തിരുവനന്തപുരം: ഭൂരഹിതര്‍ക്ക് അടച്ചുറപ്പുള്ള ഭവനം നിര്മ്മിച്ചുനല്കാനുള്ള പദ്ധതിയെ നിയമ വ്യവസ്ഥയുടെ നൂലാമാലകളില്‍ കുടുക്കുമ്പോള്‍ സര്‍ക്കാരിന് കാഴ്ചക്കാരായി നോക്കിനില്‍ക്കാനാവില്ലെന്ന് മുഖ്യമന്ത്രി. വടക്കാഞ്ചേരി ലൈഫ് മിഷന് ഇടപാടില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പോയത് എന്തിനാണെന്ന ചോദ്യത്തോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
വിഷയത്തില്‍ കോടതിയില്‍ പോയത് തെറ്റല്ല. ഭരണഘടനാപരമായ പരിരക്ഷ നേടാന്‍ പാടില്ലെന്ന് പറയുന്നതിന് തുല്യമാണ് കോടതിയില്‍ പോയതിന് എതിരായ വിമര്‍ശം. ലൈഫ് മിഷന് ഒരു തുകയും വിദേശ സംഭാവന സ്വീകരിച്ചിട്ടില്ല. 140 ഫഌറ്റുകളുടെയും ഒരു ഹെല്‍ത്ത് സെന്ററിന്റെയും നിര്‍മാണ കരാര്‍ യുഎഇ കോണ്‍സല്‍ ജനറലും യൂണിടാക്കും തമ്മിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ വിദേശ സംഭാവന നിയന്ത്രണ നിയമ ലംഘനം ഉണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. എഫ്ഐആര്‍ നിയമപരമായി നിലനില്‍ക്കില്ലെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
വിദേശ സംഭാവന നിയന്ത്രണ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് സര്‍ക്കാരിന് ഉത്തമ ബോധ്യമുണ്ട്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങളുടെ മേല്‍ സിബിഐ ഇടപെടുമ്പോള്‍ സംസ്ഥാനം എന്തുചെയ്യണമെന്ന ചോദ്യമാണ് ഉയരുന്നത്. രാജസ്ഥാനിലേതുപോലെ സിബിഐയെ വിലക്കിയ മാതൃക കേരളം പിന്തുടരില്ല. അഴിമതി തടയാനാണ് സംസ്ഥാനം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടത്.
എന്നാല്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കാത്ത ആരോപണം സിബിഐ ഉന്നയിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്യേണ്ടതുണ്ട്. എല്ലാവര്ക്കും അനുവദിച്ചിട്ടുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. ബോധപൂര്‍വം നിയമക്കുരുക്ക് ഉണ്ടാക്കാന്‍ ശ്രമിച്ചവര്‍തന്നെ അതിനെ എതിര്‍ക്കുന്നത് സ്വീകരിക്കാനാവില്ല. ഹൈക്കോടതിയില്‍നിന്ന് സര്‍ക്കാരിന് തിരിച്ചടിയുണ്ടായെന്ന തരത്തില്‍ തിടുക്കപ്പെട്ട് വിലയിരുത്തല്‍ നടത്താന്‍ ഇവിടെ എന്താണ് സംഭവിച്ചതെന്ന് വ്യക്തമല്ല. കേസ് ഹൈക്കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്നത് ഉചിതമല്ല. വ്യക്തമായ നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ലൈഫ് മിഷന് സിഇഒയ്ക്ക് അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു.