മലപ്പുറം: ഇന്‍സ്റ്റാഗ്രാമിലൂടെയും ടിക്ടോകിലൂടെയും പെണ്‍കുട്ടികളുമായി സൗഹൃദം ഉണ്ടാക്കി പീഡിപ്പിച്ച കേസില്‍ 21കാരന് പിടിയില്‍. പൊന്നാനി സ്വദേശി ടി ബി ആശുപത്രി ബീച്ചില്‍ മാറാപ്പിന്റകത്ത് വീട്ടില്‍ കോയയുടെ മകന് ജാബിര്‍ ആണ് പിടിയിലായത്. പതിനാലോളം പെണ്‍കുട്ടികളുടെ നഗ്നഫോട്ടോയും വീഡിയോയും പ്രതിയുടെ ഫോണില്‍ നിന്നും കണ്ടെടുത്തു. രണ്ട് പെണ്‍കുട്ടികള്‍ ജാബിര്‍ ലൈംഗികമായി ഉപദ്രവിച്ചു എന്നും പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. ഇരകള്‍ ആയ പെണ്‍കുട്ടികള്‍ എല്ലാം പതിനാലിനും പതിനേഴിനും പ്രായം ഉള്ളവരാണ്. ഇവരില്‍ നിന്നും ജാബിര്‍ പണവും സ്വര്‍ണവും അപഹരിച്ചു എന്നും പരാതി ഉണ്ട്.
സംഭവത്തെ പറ്റി പൊലീസ് പറയുന്നത് ഇപ്രകാരം ആണ് ഡിസംബര്‍ ആറാം തീയതി വൈകുന്നേരം പതിനാറു വയസുള്ള അച്ഛനില്ലാത്ത പെണ്‍കുട്ടിയെ വീട്ടില്‍ നിന്നും കാണാനില്ല എന്നു പറഞ്ഞ് കൊണ്ടോട്ടി പൊലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചു. ഫോണില്‍ വിളിച്ചപ്പോള്‍ പെണ്‍കുട്ടി ചങ്കുവെട്ടി ജംങ്ഷനില്‍ ആണെന്ന് അറിഞ്ഞ പൊലീസ് ഉടന്‍ അവിടെ എത്തി പെണ്‍കുട്ടിയെ കണ്ടെത്തി. കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കിയപ്പോള്‍ ആണ് സംഭവത്തിന്റെ ഗൗരവം വ്യക്തമായത്.
മലപ്പുറത്ത് തന്റെ കാമുകനോടൊപ്പം കോട്ടക്കുന്നില്‍ കറങ്ങാന്‍ പോയതാണ് എന്ന് പെണ്‍കുട്ടി തുറന്ന് സമ്മതിച്ചു. പിന്നീട് തന്നെ അയാള്‍ ബസ്സില്‍ കയറ്റി കുറ്റിപ്പുറം ഓവര്‍ ബ്രിഡ്ജിനു സമീപം കുറേനേരം സമയം ചെലവഴിച്ചെന്നും വിലപ്പെട്ടതെല്ലാം കവരാനായി ശ്രമിച്ചെന്നും പെണ്‍കുട്ടി മൊഴി നല്കി.
ഓണ്‍ലൈന്‍ ക്ലാസിന് വേണ്ടി കുട്ടിക്ക് മൊബൈല്‍ നല്‍കിയിരുന്നു. ഇതില്‍ ഇന്‍സ്റ്റഗ്രാം വഴി ആണ് യുവാവിനെ പരിചയപ്പെട്ടത് എന്ന് പെണ്‍കുട്ടി പറഞ്ഞു. ഇന്‍സ്റ്റഗ്രാമിലെ ടീം കളിമയം എന്ന ഗ്രൂപ്പില്‍ അംഗമായിരുന്നു എന്നും ജാബിര്‍ തന്റെ ഫോട്ടോ കണ്ട് അടുത്ത് പരിചയപ്പെടുക ആയിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു. തുടര്‍ച്ചയായി ചാറ്റ് ചെയ്ത് സൗഹൃദം ദൃഢമാക്കിയ പ്രതിയെ പെണ്‍കുട്ടി വിശ്വസിക്കുക ആയിരുന്നു. അച്ഛനും അമ്മയും ഇല്ലാത്തത് തുറന്നു പറഞ്ഞപ്പോള്‍ സംരക്ഷിച്ചു കൊളളാമെന്ന് ജാബിര്‍ വാക്കു നല്കി എന്നും അത് വിശ്വസിച്ചു പോയി എന്നും കുട്ടി പൊലീസിനോട് സമ്മതിച്ചു.
