BREAKINGNATIONAL

ഹിജാബിന് പിന്നാലെ ടീഷര്‍ട്ടും ജേഴ്‌സിയും കീറിയ ഡിസൈനുള്ള ജീന്‍സും നിരോധിച്ചു; ഡ്രസ് കോഡുമായി മുംബൈയിലെ കോളേജ്

മുംബൈ: ടീഷര്‍ട്ട്, ജേഴ്‌സി, കീറിയ ഡിസൈനുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ നിരോധിച്ച് മഹാരാഷ്ട്രയിലെ കോളേജ്. ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലാണ് പ്രിന്‍സിപ്പാള്‍ ഡ്രസ് കോഡ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കിയത്. നേരത്തെ ഇതേ കോളേജില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. പിന്നാലെയാണ് ‘ഡ്രസ് കോഡും മറ്റ് നിയമങ്ങളും’ എന്ന പേരില്‍ കോളേജ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.
ജൂണ്‍ 27ന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. വിദ്യാഗൗരി ലെലെ ഒപ്പിട്ട നോട്ടീസില്‍ പറയുന്നത് കാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ ഫോര്‍മലും മാന്യവുമായ വസ്ത്രം ധരിക്കണം എന്നാണ്. ഹാഫ് കൈ ഷര്‍ട്ടും ഫുള്‍ കൈ ഷര്‍ട്ടും ധരിക്കാം. പെണ്‍കുട്ടികള്‍ക്ക് ഇന്ത്യന്‍ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാം. മതപരമായ ഒരു വസ്ത്രവും വിദ്യാര്‍ത്ഥികള്‍ ധരിക്കരുത്. നികാബ്, ഹിജാബ്, ബുര്‍ഖ, സ്റ്റോള്‍, തൊപ്പി, ബാഡ്ജ് തുടങ്ങിയവ കോളജില്‍ സജജീകരിച്ചിരിക്കുന്ന മുറിയില്‍ പോയി മാറ്റിയ ശേഷമേ ക്ലാസ്സില്‍ പ്രവേശിക്കാവൂ എന്നും നോട്ടീസില്‍ പറയുന്നു. അതോടൊപ്പമാണ് ടി-ഷര്‍ട്ട്, ജേഴ്‌സി, കീറിയ ഡിസൈനിലുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ ധരിക്കരുതെന്ന് വ്യക്തമാക്കിയിരിക്കുന്നത്.
ഹിജാബ് കഴിഞ്ഞ വര്‍ഷവും വിദ്യാര്‍ത്ഥികള്‍ സാധാരണയായി ധരിക്കുന്ന ജീന്‍സും ടി ഷര്‍ട്ടും ഈ വര്‍ഷവും നിരോധിച്ചെന്ന് ഗോവണ്ടി സിറ്റിസണ്‍സ് അസോസിയേഷനിലെ അതീഖ് ഖാന്‍ പറഞ്ഞു. മത-ലിംഗ വ്യത്യാസമില്ലാതെ എല്ലാവരും സാധാരണയായി ധരിക്കുന്ന വസ്ത്രമാണിത്. അപ്രായോഗികമായ ഇത്തരം ഡ്രസ് കോഡുകള്‍ കൊണ്ടുവന്ന് വിദ്യാര്‍ത്ഥികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കോര്‍പ്പറേറ്റ് ലോകത്തേക്കുള്ള തയ്യാറെടുപ്പാണ് ഈ ഡ്രസ് കോഡിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ മാന്യമായ വസ്ത്രം ധരിക്കണമെന്ന് തങ്ങള്‍ ആഗ്രഹിക്കുന്നു. യൂണിഫോം കൊണ്ടുവന്നിട്ടില്ല. എന്നാല്‍ ഔപചാരികമായ ഇന്ത്യന്‍ അല്ലെങ്കില്‍ പാശ്ചാത്യ വസ്ത്രങ്ങള്‍ ധരിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഡ്മിഷന്‍ സമയത്ത് തന്നെ ഡ്രസ് കോഡ് വിദ്യാര്‍ത്ഥികളെ അറിയിച്ചിരുന്നുവെന്നും ഇപ്പോള്‍ എന്തിനാണ് അതിനെക്കുറിച്ച് ആശങ്ക ഉന്നയിക്കുന്നതെന്ന് മനസ്സിലാവുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ കാമ്പസില്‍ അപമര്യാദയായി പെരുമാറിയ സംഭവങ്ങളും ഡ്രസ് കോഡ് കൊണ്ടുവരാന്‍ പ്രേരിപ്പിച്ചെന്ന് പ്രിന്‍സിപ്പല്‍ പറഞ്ഞു.

Related Articles

Back to top button