പ്രസാദ് മൂക്കന്നൂര്‍
പത്തനംതിട്ട: ജസ്നയുടെ തിരോധാനത്തിന് മൂന്ന് വര്‍ഷം തികയുന്നതിന് ഒരു മാസം ബാക്കി മാത്രം നില്‍ക്കെയാണ് ഒടുവില്‍ സി.ബി.ഐ അന്വേഷണം ഏറ്റെടുക്കുന്നത്. ഏറ്റവും ഒടുവില്‍ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും തുമ്പൊന്നും കിട്ടാതെ വന്ന സാഹചര്യത്തിലാണ് ഇനി നേരറിയാന്‍ സി.ബി.ഐ രംഗത്തെത്തുന്നത്.
2018 മാര്‍ച്ച് 22നാണ് വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്ന മരിയ ജെയിംസിനെ കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജില്‍ രണ്ടാംവര്‍ഷ ബി.കോം. വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോയ ജെസ്ന എരുമേലിവരെ എത്തിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിന്നീട് ജസ്ന എവിടേക്ക് പോയി എന്നതിനെക്കുറിച്ച് യാതൊരു തുമ്പും പോലീസിന് ലഭിച്ചില്ല.
മരിക്കാന്‍ പോകുന്നുവെന്നായിരുന്നു ജസ്നയുടെ മൊബൈലില്‍ നിന്നുള്ള അവസാന സന്ദേശം. ജസ്നയുടെ ആണ്‍സുഹൃത്തിനെ ചുറ്റിപ്പറ്റിയും അന്വേഷണം മുന്നോട്ടുപോയി. എന്നാല്‍ പോലീസിന് ഒരു തുമ്പും കണ്ടെത്താനായില്ല. ഇതിനിടെ ജസ്നയുടെ പിതാവിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു.
ജസ്നയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച്ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതോടെ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി ജസ്നയെ കണ്ടെന്ന തരത്തില്‍ പോലീസിന് ഫോണ്‍ സന്ദേശം ലഭിച്ചു. ഈ സന്ദേശങ്ങളുടെ പിറകെ പോയ പോലീസിന് നിരാശയായിരുന്നു ഫലം.
ആദ്യം വെച്ചൂച്ചിറ പോലീസാണ് കേസന്വേഷിച്ചത്. പിന്നീട് പെരുനാട് സി.ഐ., തിരുവല്ല ഡിവൈ.എസ്.പി. എന്നിവരും ഐ.ജി. മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചു. ഒരു വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. പത്തനംതിട്ട എസ്.പി കെ.ജി സൈമണിനായിരുന്നു അന്വേഷണ ചുമതല. ടോമിന് തച്ചങ്കരി ചുമതലയേറ്റം ശേഷം തയ്യാറാക്കിയ കേസുകളുടെ മുന്‍ഗണനാ പട്ടികയില്‍ ജസ്നയുടെ തിരോധാനവും ഉള്‍പ്പെടുത്തിയിരുന്നു