ഇന്ത്യ- ചൈന അതിർത്തി തർക്ക ചർച്ചകൾ അപൂർണമെന്ന് സൈന്യം. ചർച്ചകളിൽ ചൈന പങ്കെടുത്തത് മുൻവിധിയോടെയെന്നാണ് വിലയിരുത്തൽ. നയന്ത്രതല ചർച്ചകൾ മാത്രമേ ഫലം കാണുവെന്നാണ് സൈനിക വൃത്തങ്ങൾ പറയുന്നത്. സൈന്യത്തിന്റെ നിലപാട് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ റിപ്പോർട്ടായി അറിയിക്കും.
കഴിഞ്ഞ ദിവസം ഇന്ത്യ- ചൈന കോർ കമാൻഡർമാർ നടത്തിയിരുന്ന മാരത്തോൺ ചർച്ചയിൽ ധാരണയായിരുന്നില്ല. എന്നാൽ ഗാൽവൻ താഴ്വര മുതൽ ഹോട്സ്പ്രിങ് വരെയുള്ള പട്രോളിംഗ് പോയിന്റുകളിൽ നിന്ന് ചൈന സൈന്യത്തെ പിൻവലിക്കാൻ തയാറെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ പാംഗോങ് തടാകം, ഡെസ്പാങ്, ദെംചൂക്ക് എന്നിവിടങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്നാണ് ചൈനീസ് നിലപാട്.
ഘട്ടംഘട്ടമായ പിന്മാറ്റം ശൈത്യകാലം വരെ നീണ്ടേക്കാമെന്നാണ് ചർച്ചയിൽ തീരുമാനമായത്. കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഹരീന്ദർ സിംഗും തെക്കൻ ഷിങ്ജിയാങ് സൈനിക മേഖലയിലെ മേജർ ജനറൽ ലിയു ലിന്നുമാണ് ചർച്ച നടത്തിയിരുന്നത്. രണ്ട് രാജ്യങ്ങളും ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. പാംഗോങ്ങിലാണ് ചൈനീ നിർമാണം നടത്തിയിരുന്നത്. ചൈന അവിടെയാണ് കടന്നുകയറ്റം നടത്തിയിരിക്കുന്നത് ഫിംഗര്‍ എട്ടിൽ നിന്ന് എട്ട് കിലോമീറ്ററോളം ഉള്ളിലേക്ക് മാറി ഫിംഗർ നാല് വരെയാണ്.