BREAKINGKERALA

ഭരിക്കുന്നവരുടെ ‘ശിങ്കിടി’കളല്ലെങ്കില്‍ ജയില്‍ ജീവനക്കാര്‍ ശരിക്കും ‘അനുഭവിക്കും’

തൃശ്ശൂര്‍: ആഭ്യന്തരവകുപ്പിനു കീഴിലുള്ള ജയില്‍വകുപ്പില്‍ ആഭ്യന്തര പകപോക്കല്‍ തുടരുന്നു. ഭരണകക്ഷിക്ക് എതിരായിനില്‍ക്കുന്നവരെന്ന് മുദ്രകുത്തപ്പെടുന്നവര്‍ക്കാണ് പ്രശ്‌നങ്ങള്‍.
ടി.പി. വധക്കേസിലെ പ്രതികളുടെ ശിക്ഷയിളവിന് നടപടിയെടുത്തെന്നപരില്‍ സസ്‌പെന്‍ഷനിലായ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന അസിസ്റ്റന്റ് സൂപ്രണ്ട് കെ.എസ്. ശ്രീജിത്തിന് ഈ സംഭവവുമായി നേരിട്ടു ബന്ധമില്ല. മേയ് 30-ന് ശിക്ഷയിളവ് പട്ടിക ജയില്‍ ആസ്ഥാനത്തേക്ക് അയച്ചപ്പോള്‍ ശ്രീജിത്ത് അസിസ്റ്റന്റ് സൂപ്രണ്ട് മാത്രമായിരുന്നു. ജൂണ്‍ ഒന്നിനാണ് ശ്രീജിത്തിന് സൂപ്രണ്ടിന്റെ ചുമതല ലഭിച്ചത്.
ഭരണകക്ഷിയുമായി അകലംപാലിച്ചിരുന്ന ശ്രീജിത്തിനെ പലയിടങ്ങളിലേക്കും മാറ്റിയതിനുശേഷമാണ് കണ്ണൂരില്‍ നിയമിച്ചത്.
ടി.പി. കേസ് പ്രധാന പ്രതി കൊടി സുനിയില്‍നിന്ന് മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിന് അതിസുരക്ഷാ ജയിലിലേക്കുമാറ്റിയ തൃശ്ശൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് എ.ജി. സുരേഷ് വിരമിച്ചത് സസ്‌പെന്‍ഷനിലിരിക്കുമ്പോഴാണ്.
സുരേഷിന്റെപേരില്‍ ആരോപണമുണ്ടാക്കി അതന്വേഷിക്കാന്‍ നിയോഗിച്ചത് ജോലിയില്‍ സീനിയോറിറ്റി കുറഞ്ഞ ഉദ്യോഗസ്ഥനെ. ഈ റിപ്പോര്‍ട്ട് പ്രകാരം സസ്‌പെന്‍ഡ് ചെയ്തു. സുരേഷിന്റെ സീറ്റില്‍ ഈ ഉദ്യോഗസ്ഥനെത്തന്നെ നിയമിക്കുകയും ചെയ്തു.
ജയില്‍വകുപ്പിന് ലക്ഷങ്ങള്‍ നേടിക്കൊടുത്ത മറ്റൊരു ഉദ്യോഗസ്ഥന് കിട്ടിയത് തരംതാഴ്ത്തല്‍. പ്രവര്‍ത്തനം തുടങ്ങാത്ത അതിസുരക്ഷാ ജയില്‍ കെട്ടിടം സിനിമാ ചിത്രീകരണത്തിന് നല്‍കിയാണ് വന്‍വരുമാനം നേടിക്കൊടുത്തത്. ഭരണം മാറിയപ്പോള്‍ ഈ നടപടി അച്ചടക്കലംഘനമായി.
പാലക്കാട് ജയിലിന് രാജ്യത്തെ ആദ്യത്തെ െഎ.എസ്.ഒ. നേടിക്കൊടുത്ത സൂപ്രണ്ടിനോട് പകപോക്കിയത് ഇതിനായി ചെലവായ മുഴുവന്‍ തുകയും ശമ്പളത്തില്‍നിന്ന് തിരികെപ്പിടിച്ച്. ഇവരെല്ലാംതന്നെ ഭരണകക്ഷിയോട് വിധേയത്വം പുലര്‍ത്താത്തവരാണെന്നു കണ്ടെത്തിയാണ് നടപടി.
സസ്‌പെന്‍ഷനില്‍ വിരമിക്കലെന്ന പീഡനത്തില്‍നിന്ന് ഇനിയും മോചിതനായിട്ടില്ലല്ലെന്നു വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സൂപ്രണ്ട് എ ജി സുരേഷ് കുമാര്‍ പറയുന്നു. വിരമിക്കുമ്പോള്‍ കിട്ടേണ്ട ഒരു ആനുകൂല്യവും കിട്ടിയിട്ടില്ല. രാഷ്ട്രീയപകപോക്കലാണ് നടത്തിയത്. പാര്‍ട്ടി നിര്‍ദേശങ്ങള്‍ പാലിക്കാതെ കര്‍ശനനടപടിയെടുത്തതാണ് പ്രശ്‌നമായത്. ഡി.െഎ.ജി. ആക്കാതിരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അത് നടന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button