ഈ വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർമാരായി ഫാൻ്റസി ഗെയിമിങ് സ്റ്റാർട്ടപ്പ് ഡ്രീം ഇലവൻ. 222 കോടി രൂപക്കാണ് കരാർ. അൺഅക്കാദമി, ടാറ്റ എന്നിവരെയൊക്കെ പിന്തള്ളിയാണ് ഡ്രീം ഇലവൻ ഒരു വർഷത്തെ ഐപിഎൽ മുഖ്യ സ്പോൺസർഷിപ്പ് അവകാശം സ്വന്തമാക്കിയത്. ഐപിഎൽ ചെയർമാൻ ബ്രിജേഷ് പട്ടേലിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐയാണ് വാർത്ത പുറത്തുവിട്ടത്.
അൺഅക്കാദമി 210 കോടി രൂപയും ടാറ്റ സൺസ് 180 കോടി രൂപയുമാണ് ഐപിഎൽ സ്പോൺസർഷിപ്പിനായി മുന്നോട്ടുവച്ചത്. മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ്റെ ബൈജൂസ് ആപ്പ് 125 കോടി രൂപയും മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഇന്ത്യൻ ദേശീയ ടീം മുഖ്യ സ്പോൺസർ കൂടിയായ ബൈജുസ് ഉൾപ്പെടെയുള്ളവരുടെ പ്രപ്പോസൽ 222 കോടി രൂപയുമായി ഡ്രീം ഇലവൻ മറികടക്കുകയായിരുന്നു. മുൻ സ്പോൺസർമാരായിരുന്ന വിവോ 420 കോടി രൂപയാണ് പ്രതിവർഷം നൽകിയിരുന്നത്.