KERALALATEST

‘വാര്‍ത്തകള്‍ നിങ്ങള്‍ ഉണ്ടാക്കേണ്ട’; മാധ്യമങ്ങളോട് ക്ഷോഭിച്ച് കെ വി തോമസ്

തിരുവനന്തപുരം: മുന്നണി മാറ്റം സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാതെ കെ വി തോമസ്. കോണ്‍ഗ്രസിന്റെ നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ തലസ്ഥാനത്ത് എത്തിയതായിരുന്നു കെ വി തോമസ്. ഇതിനിടയില്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം ക്ഷുഭിതനായി. വാര്‍ത്തകള്‍ മാധ്യമസൃഷ്ടിയാണെന്നും അതിന് മറുപടി പറയാന്‍ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിങ്ങള്‍ വാര്‍ത്തകളുണ്ടാക്കേണ്ടെന്നും പ്രതികരണം ആരാഞ്ഞ മാധ്യമപ്രവര്‍ത്തകരോട് കെ വി തോമസ് പറഞ്ഞു.
കോണ്‍ഗ്രസുമായി ഇടഞ്ഞുനിന്ന കെ വി തോമസ് സോണിയാ ഗാന്ധിയുടെ നിര്‍ദേശമനുസരിച്ചാണ് ഹൈക്കമാന്‍ഡ് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്താന്‍ തിരുവനന്തപുരത്തെത്തിയത്. ഇടതുമുന്നണിയിലേക്ക് ചായുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സോണിയാ ഗാന്ധിയുടെ ഇടപെടലുണ്ടായത്.
”താന്‍ കോണ്‍ഗ്രസ് വിടുമെന്ന് പറഞ്ഞിട്ടില്ലന്ന് കെ വി തോമസ് പറഞ്ഞു. ചില സാമൂഹിക മാധ്യമങ്ങളില്‍ തനിക്ക് എതിരെ പ്രചാരണം വന്നു. പാര്‍ട്ടി വിടുമെന്ന രീതിയിലാണ് പ്രചാരണം വന്നത്. ഇതിനെതിരെ ഹൈക്കമാന്റില്‍ പരാതി നല്‍കും. സോണിയ പറഞ്ഞാല്‍ തനിക്ക് മറ്റൊന്നും ചിന്തിക്കാനാവില്ല” അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസില്‍നിന്ന് അകന്ന കെ വി തോമസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുമെന്നായിരുന്നു നേരത്തെയുണ്ടായ പ്രചാരണം. തന്റെ നിലപാട് വ്യക്തമാക്കുന്നതിന് ശനിയാഴ്ച വാര്‍ത്താസമ്മേളനം വിളിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാല്‍, വിഷയത്തില്‍ സോണിയാ ഗാന്ധി നേരിട്ട് ഇടപെട്ടതോടെ ഇന്നലെ രാത്രി അദ്ദേഹം വാര്‍ത്താ സമ്മേളനം റദ്ദാക്കി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനം നല്‍കി കെ വി തോമസിനെ അനുനയിപ്പിക്കും എന്നാണ് സൂചന.
സാമൂഹികമാധ്യമങ്ങളിലൂടെ ദിവസവും അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കെ വി തോമസ് കഴിഞ്ഞ ദിവസം പറഞ്ഞു. കൊച്ചി കോര്‍പ്പറേഷനില്‍ എഴുപത്തിനാല് ഡിവിഷന്‍ ഉണ്ടായിട്ട് ഒരുഡിവിഷനില്‍പോലും തന്റെ അഭിപ്രായം മാനിക്കാന്‍ തയ്യാറായില്ല. തന്റെ ജന്മനാട്ടിലെ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍പോലും അകറ്റിനിര്‍ത്തി. ചില കാര്യങ്ങള്‍ തുറന്നുപറയാനുള്ളതു കൊണ്ടായിരുന്നു മാധ്യമങ്ങളെ കാണാന്‍ തീരുമാനിച്ചത്. സോണിയാഗാന്ധി വിളിച്ച സാഹചര്യത്തില്‍ തനിക്ക് കൂടുതലായി ഒന്നുംപറയാനില്ല. സോണിയ പറഞ്ഞാല്‍ താന്‍ പിന്നെ മറ്റുകാര്യങ്ങളൊന്നും ചിന്തിക്കില്ലെന്നും കെ.വി. തോമസ് പറഞ്ഞിരുന്നു.

Related Articles

Back to top button