തനിക്ക് ഒരു സ്പാനിഷ് കമ്പനിയിലാണ് ജോലി എന്ന് പറഞ്ഞാണ് ജാബിര്‍ പെണ്‍കുട്ടിയെ വിശ്വാസത്തില്‍ എടുത്തത്. നഗ്നഫോട്ടോയും വീഡിയോയും ശേഖരിച്ചത് മറ്റൊരു കള്ളം പറഞ്ഞ്. ഇന്റര്‍നെറ്റില്‍ നഗ്ന വീഡിയോസ് അപ്ലോഡ് ചെയ്താല്‍ കമ്മീഷനായി ലഭിക്കാറുള്ളത് ലക്ഷങ്ങള്‍ ആണ്. പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങളുടെ നഗ്ന ഫോട്ടോ അയച്ചു കൊടുത്താല്‍ വിദേശത്ത് വെബ് സൈറ്റുകളില്‍ ആരും അറിയാതെ അപ് ലോഡ് ചെയ്ത് ബാങ്ക് അക്കൗണ്ടില്‍ പണം നല്‍കാമെന്നും പ്രതി പെണ്‍കുട്ടിയെ വിശ്വസിപ്പിച്ചു.
ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് സ്നേഹത്താലും ഭീഷണിയാലും അതിനു വഴങ്ങിയ പെണ്‍കുട്ടി കഴിഞ്ഞ നാലഞ്ചു മാസങ്ങളായി എല്ലാ ദിവസവും ഇത്തരത്തില്‍ നിരവധി ഫോട്ടോകളും വീഡിയോകളും ജാബിര്‍ ആവശ്യപ്പെട്ട പ്രകാരം അയച്ചു കൊടുത്തിരുന്നു. ജാബിര്‍ പണം ഒന്നും നല്‍കിയില്ല എന്നും ഇയാളുടെ നിര്‍ബന്ധത്തിന് വഴങ്ങി കുടുംബത്തിലെ പെണ്‍കുട്ടികളുടെ നമ്പര്‍ നല്‍കിയിരുന്നു എന്നും പെണ്‍കുട്ടി പൊലീസിനോട് വെളിപ്പെടുത്തി. പ്രതി പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം നല്കി കമ്മലും മോതിരവും കൈക്കലാക്കിയിരുന്നു.
പെണ്‍കുട്ടി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മലപ്പുറം ഡി വൈ എസ് പി ഹരിദാസിന്റെ നേതൃത്വത്തില്‍ കൊണ്ടോട്ടി സിഐ കെ.എം. ബിജു, എസ് ഐ വിനോദ് വലിയാട്ടൂര്‍, സതീഷ് നാഥ്, അബ്ദുള്‍ അസീസ്, മുസ്തഫ, രതീഷ്, സ്മിത എന്നിവര്‍ അടങ്ങുന്ന സംഘം ആണ് പ്രതിയെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പിടികൂടിയത്. പത്തു മണിക്കൂറോളം നീണ്ട ഒരു ഓപ്പറേഷനൊടുവില്‍ പൊന്നാനി ബീച്ചില്‍ വച്ചാണ് പ്രതി വലയിലാകുന്നത്. അല്പം കൂടി വൈകിയെങ്കില്‍ പ്രതി നാട് വിട്ടേനെയെന്നും പൊലീസ് വ്യക്തമാക്കി.
