്യൻ എംബസിയും വിഷയത്തിൽ ഇടപെട്ടു. സ്വർണക്കടത്തിന് ഗൾഫ് താവളമാക്കിയിട്ടുള്ള കൂടുതൽ പേരെ കണ്ടെത്തുമെന്നും ഇവരെ നാട്ടിൽ എത്തിക്കുമെന്നും എൻഐഎ വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച രാത്രി വരെ മാധ്യമങ്ങൾക്കു മുന്നിൽ നേരിട്ടെത്തി നിരപരാധിയാണെന്ന് ആവർത്തിച്ച ഫൈസൽ ഫരീദ് തിങ്കളാഴ്ച മുതൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയോ വിളിച്ചാൽ എടുക്കാതിരിക്കുകയോ ആണ്. അന്വേഷണ സംഘം നേരിട്ടും സുഹൃത്തുക്കൾ വഴിയും ബന്ധപ്പെടാൻ ശ്രമിക്കുന്നെങ്കിലും ഒഴിഞ്ഞുമാറുന്നതായാണ് വിവരം. സുഹൃത്തിനെ ഫോണിൽ വിളിച്ചാണ് ഞായറാഴ്ച കസ്റ്റംസ് മൊഴി രേഖപ്പെടുത്തിയത്. ഇപ്പോൾ അതേ സുഹൃത്തുക്കളിൽ നിന്ന് ഫൈസൽ മാറിനിൽക്കുന്നുവെന്നാണ് വിവരം. ഫൈസൽ കൂടെയില്ലെന്ന വിവരമാണ് അന്വേഷണസംഘത്തോട് സുഹൃത്തുക്കളും അറിയിക്കുന്നത്. റാഷിദിയയിലെ വില്ലയിലും തിങ്കളാഴ്ച മുതൽ ഫൈസൽ എത്തിയിട്ടില്ല.
അതേസമയം, യുഎഇയുടെ ലോഗോ, സീൽ എന്നിവ വ്യാജമായി നിർമിച്ചുവെന്ന് എൻഐഎ കോടതിയെ അറിയിച്ച സാഹചര്യത്തിൽ ദുബായ് പൊലീസ് ഫൈസലിനെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിനാൽ ഫൈസലിനെ നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് നിയമവിദഗ്ധർ പറയുന്നത്. ഒന്ന് അന്വേഷണ സംഘം ദുബായിൽ നേരിട്ടെത്തുകയും ദുബായ് പൊലീസ് ഫൈസലിനെ കസ്റ്റഡിയിലെടുത്ത് കൈമാറുകയും ചെയ്യുക. രണ്ട്. ഫൈസലിനെ നാട്ടിലേക്ക് വരാൻ ആവശ്യപ്പെടുകയോ ദുബായ് പൊലീസിന്റെ സഹായത്തോടെ വിമാനത്തിൽ നാട്ടിലേക്ക് അയക്കുകയോ ചെയ്യുക. ഇരുരാജ്യങ്ങളും തമ്മിൽ കുറ്റവാളികളെ കൈമാറുന്നതിന് കരാറുള്ളതിനാൽ കൈമാറ്റത്തിന് തടസങ്ങളില്ലെന്നാണ് കരുതുന്നത്.