മക്കള്‍ ചെയ്യുന്ന ചെയ്തികള്‍ക്ക് അച്ഛന് ഉത്തരവാദിയാണോ? അല്ലെന്നു വേണമെങ്കില്‍ പറയാം. പക്ഷേ, നാട്ടുകാര്‍ പറയും വളര്‍ത്തുദോഷമെന്ന്. ആ കുറ്റപ്പെടുത്തലില്‍ ഉരുകിത്തീരുന്നത് മാതാപിതാക്കളാകും. അത്തരത്തില്‍ ഉരുകുന്ന അച്ഛനായി മാറിയിരിക്കുന്നു കേരളത്തിലെ കേഡര്‍ പാര്‍ട്ടിയായ സിപിഎമ്മിന്റെ അമരക്കാരന് കോടിയേരി ബാലകൃഷ്ണന്. മന്ത്രിയെന്ന നിലയിലൊ വ്യക്തിയെന്ന നിലയിലൊ പൊതുപ്രവര്ത്തകന് എന്ന നിലയിലൊ ചീത്തപ്പേരുകള്‍ ഇതുവരെ കേള്‍പ്പിക്കാതിരുന്ന കോടിയേരി ബാലകൃഷ്ണനാണ് മകന്റെ പേരില്‍ രാജ്യത്തെ പ്രബലമായ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിയേണ്ടിവരുന്നത്. അതും ബിനീഷിന്റെ അച്ഛനായി പോയി എന്നുള്ള ഒരേ ഒരു കാരണത്താല്‍.
മകന് തെറ്റു ചെയ്തതിന് അച്ഛനെന്തു പിഴച്ചുവെന്ന ന്യായീകരണം സ്വന്തം മകനെ നിലയ്ക്കു നിര്‍ത്താന്‍ കഴിയാത്തയാളാണോ സംസ്ഥാനത്തില്‍ ഭരണത്തിലിക്കുന്ന പാര്‍ട്ടിയെ നയിക്കേണ്ടതെന്ന ചോദ്യത്തില്‍ തട്ടി വീഴുകയായിരുന്നു. മകന് അഴിക്കുള്ളില്ലായത് മയക്കുമരുന്ന് കേസിനായതിനാല്‍ തന്നെ കോടിയേരി മാറണമെന്നത് ധാര്‍മ്മികപരമായി അനിവാര്യതയായി മാറുകയായിരുന്നു.
യുവജനതയെ വഴിതെറ്റിക്കുന്ന മയക്കുമരുന്ന് മകന് കച്ചവടം നടത്തിയെന്നും അത് ഉപയോഗിച്ചിരുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ വക്തമാക്കുമ്പോള് യുവജനങ്ങള്‍ ഏറെയുള്ള പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷ പദവില്‍ ആ മകന്റെ അച്ഛന് ഇരിപ്പുറയ്ക്കുന്നതെങ്ങനെ. അനാരോഗ്യത്തെ ആത്മവീര്യം കൊണ്ട് നേരിട്ട് പൊതുപ്രവര്‍ത്തനത്തിലേക്ക് തിരിച്ചുവന്ന അച്ഛനെ പക്ഷേ മക്കള്‍ തളര്‍ത്തി. അതും കൃത്യമായി ഓരോ വര്‍ഷങ്ങളില്‍
കോടിയേരി ബാലകൃഷ്ണന് മക്കള്‍ രണ്ടാണ്. ഒരാള്‍ സൃഷ്ടിക്കുന്ന തലവേദനയെ ഒന്നടക്കി നിര്‍ത്തുമ്പോഴേക്കും മറ്റേയാള്‍ അടുത്ത തലവേദനയുമായി എത്തുമെന്നതാണ് ചരിത്രം. അതുകൊണ്ട് തന്നെ ആദ്യമായല്ല കോടിയേരിയുടെ സെക്രട്ടറി സ്ഥാനം കയ്യാലപ്പുറത്താകുന്നത്. മുമ്പ് മക്കള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കോടിയേരിക്ക് കൈമലര്‍ത്താനും വ്യക്തികള്‍ എന്ന നിലയില്‍ ആ ചെയ്തികളുടെ പരിപൂര്‍ണ ഉത്തരവാദിത്വം അവരിലായതിനാലും അന്ന് കോടിയേരിയുടെ കസേരയ്ക്ക് ഇളക്കം തട്ടിയില്ല.
