കേരളത്തില്‍ ഇടവിട്ടാണെങ്കിലും മണ്‍സൂണ്‍ മഴയെത്തി. ചൂടിന് അല്പം ശമനമുണ്ട്. എന്നാല്‍, ഉത്തരേന്ത്യയില്‍ അതല്ല സ്ഥിതി. മഴ പേരിന് ഒന്ന് വന്ന് പോയെന്നേയുള്ളൂ. ചൂടിന് ശമനമൊന്നുമില്ല. ഉത്തരേന്ത്യയില്‍ ഇതിനകം സൂര്യാഘാതത്തെ തുടര്‍ന്ന് നിരവധി പേരാണ് മരിച്ചത്. നിരന്തരം പ്രവര്‍ത്തിപ്പിച്ചതിനെ തുടര്‍ന്ന് നിരവധി എസികള്‍ കത്തിപ്പോയ വാര്‍ത്തയും പലപ്പോഴായി വന്നു. പക്ഷി, മൃഗാദികള്‍ക്കും കടുത്ത ചൂടില്‍ നിന്നും രക്ഷയില്ലാ എന്നതാണ് അവസ്ഥ. ഇതിനിടെയാണ് ആഗ്രയില്‍ നിന്നും ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കടുത്ത ചൂടിനെ പ്രതിരോധിക്കാന്‍ ഭര്‍ത്താവ് നല്‍കിയ വാഗ്ദാനം നടപ്പാക്കാത്തതിന് ഭാര്യ പിണങ്ങിപ്പോയെന്നാണ് വാര്‍ത്ത.
ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ വീട്ടില്‍ ഒരു കൂളര്‍ വാങ്ങിക്കാന്‍ ഭാര്യ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ശമ്പളം ലഭിച്ചയുടന്‍ ഭാര്യയുടെ ആഗ്രഹം സാധിക്കാമെന്ന് ഭര്‍ത്താവ് വാക്ക് നല്‍കിയെങ്കിലും ഭര്‍ത്താവിന്റെ വാക്ക് വിശ്വസിക്കാന്‍ അവര്‍ തയ്യാറായില്ല. അടങ്ങിയിരിക്കാന്‍ ഭാര്യ തയ്യാറായില്ല. അവര്‍ സ്വന്തം വീട്ടിലേക്ക് തിരികെ പോയി. തുടര്‍ന്ന് കേസ് ആഗ്ര പോലീസിന് മുന്നിലെത്തി. തര്‍ക്ക പരിഹാരത്തിന് പോലീസ് നിരവധി തവണ ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. തുടര്‍ന്ന് പോലീസ് ഇരുവരെയും കൗണ്‍സലിങ് സെന്ററിലെത്തിച്ചു. സതീഷ് ഖിര്‍വാര്‍ എന്ന കൌണ്‍സിലറാണ് ഇരുവരെയും കൌണ്‍സിലിങ് ചെയ്തത്. അതേസമയം സ്വകാര്യതയെ മാനിക്കുന്നതിനാല്‍ ഇവരുടെ വ്യക്തഗത വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ആഗ്ര മന്തോല സ്വദേശിയായ യുവാവ് സദര്‍ ബസാറില്‍ നിന്നുള്ള യുവതിയെ വിവാഹം ചെയ്ത് രണ്ട് മാസത്തിന് ശേഷം, ഭര്‍തൃവീട്ടില്ലെ ചൂട് സഹിക്കവയ്യാതെ ഭാര്യ പുതിയൊരു കൂളര്‍ വാങ്ങാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ അതിനുള്ള പണം തന്റെ കൈയിലില്ലെന്നും ശമ്പളം ലഭിച്ചാലുടന്‍ വാങ്ങാമെന്നും ഭര്‍ത്താവ് വാഗ്ദാനം നല്‍കി. എന്നാല്‍, ഇത് ഭാര്യയ്ക്ക് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിറ്റേന്ന് ഭര്‍ത്താവ് ഓഫീസില്‍ പോയതിന് പിന്നാലെ ഭാര്യ വീട് പൂട്ടി സ്വന്തം വീട്ടിലേക്ക് പോയി. കൌണ്‍സിലിങിനൊടുവില്‍ ഭര്‍ത്താവിനോട് വീട്ടില്‍ കൂളര്‍ പിടിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
***