പ്രതിയുടെ ഫോണ്‍ പരിശോധിച്ച സൈബര്‍ പൊലീസ് നിരവധി നഗ്നഫോട്ടോകളും വീഡിയോകളും ആണ് കണ്ടെത്തിയത്. പന്ത്രണ്ടിനും പതിനേഴിനും ഇടയില്‍ പ്രായമുള്ള നിരവധി പെണ്‍കുട്ടികളുടെ വിലാസവും നഗ്നഫോട്ടോസും വീഡിയോസും ആയിരുന്നു ഫോണില്‍ നിറയെ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കാര്യം പ്രതി സമ്മതിച്ചു. കൊണ്ടോട്ടി സ്വദേശിനിയായ 14കാരിയെ അര്‍ദ്ധരാത്രി വീടിന്റെ സമീപത്തുള്ള ഒഴിഞ്ഞ പറമ്പിലേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുക ആയിരുന്നു പ്രതി. ബലം പ്രയോഗിച്ച് വിവസ്ത്രയാക്കി ബലാത്സംഗം ചെയ്തതായി പ്രതി സമ്മതിച്ചു.
ഈ പെണ്‍കുട്ടിയെയും ടിക്ടോക് വഴി ആണ് ഇയാള്‍ പരിചയപ്പെട്ടതും സൗഹൃദം സ്ഥാപിച്ചതും. ഹായ്, ഹലോ, ഗുഡ് മോണിംഗ് സന്ദേശങ്ങള്‍ അയച്ചാണ് പ്രതി ബന്ധം സ്ഥാപിക്കാറുള്ളത്. പതിയെ വാട്ട്സ്ആപ് നമ്പര്‍ വാങ്ങിച്ചാണ് പ്രതി തന്റെ ഉദ്ദേശങ്ങള്‍ നടത്തിയിരുന്നത്. ഈ പെണ്‍കുട്ടിയുടെയും നഗ്ന ഫോട്ടോകളും വീഡിയോകളും പ്രതി ശേഖരിച്ചിരുന്നു.
12 മുതല്‍ 18 വയസുള്ള നിരവധി പെണ്‍കുട്ടികളെ ഇയാള്‍ സൗഹൃദത്തിലാക്കിയിട്ടുണ്ട്. വിവിധ സോഷ്യല്‍ മീഡിയയിലെ ഗ്രൂപ്പുകളില്‍ തിരഞ്ഞ് ഡിപിയിലെ ചിത്രങ്ങള്‍ ഇട്ട പെണ്‍കുട്ടികളെ പ്രത്യേകം നോക്കിയാണ് ഇയാള്‍ സൗഹൃദം തേടുന്നത്. സമ്പന്നന് ആണെന്നും വിദേശത്ത് ജോലി ഉണ്ടെന്നും മറ്റും പറഞ്ഞാണ് പ്രതി പെണ്‍കുട്ടികളുമായി ബന്ധം ഉണ്ടാക്കിയിരുന്നത്. ഇയാളെപ്പറ്റി ഉള്ള യാഥാര്‍ത്ഥ്യങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയ സാഹചര്യത്തില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പരാതിയുമായി രംഗത്ത് വരുന്നുണ്ട്. ഇരകളായ കൂടുതല്‍ പെണ്‍കുട്ടികളെ കണ്ടെത്താനുള്ള ശ്രമത്തില്‍ ആണ് പൊലീസ്.
പൊന്നാനി സ്വദേശിയായ മത്സ്യത്തൊഴിലാളി മാറാപ്പിന്റകത്ത് വീട്ടില്‍ കോയയുടെ മകന് ആണ് ജാബിര്‍ ആണ് ജോലിക്ക് ഒന്നും പോകാതെ, പെണ്‍കുട്ടികളെ പറ്റിച്ച് സ്വര്‍ണവും പണവും തട്ടിയെടുത്ത് ജീവിച്ചിരുന്നത്. പ്രതിക്ക് എതിരെ ഐടി, പോക്സോ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്ത് പൊന്നാനി ജയിലിലേക്ക് മാറ്റി.