2015ലാണ് കോടിയേരി ആദ്യമായി സംസ്ഥാന സെക്രട്ടറി ആകുന്നത്. മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കി 2018ല്‍ അദ്ദേഹം രണ്ടാമതും പാര്‍ട്ടി സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ടേം കോടിയേരിക്കത്രെ സുഖകരമായിരുന്നില്ല. ഒന്നിന് പിറകെ ഒന്നായി രണ്ട് മക്കളും തലവേദന സൃഷ്ടിച്ചു.
2018ല്‍ മൂത്ത മകന് ബിനോയിക്കെതിരെ ദുബായില്‍ സാമ്പത്തിക തട്ടിപ്പ് കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
ആഡംബര വാഹനമായ ഔഡി കാര്‍ വാങ്ങുന്നതിന് 53.61 ലക്ഷം രൂപ ഈടു വായ്പയും ഇന്ത്യ, യു.എ.ഇ., സൗദി അറേബ്യ, നേപ്പാള്എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 7.7 കോടി രൂപയും ബിനോയ്ക്ക് സ്വന്തം അക്കൗണ്ടില്‍നിന്ന് നല്‍കിയെന്നും 2016 ജൂണ്‍ ഒന്നിനു മുന്‍പു തിരിച്ചുനല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നെങ്കിലും ഇത് തെറ്റിച്ചുവെന്നും ദുബായ് കമ്പനി പരാതിപ്പെടുകയായിരുന്നു.
ജാസ് എന്ന കമ്പനിയാണ് ബിനോയ്ക്കെതിരെ പരാതിയുമായി എത്തിയത്. ജാസ് ഉടമ ഇസ്മായില്‍ അബ്ദുല്ല അല്‍ മര്‍സൂഖി കേരളത്തിലെത്തുകയും ചെയ്തിരുന്നു. ഇതോടെ ബിനോയ്ക്ക് ദുബായ് യാത്രവിലക്ക് ഏര്‍പ്പെടുത്തി. പാസ്പോര്‍ട്ട് പിടിച്ചുവച്ചതോടെ ബിനോയി ദുബായില്‍ കുടങ്ങി. കോടതിയ്ക്ക് പുറത്ത് ഒത്തുതീര്‍പ്പ് നടത്തിയതോടെ മര്‍സൂഖി ദുബായിലേക്ക് പറന്നു. ബിനോയ് നാട്ടിലേക്കും. അന്നും പതിവുപോലെ കോടിയേരി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
കേസ് പെട്ടെന്ന് ഒത്തുതീര്‍പ്പായതിനാലും മകന്റെ സാമ്പത്തിക ഇടപാടില്‍ അച്ഛനെന്ന നിലയില്‍ കോടിയേരിക്ക് പങ്കില്ലെന്നതിനാലും അന്ന് സംസ്ഥാന സെക്രട്ടറി സ്ഥാനത്തിന് ഇളക്കമൊന്നും തട്ടിയില്ല. പക്ഷേ കോടതിയ്ക്ക് പുറത്തുവെച്ച് നടന്ന ആ സെറ്റില്‍മെന്റ് എന്തായിരുന്നു എന്നത് ഇന്നും അജ്ഞാതം
അച്ഛന് തലവേദന സൃഷ്ടിക്കാനുള്ള അടുത്ത ഊഴവും ബിനോയിയുടേത് തന്നെയായിരുന്നു. ഇത്തവണ കേസ് കോടിയേരിക്ക് കുറച്ചൊന്നുമല്ല നാണക്കേട് സൃഷ്ടിച്ചത്. 2019ല്‍ ബിനോയ്ക്കെതിരെ പീഡനപരാതിയുമായി ബിഹാര്‍ സ്വദേശിനിയായ യുവതി രംഗത്തെത്തി. ബന്ധത്തില്‍ ഒരു മകനുണ്ടെന്നും ബിനോയ് ചെലവിന് നല്‍കുന്നില്ലെന്നും വിവാഹിതനായിരുന്നു എന്ന കാര്യം മറച്ചുവെച്ചുവെന്നും യുവതി മുംബൈ പോലീസില്‍ നല്കിയ പരാതിയില്‍ ആരോപിച്ചിരുന്നു.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും യുവതി പുറത്തുവിട്ടു. പിതൃത്വവും ബന്ധവും ഒക്കെ ബിനോയ് നിഷേധിച്ചെങ്കിലും കേസ് ഡി.എന്‍.എ. പരിശോധനയില്‍ അവസാനിച്ചു. ഇനി കേസ് കോടതി 2021ല്‍ പരിഗണിക്കുമ്പോള്‍ മാത്രമെ ഈ ഡിഎന്‍എ പരിശോധനയുടെ ഫലം പുറം ലോകം അറിയൂ.
