കോഴിക്കോട്: ആഴക്കടല്‍ മീന്‍പിടിത്തവുമായി ബന്ധപ്പെട്ട് യു.എസ്. കമ്പനി ഇ.എം.സി.സിയുമായി ധാരണാപത്രം ഉണ്ടാക്കിയ വിഷയത്തില്‍ നിലപാട് മാറ്റി ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മാധ്യമങ്ങള്‍ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. കോഴിക്കോട് പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
തന്നെ മാത്രമാണ് കമ്പനി പ്രതിനിധികള്‍ കണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തിയതായി ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് മുഖ്യമന്ത്രിയേയും കമ്പനി പ്രതിനിധികള്‍ കണ്ടിരുന്നതായി മേഴ്സിക്കുട്ടിയമ്മ ഇന്ന് വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയോടോ ഫിഷറീസ് വകുപ്പിനോടോ ചര്‍ച്ച ചെയ്യാതെയാണ് കെ.എസ്.ഐ.എന്‍.സി എന്ന പൊതുമേഖലാ സ്ഥാപനം കരാര്‍ ഉണ്ടാക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമായാണ് ഉദ്യോഗസ്ഥര്‍ അത്തരം നടപടി സ്വീകരിച്ചതെന്നും കോര്പറേഷന് എംഡി എന്‍. പ്രശാന്തിനെ പരോക്ഷമായി സൂചിപ്പിച്ച് മന്ത്രി പറഞ്ഞു.
ഐ എഎസ്സുകാര്‍ക്ക് മിനിമം വിവരം വേണം. ഭൂമിയിലെ എല്ലാ കാര്യവും അറിയാമെന്ന് ആരും ചിന്തിക്കരുത്. 400 ട്രോളറുകള്‍ നിര്‍മിക്കും എന്നൊക്കെ എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞതെന്നും മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. ആരോട് ചോദിച്ചിട്ടാണ് കരാര്‍ ഉണ്ടാക്കിയത്. സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥന് പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കുമെന്നും ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.