BREAKINGKERALA

കെഎസ്ഇബി ഓഫീസ് അതിക്രമത്തിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കും; ചെയര്‍മാന് നിര്‍ദേശം നല്‍കി മന്ത്രി

കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോള്‍ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. പൊലീസിന്റെ ഉറപ്പ് കിട്ടിയാല്‍ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.
നേരത്തെ കെഎസ്ഇബിയെ ന്യായീകരിച്ച മന്ത്രി ഇപ്പോള്‍ നിലപാട് തിരുത്തിയിരിക്കുകയാണ്. കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചുമാണ് നേരത്തെ വൈദ്യുതി മന്ത്രി രംഗത്തെത്തിയത്. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് എംഡിയുടെ നടപടിയെന്നും യുപി മോഡല്‍ പ്രതികാരമൊന്നുമല്ലെന്നുമാണ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞത്. മക്കള്‍ ചെയ്തതിനുള്ള പ്രതികാരമായല്ല വീട്ടുകാരുടെ വൈദ്യുതി വിച്ഛേദിച്ചതെന്നാണ് മന്ത്രി നേരത്തെ പറഞ്ഞത്. വൈദ്യുത കണക്ഷന്‍ ഉടമയും ജീവനക്കാരോട് മോശമായി പെരുമാറി. പൊലീസ് നടപടി പോലെ അല്ല എംഡിയുടെ നടപടിയെന്നും മന്ത്രി വിശദീകരിക്കുകയുണ്ടായി.
അതിനിടെ വൈദ്യുതി വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയിരുന്നു. തിരുവമ്പാടി സ്വദേശി സെയ്തലവി ആണ് പരാതി നല്‍കിയത്. റസാഖിന്റെ വീട്ടിലേക്ക് വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് പരാതിയില്‍ ആവശ്യം. നിത്യരോഗിയായ റസാഖിനോട് കെഎസ്ഇബി കാണിച്ചത് മനുഷ്യാവകാശ ലംഘനമെന്നും പരാതിയില്‍ പറഞ്ഞിരുന്നു. അതിനിടെ കെഎസ്ഇബി ജീവനക്കാരന്‍ കൈയേറ്റം ചെയ്തെന്നാരോപിച്ചു റസഖിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കി.

Related Articles

Back to top button