ലൈംഗിക ആരോപണ പരാതി കുറച്ചൊന്നുമല്ല കോടിയേരി ബാലകൃഷ്ണനെ കുഴക്കിയത്. അന്നും പക്ഷേ പാര്‍ട്ടിയും ഭാഗ്യവും കോടിയേരിക്കൊപ്പം നിന്നു. കേസ് നിയമയുദ്ധത്തിലേക്ക് നീണ്ടതോടെ കോടതി തീരുമാനിക്കെട്ടെ എന്ന സാങ്കേതികത കോടിയേരിക്ക് തുണയായി. ഡി.എന്‍.എ. ഫലം പുറത്തുവരുന്നത് വരെ ബിനോയിയെ വിശ്വസിക്കാനായിരുന്നു കോടിയേരിയുടെയും പാര്‍ട്ടിയുടെയും തീരുമാനം.
2020ല്‍ അച്ഛനെ ആപ്പിലാക്കാനുള്ള ഊഴം പക്ഷേ ബിനീഷിനായിരുന്നു. ചേട്ടന് സൃഷ്ടിച്ച തലവേദനയില്‍നിന്ന് തടിയൂരാന്‍ അച്ഛന് കഴിഞ്ഞെങ്കിലും. ഇവിടെ കേസ് മയക്കുമരുന്നായതിനാലും അന്വേഷണം നടത്തുന്നത് എന്‍ഫോഴ്സ്മെന്റ് ആണെന്നതും കോടിയേരിയുടെ കസേരയെ ആട്ടിയുലച്ചു. കോടിയേരി താമസിച്ചിരുന്ന തിരുവനന്തപുരത്തെ ബിനോയിയുടെ വീട്ടിലേക്ക് ഇ.ഡിയും ആദായനികുതിയും പരിശോധന നടത്തി.
ഇതോടെ കോടിയേരി ബാലകൃഷ്ണന് എന്ന സി.പി.എം. സംസ്ഥാന സെക്രട്ടറിയ്ക്ക് പാര്‍ട്ടി തീര്‍ത്ത എല്ലാ പ്രതിരോധവും അഴിഞ്ഞുവീണു. മകന് ചെയ്ത തെറ്റിന് അച്ഛനെന്ത് പിഴച്ചുവെന്നും ബിനീഷ് ഒരു വ്യക്തിയാണെന്നും ആ വ്യക്തിയുടെ തീരുമാനങ്ങള്‍ക്ക് കോടിയേരിക്ക് പങ്കില്ലെന്നും പാര്‍ട്ടി അവസാന നിമിഷവും നിലപാട് എടുത്തെങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി കോടിയേരി ബാലകൃഷ്ണന് അനിവാര്യമായ സ്ഥാനമൊഴിയല്‍ തിരഞ്ഞെടുക്കുകയായിരുന്നു.
ബിനോയ്ക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തല്ക്കാലം മകന് പറയുന്നത് വിശ്വസിക്കാം എന്ന് നിലപാട് എടുത്ത കോടിയേരി ഇത്തവണ ബിനീഷിനെ ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ തെറ്റ് ചെയ്തെങ്കില്‍ ശിക്ഷിക്കപ്പെടട്ടെയെന്നും സംരക്ഷിക്കാനായി ഒന്നും ചെയ്യില്ലെന്നുമാണ് നിലപാട് പ്രഖ്യാപിച്ചത്. മറിച്ചായിരുന്നു അന്നത്തെ നിലപാടെങ്കില്‍ കോടിയേരി കേരളത്തോടും അണികളോടും എന്ത് പറഞ്ഞ് ന്യായീകരിക്കുമായിരുന്നു. എന്തായാലും താന്‍ സൃഷ്ടാവായ രണ്ട് മക്കളും ഒന്നിനു പിന്നാലെ ഒന്നായ വിവാദങ്ങളില്‍ പെടുമ്പോള്‍ പാര്‍ട്ടി അംഗങ്ങള്‍ക്കൊപ്പം കുടുംബാഗങ്ങളും പാര്‍ട്ടി നിലപാടുകളോടും ആദര്‍ശങ്ങളോടും അണിചേര്‍ന്നു ജീവിക്കണമെന്നു പഠിപ്പിക്കുമ്പോള്‍ കോടിയേരി ബാലകൃഷ്ണന് എന്ന സഖാവിന് മാനം രക്ഷിക്കാന്‍ രാജിവച്ച് ഒഴിയുക എന്ന പോംവഴി മാത്രമേയുള്ളു. അതുതന്നെയാണ് അദ്ദേഹം ഇപ്പോള്‍ സ്വീകരിക്കുകയും ചെയ്തിരിക്കുന്നത്.