കോഴിക്കോട്: കല്‍പ്പറ്റയിലെ സ്വര്‍ണ്ണക്കടയില്‍ പങ്കാളിത്തം ഉണ്ടായിരുന്നെന്നും ജനപ്രതിനിധി ആയശേഷം പങ്കാളിത്തം ഉപേക്ഷിച്ചെന്നും കെ എ ഷാജി എന്‍ഫോഴ്സ്മെന്റിന് നല്കിയ മൊഴിയില്‍. വീട് നിര്‍മ്മാണത്തിന് ഭാര്യവീട്ടില്‍ നിന്ന് പണം നല്‍കിയെന്നും രണ്ട് വാഹനം വിറ്റ പണവും വീട് നിര്‍മ്മാണത്തിന് ഉപയോഗിച്ചെന്നും മൊഴിയിലുണ്ട്.
അഴീക്കോട് സ്കൂളില്‍ പ്ലസ് ടു കോഴ്സ് അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന പരാതിയില്‍ രാവിലെ പത്ത് മണിയോടെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഷാജിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയത്. അഭിഭാഷകനൊപ്പമാണ് ഷാജി കോഴിക്കോട്ടെ ഇഡി ഓഫീസിലെത്തിയത്. ഷാജി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നുണ്ടെന്ന് ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 14 മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് ഇന്നലെ ഷാജിയെ വിട്ടത്. എന്നാല്‍, ഇന്ന് രാവിലെ വീണ്ടും ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ചോദ്യം ചെയ്യുന്നതെന്നും ചില രേഖകള്‍ കൂടി നല്‍കാനുണ്ടെന്നും ഷാജി പറഞ്ഞു.
കഴിഞ്ഞ ദിവസം ഷാജിയുടെ ഭാര്യ ആശയുടെയും ലീഗ് നേതാവ് ടി ടി ഇസ്മായിലിന്റെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. ഷാജിയുടെയും ഭാര്യയുടെയും പേരിലുളള വസ്തുവകകളുടെ വിശദാംശങ്ങളും ബാങ്ക് ഇടപാടുകകളുടെ രേഖകളും ഇഡി ശേഖരിച്ചിട്ടുണ്ട്. അതിനിടെ, ഷാജിക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി സിപിഎം രംഗത്തെത്തി. എട്ട് വര്‍ഷം കൊണ്ട് ഷാജി എങ്ങനെ മൂന്ന് വീടും ആറ് ഏക്കര്‍ ഭൂമിയും സ്വന്തമാക്കിയെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന് ചോദിച്ചു. അഴീക്കോട് സ്കൂളില്‍ നിന്ന് കിട്ടിയ തുക മാത്രം കൊണ്ട് ഇത്രയും സമ്പത്ത് ഉണ്ടാകില്ല , വലിയ അഴിമതികള്‍ നടത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.