BREAKING NEWS

കര്‍ഷകര്‍ക്ക് മുന്നില്‍ അഞ്ചിന നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ ഭേദഗതി ആകാമെന്ന് കേന്ദ്രസര്‍ക്കാര്‍. ഇതിനായി അഞ്ചിന ഭേദഗതി നിര്‍ദേശങ്ങളും കേന്ദ്രസര്‍ക്കാര്‍ സമരക്കാര്‍ക്കു മുന്നില്‍ വെച്ചു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളില്‍ കൂടിയാലോചനകള്‍ക്കു ശേഷം തീരുമാനമെടുക്കുമെന്ന് കര്‍ഷക സംഘടനകള്‍ പറഞ്ഞു. ഇന്നു നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കിയതായും അവര്‍ വ്യക്തമാക്കി.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണം എന്നാണ് ഏറ്റവും ഒടുവിലെ ചര്‍ച്ചകളിലും കര്‍ഷക സംഘടനകള്‍ എടുത്തിരുന്ന നിലപാട്. എന്നാല്‍ നിയമങ്ങള്‍ പിന്‍വലിക്കാനാവില്ലെന്നും ഭേദഗതികള്‍ കൊണ്ടുവരാം എന്നുമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പറയുന്നത്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ ഇവയാണ്
1. താങ്ങുവില നിലനിര്‍ത്തും എന്ന ഉറപ്പ് കര്‍ഷകര്‍ക്ക് എഴുതിനല്‍കും.
2. ഭൂമിയില്‍ കര്‍ഷകര്‍ക്കുള്ള അവകാശം നിലനിര്‍ത്തും.
3. സര്‍ക്കാര്‍ നിയന്ത്രിത കാര്‍ഷിക വിപണന ചന്തകള്‍ നിലനിര്‍ത്തും. ഇതിനായി വിപണിക്ക് പുറത്തുള്ളവര്‍ക്ക് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തും.
4. കാര്‍ഷിക വിപണന ചന്തകളിലും പുറത്തും ഒരേ നികുതി ഏര്‍പ്പെടുത്തും.
5. കരാര്‍ കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് സിവില്‍ കോടതിയെ സമീപിക്കാം.
സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് കര്‍ഷക സംഘടനകള്‍ ഇന്ന് യോഗം ചേരും. തുടര്‍ന്ന് വൈകിട്ടോടെതന്നെ തീരുമാനം അറിയിക്കുമെന്നും കര്‍ഷകര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചൊവ്വാഴ്ച വൈകീട്ട് 15ഓളം കര്‍ഷകസംഘടനാ നേതാക്കള്‍ ചര്‍ച്ചനടത്തിയെങ്കിലും തീരുമാനം ഉണ്ടായിരുന്നില്ല. കാര്‍ഷികനിയമങ്ങളിലെ ന്യായീകരണങ്ങള്‍ കേന്ദ്രം ആവര്‍ത്തിച്ചതിനാല്‍ വിഷയത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചിരുന്നു.

Related Articles

Back to top button