നടി ഷംന കാസിം ഇരയായ തട്ടിപ്പ് കേസിലെ പ്രതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍. പ്രതികള്‍ സ്വര്‍ണക്കടത്തിന് പ്രേരിപ്പിച്ചെന്ന് ആലപ്പുഴക്കാരിയായ മോഡല്‍ പരാതി നല്‍കി. പാലക്കാട് രഹസ്യ കേന്ദ്രത്തിൽ ഭക്ഷണമില്ലാതെ എട്ട് ദിവസം തടവിൽ പാർപ്പിച്ചു. മാനസികമായി പീഡിപ്പിച്ചെന്നും വസ്ത്രം പോലുംമാറാന്‍ അനുവദിച്ചില്ലെന്നും യുവതി പറഞ്ഞു. ഷംന കാസിമിന് എതിരായ ബ്ലാക്‌മെയ്‌ലിങ് കേസില്‍ സിനിമാ മേഖലയിൽ ഉള്ളവരുടെ പങ്കും അന്വേഷിക്കുമെന്ന് കമ്മീഷണർ വിജയ് സാഖറെ വ്യക്തമാക്കിയിരുന്നു.
നടിയെ ഭീഷണിപ്പെടുത്തിയ സംഘത്തിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് പൊലീസിന് വ്യക്തമായിട്ടുണ്ട്. പ്രതികള്‍ പലരെയും ലൈംഗിക ചൂഷണം ചെയ്തതായി സംശയമുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
ഏഴംഗ തട്ടിപ്പ് സംഘത്തില്‍ ഇതുവരെ നാല് പ്രതികളാണ് പൊലീസ് പിടിയിലായത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസന്വേഷിക്കുന്നത്. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളാകാനാണ് നടിമാരടക്കമുള്ള പ്രമുഖരെ തട്ടിപ്പ് സംഘം സമീപിക്കുന്നത്. ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്നും ഐജി വിജയ് സാഖറെ പറഞ്ഞു. നടിയുടെ നമ്പര്‍ പ്രതികള്‍ക്ക് എങ്ങനെ കിട്ടി എന്നതില്‍ വ്യക്തത വരേണ്ടതുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ ആസൂത്രണത്തിൽ സിനിമാ മേഖലയിലെ ആർക്കെങ്കിലും പങ്കുണ്ടോയെന്ന് അന്വേഷിക്കും.