BREAKINGINTERNATIONAL

50 വര്‍ഷമായി ഏകാന്ത തടവില്‍ കഴിയുന്ന ബ്രിട്ടീഷ് തടവുകാരന്‍: ചെയ്ത കുറ്റം കേട്ടാല്‍ ആരും അമ്പരക്കും

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പലവിധങ്ങളായ കുറ്റകൃത്യങ്ങളില്‍ പെട്ട് തടവറയില്‍ കഴിയുന്ന ലക്ഷക്കണക്കിന് കുറ്റവാളികളുണ്ട്. എന്നാല്‍ 50 വര്‍ഷമായി ബ്രിട്ടനില്‍ ഏകാന്ത തടവില്‍ കഴിയുന്ന ഒരു കുറ്റവാളി ഉണ്ടെന്ന് നിങ്ങള്‍ക്കറിയാമോ? ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത് 17 ഉരുക്ക് വാതിലുകള്‍ കൊണ്ട് പൂട്ടിയ ഒരു തടവറയ്ക്കുള്ളില്‍ ആണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സ്വാഭാവികമായും ഇത് കേള്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് തോന്നിയേക്കാം ഇയാള്‍ അത്രമാത്രം അപകടകാരിയായിരിക്കാം എന്ന്. എന്നാല്‍, ഇയാള്‍ ചെയ്ത കുറ്റകൃത്യത്തെ കുറിച്ച് കേട്ടാല്‍ ആരും ആശയക്കുഴപ്പത്തിലാകും. ഇയാള്‍ കുറ്റവാളിയാണോ രക്ഷകനാണോ എന്ന സംശയം ഉണ്ടാകും.
റോബര്‍ട്ട് മൗഡ്സ്ലി എന്നാണ് ഈ കുറ്റവാളികളുടെ പേര്. ബ്രിട്ടനിലെ ഏറ്റവും അപകടകാരിയായ സീരിയല്‍ കില്ലറായാണ് ഇയാള്‍ കണക്കാക്കപ്പെടുന്നത്. ഏറ്റവുമധികം കാലം ജയിലില്‍ കിടന്നതിന്റെ റെക്കോര്‍ഡും റോബര്‍ട്ട് മൗഡ്സ്ലിക്കാണ്. 50 വര്‍ഷമായി ജയിലില്‍ കഴിയുന്ന ഇയാളെ വേക്ക്ഫീല്‍ഡ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്. 18 x 15 അടി വലിപ്പമുള്ള ഒരു തടവറയില്‍ ആണത്രേ ഇയാള്‍ക്ക് അനുവദിച്ചിട്ടുള്ളത്. മറ്റൊരു ശ്രദ്ധേയമായ കാര്യം ഈ തടവറയിലേക്ക് എത്തണമെങ്കില്‍ 17 ഉരുക്ക് വാതിലുകള്‍ താണ്ടണം. മാത്രമല്ല, ഈ ജയില്‍ മുഴുവന്‍ ബുള്ളറ്റ് പ്രൂഫ് ആണ്.
ഇന്‍സൈഡ് വേക്ക്ഫീല്‍ഡ് പ്രിസണ്‍ എന്ന പുസ്തകത്തില്‍, എഴുത്തുകാരായ ജോനാഥന്‍ ലെവിയും എമ്മ ഫ്രഞ്ചും റോബര്‍ട്ട് മൗഡ്സ്ലിയുടെ സെല്ലിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പറയുന്നുണ്ട്. ഇയാളുടെ സെല്ലിലെ മേശയും കസേരയും വെറും കാര്‍ഡ്‌ബോര്‍ഡ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. തടവറയ്ക്കുള്ളില്‍ സിങ്ക് കൊണ്ട് നിര്‍മ്മിച്ച ചെറിയൊരു ശുചിമുറിയും ഇയാള്‍ക്കായുണ്ട്. ഇനി ഭക്ഷണം നല്‍കുന്നതാകട്ടെ സെല്ലിന്റെ അടിഭാഗത്തായുള്ള ചെറിയൊരു ദ്വാരത്തിലൂടെയും.
21 വയസ്സ് മുതല്‍ റോബര്‍ട്ട് ജയിലിലാണ്. എന്നാല്‍, ജയിലില്‍ കിടക്കുന്നതിന്റെ കാരണം വളരെ ആശ്ചര്യകരമാണ്. 1974 -ല്‍ കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തിരുന്ന ജോണ്‍ ഫാരെല്‍ എന്ന 30 വയസ്സുള്ള കുറ്റവാളിയെ റോബര്‍ട്ട് കൊലപ്പെടുത്തി. 1977-ല്‍ റോബര്‍ട്ട് മറ്റൊരു സഹതടവുകാരനുമായി ചേര്‍ന്ന് ഡേവിഡ് ഫ്രാന്‍സിസ് എന്ന മറ്റൊരു കുറ്റവാളിയെ കൊലപ്പെടുത്തി. ഇയാളും കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കുറ്റത്തിന് ജയിലിലായിരുന്നു. വളരെ ക്രൂരമായിട്ടായിരുന്നു ഇരുവരെയും റോബോട്ട് കൊലപ്പെടുത്തിയത്. തുടര്‍ന്ന് റോബര്‍ട്ടിനെ യോര്‍ക്ക്‌ഷെയറിലെ വേക്ക്ഫീല്‍ഡ് ജയിലിലടച്ചു.
എന്നാല്‍, ഒരു വര്‍ഷത്തിന് ശേഷം, അതെ ജയിലില്‍ വച്ച് 1978 ജൂലൈ 29 ന്, സ്വന്തം ഭാര്യയെ കൊന്ന സാലി ഡാര്‍വുഡ് എന്ന കുറ്റവാളിയെ റോബോട്ട് കൊന്നു. അവിടം കൊണ്ടും അവസാനിച്ചില്ല റോബോട്ടിന്റെ കൊലപാതക പരമ്പര. 7 വയസ്സുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തതിന് തടവിലാക്കിയ മറ്റൊരു കുറ്റവാളിയായ ബില്‍ റോബര്‍ട്ട്‌സ് ആയിരുന്നു ഇയാളുടെ അടുത്ത ഇര. ജയിലിനുള്ളിലും കൊലപാതകങ്ങള്‍ ആവര്‍ത്തിച്ചതോടെ സാധാരണ തടവുകാരുടെ ഇടയില്‍ ഇദ്ദേഹത്തെ സൂക്ഷിക്കുന്നത് സുരക്ഷിതമല്ലെന്ന് അധികൃതര്‍ക്ക് മനസ്സിലായി. അതോടെ ഒരു പ്രത്യേക തടവറ നിര്‍മ്മിക്കുകയും റോബര്‍ട്ട് മൗഡ്സ്ലിയെ ആ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ഇപ്പോള്‍ റോബര്‍ട്ടിന് 71 വയസ്സായി, അതേ ജയിലില്‍ തന്റെ ചെറിയ സെല്ലിനുള്ളില്‍ ഇയാള്‍ ഇപ്പോഴും തടവിലാണ്.

Related Articles

Back to top button