കോട്ടയം: ബാര്‍കോഴ കേസിലെ കെ.എം.മാണിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ രമേശ് ചെന്നിത്തലയാണെന്ന് കേരള കോണ്‍ഗ്രസ് അന്വേഷണ റിപ്പോര്‍ട്ട്. സ്വകാര്യ ഏജന്‍സിയുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. ഐ ഗ്രൂപ്പിന്റെ ഗൂഢാലോചനയില്‍ അടൂര്‍ പ്രകാശും ജോസഫ് വാഴയ്ക്കനും പങ്കാളികളായി. ആര്.ബാലകൃഷ്ണപിളളയും പി.സി.ജോര്‍ജും ഗൂഢാലോചനയില്‍ വിവിധ ഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശന പ്രഖ്യാപനത്തിന് ശേഷം കോണ്‍ഗ്രസിലെ ചില നേതാക്കള്‍ കെ.എം.മാണിയെ പിന്നില്‍ നിന്ന് കുത്തിയെന്ന് അദ്ദേഹം പലതവണ ആവര്‍ത്തിച്ചിരുന്നു. ആരൊക്കെയാണ് ആ നേതാക്കളെന്ന് വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ലഭിച്ചിരിക്കുന്ന രഹസ്യ അന്വേഷണ റിപ്പോര്‍ട്ട് അതാരെന്ന് കൃത്യമായി ചൂണ്ടിക്കാണിക്കുന്നതാണ്. കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ നേതാക്കളാണ് കെ.എം.മാണിക്കെതിരെ ഗൂഢാലോചന നടത്തിയതെന്നും അതിന്റെ പരിണതഫലമായിരുന്നു ബാര്‍ കോഴ കേസെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ബാര്‍കോഴ സംബന്ധിച്ച ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ 2014ല്‍ കെ.എം.മാണി സി.എഫ്.തോമസിനെ ചെയര്‍മാനാക്കിക്കൊണ്ട് അന്വേഷണക്കമ്മിഷന് വെച്ചിരുന്നു. ഈ അന്വേഷണ റിപ്പോര്‍ട്ടിലെ എല്ലാ കണ്ടെത്തലുകളും വിരല്‍ ചൂണ്ടുന്നത് ഐ.ഗ്രൂപ്പിലേക്കാണ്. കെ.എം.മാണിയേയും കേരള കോണ്‍ഗ്രസിനേയും ഇല്ലായ്മ ചെയ്യുക എന്ന ലക്ഷ്യമായിരുന്നു ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് പറയുന്നു. രമേശ് ചെന്നിത്തല, പി.സി.ജോര്‍ജ്, അടൂര്‍ പ്രകാശ്, ജോസഫ് വാഴയ്ക്കന് എന്നിവരാണ് ഈ ഗൂഢാലോചയ്ക്ക് നേതൃത്വം നല്‍കിയത്.
എറണാകുളത്ത് ഒരു അഭിഭാഷകന്റെ സാന്നിധ്യത്തിലും അതുപോലെ മുണ്ടക്കയത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലും വെച്ച് ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഫ്രാന്‍സിസ് ജോര്‍ജ്, പി.സി.ജോര്‍ജ് , ബാലകൃഷ്ണപിളള തുടങ്ങിയവര്‍ നേതൃത്വം നല്കി. ജേക്കബ് തോമസ്, സുകേശന്, ബാറുടമയായ ബിജു രമേശ് തുടങ്ങിയവര്‍ പലഘട്ടങ്ങളില്‍ പങ്കാളികളായെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഐ ഗ്രൂപ്പിന്റെ ഈ ഗൂഢാലോചനയെ കുറിച്ച് ഉമ്മന്‍ചാണ്ടിക്കും അറിവുണ്ടായിരുന്നു എന്ന പ്രത്യേക പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്.
ഉമ്മന്‍ചാണ്ടിയെ താഴെയിറക്കി രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കുക എന്ന ലക്ഷ്യവും ബാര്‍കോഴ ആരോപണത്തിന് പിന്നില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതേ ആവശ്യമുന്നയിച്ച് ചെന്നിത്തല പാലായില്‍ മാണിയെ നേരിട്ട് കണ്ടുവെന്നും എന്നാല്‍ മാണി വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇത്തരമൊരു നീക്കം നടത്തിയതെന്നും പറയുന്നു. പട്ടയ വിഷയവുമായി ബന്ധപ്പെട്ട് മാണിയും അടൂര്‍ പ്രകാശും തമ്മില്‍ വലിയ തോതിലുളള തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു. ആ ഭിന്നതയാണ് അടൂര്‍ പ്രകാശിനെ ഈ ഗൂഢാലോചനയിലേക്കെത്തിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
അടൂര്‍ പ്രകാശിന്റെ മകളെ വിവാഹം ചെയ്തിരിക്കുന്നത് ബാറുടമ ബിജു രമേശിന്റെ മകനാണ്. ആ ബന്ധം വെച്ച് ബിജു രമേശിനെ കൊണ്ട് ഒരു ആരോപണം ഉന്നയിപ്പിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈയിടെ അന്തരിച്ച സി.എഫ്.തോമസ് എം.എല്‍.എ. അധ്യക്ഷനായിരുന്ന സമിതിയെയാണ് ബാര്‍കോഴ കേസ് സംബന്ധിച്ച് പാര്‍ട്ടിക്കുളളിലെ അന്വേഷണം നടത്താന്‍ വേണ്ടി ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍ അവരുടെ ഭാഗത്ത് നിന്ന് കൃത്യമായ അന്വേഷണം ഉണ്ടായില്ല. തുടര്‍ന്നാണ് എറണാകുളം കേന്ദ്രീകരിച്ചുളള സ്വകാര്യ ഏജന്‍സിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തുന്നത്. ഇത് പിന്നീട് സി.എഫ്.തോമസിന് നല്‍കിയിരുന്നു. സി.എഫ്.തോമസിന്റെ ഒപ്പോടുകൂടിയുളള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ജോസ്.കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനത്തിന്റെ പശ്ചാത്തലത്തില്‍ ബാര്‍ കോഴ ആരോപണം വീണ്ടും സജീവ ചര്‍ച്ചയായ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. 2016 മാര്‍ച്ച് 31നാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. നാലുവര്‍ഷത്തോളം കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ മാത്രം കൈവശമുണ്ടായിരുന്ന റിപ്പോര്‍ട്ട് ആണിത്.