പ്രസാദ് മൂക്കന്നൂർ
മലയാളചലച്ചിത്രലോകത്തെ ഒഴിച്ചുകൂടാനാകാത്ത നടന വിസ്മയം മണ്ണടിപ്പറമ്പിൽ ഗോവിന്ദപ്പണിക്കർ സോമശേഖരൻ നായർ എന്ന എം.ജി.സോമൻ ഓർമ്മയായിട്ട് ഇരുപത്തിമൂന്ന് വർഷം. വിദ്യാഭ്യാസത്തിനുശേഷം ഇന്ത്യൻ എയർ ഫോഴ്സിൽ ജോലിക്കുചേർന്നു. ഈ ജോലിയിൽ നിന്ന് വിരമിച്ച ശേഷമാണ് നാടക രംഗത്തേക്കും പിന്നീട് സിനിമാ രംഗത്തേക്കും സോമൻ കടന്നത്.കൊട്ടാരക്കര ശ്രീധരൻ നായരുമൊത്താണ് നാടകത്തിൽ ഇദ്ദേഹം അഭിനയിച്ചുതുടങ്ങിയത്.
സോമൻ അഭിനയിച്ച കേരളാതിയേറ്റേഴ്സിന്റെ “രാമരാജ്യം” എന്ന നാടകം പ്രശസ്ത എഴുത്തുകാരനായ മലയാറ്റൂർ രാമകൃഷ്ണന്റെ ഭാര്യ കാണുകയുണ്ടായി; അങ്ങനെ മലയാറ്റൂരിന്റെ ശുപാർശ പ്രകാരം 1973-ൽ പി.എൻ. മേനോന്റെ “ഗായത്രി “ എന്ന ചിത്രത്തിൽ ‘രാജാമണി’ എന്ന വില്ലനെ അവതരിപ്പിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ ചലച്ചിത്ര പ്രവേശം.ആദ്യകാലങ്ങളിൽ ദിനേശ് എന്ന പേരിൽലായിരുന്നു സിനിമാരംഗത്ത് ഇദ്ദേഹം അറിയപ്പെട്ടിരുന്നതെങ്കിലും പിന്നീട് എം.ജി.സോമൻ എന്ന പേരു തന്നെ സ്വീകരിച്ചു..ആദ്യചിത്രത്തിന്റെ വിജയത്തിനു ശേഷം, ചില ചിത്രങ്ങൾ പരാജയപ്പെട്ടുവെങ്കിലും, പമ്മന്റെ ചട്ടക്കാരിയിലൂടേയും, വെല്ലുവിളി എന്നീ ചിത്രങ്ങളിലൂടെ ഗംഭീര തിരിച്ചുവരവ് നടത്തി.
ചുവന്ന സന്ധ്യകൾ, സ്വപ്നാടനം എന്നീ ചിത്രങ്ങാളിലെ അഭിനയത്തിന് 1975 ലെ സംസ്ഥാന സർക്കാരിന്റെ മികച്ച സഹനടനുള്ള അവാർഡ് അദ്ദേഹത്തിനു ലഭിച്ചു, അടുത്ത വർഷത്തിൽ തന്നെ സംസ്ഥാന സർക്കാരിന്റെ മികച്ച നടനുള്ള അവാർഡും അദ്ദേഹത്തിൻ ലഭിക്കുകയുണ്ടായി. പല്ലവി, തണൽ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു ഈ അവാർഡ് .
പ്രിയദർശന്റെ ചിത്രങ്ങളിൽ സോമൻ ഒരു അവിഭാജ്യ ഘടകം ആയിരുന്നു.സിനിമയിൽ തനിക്ക് കിട്ടിയിരുന്ന ഏതു വേഷത്തേയും സന്തോഷത്തോടെ തന്നെ സോമൻ സ്വീകരിച്ചു, നായക വേഷമോ, വില്ലൻ വേഷമോ വ്യത്യാസമില്ലാതെ, അടുത്ത തലമുറകളിലെ നടന്മാരുമായി ചേർന്ന് അഭിനയിക്കുവാൻ അദ്ദേഹത്തിനു യാതൊരു മടിയുമുണ്ടായിരുന്നില്ല.
അഭിനയ ജീവിതത്തിലെ വഴിത്തിരിവായ ചലച്ചിത്രം 1977-ൽ ഐ. വി. ശശി സംവിധാനം ചെയ്ത ഇതാ ഇവിടെ വരെ ആയിരുന്നു. അതിനു ശേഷം അദ്ദേഹം 250-ഓളം ചിത്രങ്ങളിൽ അഭിനയിച്ചു.ചട്ടക്കാരി, ചുക്ക്, ജീവിക്കാൻ മറന്നുപോയ സ്ത്രീ, ഉത്സവം , ബോയിങ് ബോയിങ്, അക്കരെ അക്കരെ അക്കരെ, വന്ദനം, തുടങ്ങി നിരവധി ചിത്രങ്ങൾ.
ലേലം എന്ന ജോഷിചിത്രത്തിലായിരുന്നു, അവസാനം അഭിനയിച്ചത്. ശ്രീമതി സുജാതയാണ് ജീവിത സഖി. സോമന് ഒരു മകനും മകളുമുണ്ട്. മകൻ സജി സോമനും ചലച്ചിത്ര നടനാണ്.മഞ്ഞപ്പിത്തത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഈ മഹാനടൻ 1997 ഡിസംബർ 12 നാണ് സിനിമാ ലോകത്തോട് വിട പറഞ്ഞത്.